അബൂദബി: ഫിഫ ഗ്ലോബൽ സിറ്റിസൺ എജുക്കേഷൻ ഫണ്ടിലേക്ക് യു.എ.ഇ 50 ലക്ഷം യു.എസ് ഡോളർ ധനസഹായം പ്രഖ്യാപിച്ചു. കുട്ടികളുടെ വളർച്ചക്ക് ആവശ്യമായ അറിവും നൈപുണ്യവും വികസിപ്പിക്കാൻ സഹായിക്കുന്ന പദ്ധതികളിലൂടെ വിദ്യാഭ്യാസ അവസരങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഈ സംഭാവന സഹായകരമാകും. ലോകമെമ്പാടുമുള്ള കുട്ടികൾക്കും യുവാക്കൾക്കും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും അവരെ ശാക്തീകരിക്കുന്നതിനുമുള്ള പദ്ധതികളെ പിന്തുണക്കുന്നതിനുള്ള യു.എ.ഇയുടെ ദീർഘകാല ശ്രമങ്ങളുടെ ഭാഗമാണിത്.
ലോകമെമ്പാടുമുള്ള കടുത്ത ദാരിദ്ര്യം നിർമാർജ്ജനം ചെയ്യുന്നതിനായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയാണ് ഗ്ലോബൽ സിറ്റിസൺ. വിദ്യാഭ്യാസം, ആരോഗ്യം, കാലാവസ്ഥാ വ്യതിയാനം, ഭക്ഷ്യസുരക്ഷ, ലിംഗസമത്വം തുടങ്ങിയ വിഷയങ്ങളിൽ നടപടികൾ സ്വീകരിക്കുന്നതിനായി സർക്കാരുകൾ, ബിസിനസ് സ്ഥാപനങ്ങൾ, ജീവകാരുണ്യ സംഘടനകൾ, കലാകാരന്മാർ, പൊതുജനങ്ങൾ എന്നിവരുമായി സംഘടന കൈകോർക്കുന്നു. യു.എന്നിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി ഫണ്ടിങ്ങും നയപരമായ തീരുമാനങ്ങളും രൂപീകരിക്കുന്ന 'ഗ്ലോബൽ സിറ്റിസൺ ഫെസ്റ്റിവൽ' പോലുള്ള വൻകിട കാമ്പയിനുകളും ആഗോള പരിപാടികളും സംഘടിപ്പിക്കുന്നതിലൂടെയാണ് സംഘടന ഏറെ ശ്രദ്ധേയമായത്.
ലോകമെമ്പാടുമുള്ള, പ്രത്യേകിച്ച് പാർശ്വവൽക്കരിക്കപ്പെട്ടവരും ദുർബലരുമായ കുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ഫിഫയും ഗ്ലോബൽ സിറ്റിസണും സംയുക്തമായി ആരംഭിച്ച പദ്ധതിയാണ് 'ഫിഫ ഗ്ലോബൽ സിറ്റിസൺ എജുക്കേഷൻ ഫണ്ട്'. ഫുട്ബാളിനെ ആഗോളതലത്തിൽ കൂട്ടിയിണക്കുന്ന കണ്ണിയായി ഉപയോഗിച്ച്, താഴെത്തട്ടിൽ പ്രവർത്തിക്കുന്ന സംഘടനകൾക്ക് ഗ്രാന്റുകളും പങ്കാളിത്തവും നൽകിയാണ് ഈ പദ്ധതി വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.