അബൂദബി: ലബനനിലെ ഹിസ്ബ്ദുല്ലയുമായും ഇറാനുമായും ബന്ധമുള്ളവരെ പിടികൂടി അധികൃതർ. ഒരു വാണിജ്യ സ്ഥാപനത്തിന്റെ മറവിൽ ഭീകര ശൃംഖലക്കായി പ്രവർത്തിച്ചിരുന്നവരാണ് പിടിയിലായതെന്ന് സ്റ്റേറ്റ് സെക്യൂരിറ്റി അപാരറ്റസ് അറിയിച്ചു. കള്ളപ്പണം വെളുപ്പിച്ച്, ഇവർ തീവ്രവാദ ഫണ്ടിങ് നടത്തിയെന്നാണ് കുറ്റം.
ലബനനിലെ ഹിസ്ബുല്ലയും ഇറാനും സാമ്പത്തികമായി പിന്തുണച്ചും നിയന്ത്രിച്ചും പ്രവർത്തിച്ചിരുന്ന ശൃംഖലയാണിത് എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. സംഘം രാജ്യത്തിന്റെ ദേശീയ സാമ്പത്തിക സംവിധാനത്തിൽ കടന്നുകയറുകയും സാമ്പത്തിക സ്ഥിരതക്ക് ഭീഷണിയാകുന്ന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തതായി എസ്.എസ്.എ വ്യക്തമാക്കി.
ഹിസ്ബുല്ലയുമായും ഇറാനുമായും ബന്ധമുള്ള വിദേശ ഘടകങ്ങളുമായി ഏകോപിപ്പിച്ച് മുൻകൂട്ടി തയാറാക്കിയ തന്ത്രപരമായ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് ശൃംഖല പ്രവർത്തിച്ചതെന്ന് അധികൃതർ വിശദീകരിച്ചു. കള്ളപ്പണം വെളുപ്പിക്കൽ, ഭീകര പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകൽ, ദേശീയ സുരക്ഷക്ക് ഭീഷണി ഉയർത്തൽ തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങളാണ് ഇവർ നടത്തിയതെന്ന് അധികൃതർ പറഞ്ഞു.
രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെയോ സിവിൽ സ്ഥാപനങ്ങളെയോ ഭീകരവും അസ്ഥിരത സൃഷ്ടിക്കുന്നതുമായ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ ശ്രമിക്കുന്ന ഏത് നീക്കത്തെയും ശക്തമായി നേരിടുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ സുരക്ഷയെയും സ്ഥിരതയെയും ഭീഷണിപ്പെടുത്തുന്ന ഏതൊരു വിദേശ ഇടപെടലും ഒരിക്കലും അനുവദിക്കില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.