ദുബൈ: യു.എ.ഇയുടെ ദേശീയ സ്വത്വവും സാംസ്കാരിക പൈതൃകവും ആഗോള തലത്തിൽ ഉയർത്തിക്കാട്ടുന്നതിനായി ആരംഭിച്ച ‘പ്രൗഡ് ഓഫ് യു.എ.ഇ’ ക്യാമ്പയിന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആവേശകരമായ തുടക്കം.
യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ച കാമ്പയിനിന്‍റെ ഭാഗമായി ജി.ഡി.ആർ.എഫ്.എ വിപുലമായ പരിപാടികളാണ് വിമാനത്താവളത്തിൽ സംഘടിപ്പിച്ചത്. ദുബൈയിൽ എത്തുന്ന യാത്രക്കാർക്ക് യു.എ.ഇയുടെ ആതിഥേയത്വവും ദേശീയ അഭിമാനവും നേരിട്ട് അനുഭവിക്കാനാകുന്ന രീതിയിലായിരുന്നു പരിപാടികളുടെ ക്രമീകരണം.
‘പ്രൗഡ് ഓഫ് യു.എ.ഇ’ എന്ന പ്രത്യേക ലോഗോകൾ പാസ്‌പോർട്ട് കൺട്രോൾ കൗണ്ടറുകളിൽ സ്ഥാപിച്ചതിനൊപ്പം, യാത്രക്കാരുടെ പാസ്‌പോർട്ടുകളിൽ പ്രത്യേക സ്മമരണിക സ്റ്റാമ്പുകളും പതിപ്പിച്ചു. കൂടാതെ പ്രത്യേക ബ്രോഷറുകളും വിതരണം ചെയ്തിരുന്നു. കാമ്പയിന്‍റെ ഭാഗമായി അവതരിപ്പിച്ച ഔദ്യോഗിക കഥാപാത്രങ്ങളായ സാലമും സലാമയും കുട്ടികളുടെയും വിദേശ സഞ്ചാരികളുടെയും ശ്രദ്ധാകേന്ദ്രമായി. വിമാനത്താവളത്തിൽ എത്തിയവരുമായി സംവദിച്ച ഇവർ നിരവധി കുടുംബങ്ങളോടൊപ്പം ചിത്രങ്ങൾ എടുക്കുകയും കുട്ടികൾക്ക് പ്രത്യേക സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. വിമാനത്താവളത്തിന് പുറമെ നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലുമായി പരിപാടി വ്യാപിപ്പിച്ചു. എം.എസ്.ടി അക്കാദമിയുടെ സഹകരണത്തോടെ ബീച്ച് മേഖലകളിൽ കുട്ടികൾക്കായി കായിക മത്സരങ്ങളും ചിത്രരചനാ വർക്ക്ഷോപ്പുകളും സംഘടിപ്പിച്ചു. ഇൻസ്റ്റന്‍റ് കാമറകൾ ഉപയോഗിച്ച് കുട്ടികൾക്ക് തങ്ങൾ വരച്ച ചിത്രങ്ങളോടൊപ്പം ഫോട്ടോ എടുക്കാനുള്ള പ്രത്യേക സൗകര്യവും ഒരുക്കിയിരുന്നു. ദുബൈയിലെത്തുന്ന ഓരോ സന്ദർശകനും രാജ്യത്തിന്‍റെ മനസും സംസ്കാരവും തൊട്ടറിയാൻ കഴിയുന്ന അനുഭവം സമ്മാനിക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.