ദുബൈ: ഇന്ത്യക്കും ദുബൈക്കുമിടയിൽ വ്യാപാരവും നിക്ഷേപവും ശക്തിപ്പെടുത്തുന്നതിനായി ഉന്നതതല യോഗം ചേർന്നു. ദുബൈ ചേംബേഴ്സ്, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി എന്നിവയുടെ ഉന്നതതല പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ ദുബൈയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക സഹകരണം കൂടുതൽ വിപുലീകരിക്കുന്നതിനുള്ള പദ്ധതികൾ ചർച്ചയായി.
ദുബൈ ചേംബേഴ്സ് പ്രസിഡൻറും സി.ഇ.ഒയുമായ മുഹമ്മദ് അലി റാശിദ് ലൂത്ത, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി ഡയറക്ടർ ജനറൽ ചന്ദ്രജിത്ത് ബാനർജി എന്നിവർ യോഗത്തിന് നേതൃത്വം നൽകി.
പ്രാധാന്യമുള്ള വിവിധ മേഖലകളിൽ ബിസിനസ് പങ്കാളിത്തം വികസിപ്പിക്കാൻ സംയുക്ത പ്രവർത്തനപദ്ധതി തയ്യാറാക്കാൻ ചർച്ചയിൽ ഇരുപക്ഷവും ധാരണയിലെത്തി. ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, ഫിൻടെക്, മെഡ്ടെക്, ഹെൽത്ത്‌ടെക്, അഗ്രിടെക് മേഖലകൾക്ക് പ്രത്യേക പ്രാധാന്യം നൽകും. കൂടാതെ വിദ്യാഭ്യാസം, കാർഷികം, ഭക്ഷ്യോൽപന്നങ്ങൾ എന്നിവയും സഹകരണത്തിന്റെ ഭാഗമാകും.
ദുബൈയും ഇന്ത്യയും തമ്മിലുള്ള ദീർഘകാല സാമ്പത്തിക ബന്ധം പുതിയ അവസരങ്ങൾ സൃഷ്ടിക്കാൻ ശക്തമായ അടിത്തറയാണെന്ന് മുഹമ്മദ് അലി റാശിദ് ലൂത്ത പറഞ്ഞു. ദുബൈയെ ആഗോള ബിസിനസ് കേന്ദ്രമായി ഉപയോഗിച്ച് ഇന്ത്യൻ കമ്പനികൾക്ക് വളർച്ച നേടാൻ സഹായം നൽകുന്നതിൽ ചേംബർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം ഏപ്രിലിൽ ഇരു സംഘടനകളും വ്യാപാര-നിക്ഷേപ ബന്ധം ശക്തിപ്പെടുത്തുന്നതിനായി ധാരണാപത്രത്തിൽ ഒപ്പുവെച്ചിരുന്നു. ഇന്ത്യൻ കമ്പനികൾക്ക് ദുബൈയിൽ ബിസിനസ് സ്ഥാപിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നതിനുള്ള വിവിധ സേവനങ്ങളും പിന്തുണയും നൽകുന്നതായിരുന്നു ഇതിന്‍റെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.