ഗ്ലോബൽ വില്ലേജിന് സമീപം ട്രക്കുകൾ കൂട്ടിയിടിച്ചപ്പോൾ
ദുബൈ: ഗ്ലോബൽ വില്ലേജിന് ശേഷമുള്ള റോഡിൽ ഷാർജ ഭാഗത്തേക്ക് പോവുകയായിരുന്ന രണ്ട് ട്രക്കുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. ആവശ്യത്തിന് സുരക്ഷിത അകലം പാലിക്കാത്തതായിരുന്നു ഈ അപകടത്തിന് കാരണം. വാഹനങ്ങൾ തമ്മിൽ റോഡിൽ സുരക്ഷിത അകലം പാലിക്കാത്തതിനെതിരെ ദുബൈ പൊലീസ് ഡ്രൈവർമാർക്ക് കർശന മുന്നറിയിപ്പ് നൽകി. ഈ അപകടത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു മുന്നറിയിപ്പ്.
ഗുരുതരമായതും ചിലപ്പോൾ മരണത്തിലേക്ക് നയിക്കുന്നതുമായ അപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് ഈ നിയമലംഘനമാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടി.
തൊട്ടുമുന്നിലുള്ള വാഹനത്തോട് അപകടരമായ രീതിയിൽ തൊട്ടുരുമ്മി ഓടിക്കുന്നത് വഴിയുണ്ടാകുന്ന കൂട്ടിയിടികളാണ് റോഡ് അപകടങ്ങളിൽ ഭൂരിഭാഗവുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഈ നിയമലംഘനം നടത്തുന്ന ഡ്രൈവർമാർക്ക് ഫെഡറൽ ട്രാഫിക് നിയമപ്രകാരം 400 ദിർഹം പിഴയും നാലു ബ്ലാക്ക് പോയന്‍റുകളും ചുമത്തുമെന്നും ദുബൈ പൊലീസ് വ്യക്തമാക്കി.
ദുബൈ പൊലീസിലെ ജനറൽ ഡിപാർട്ട്‌മെന്‍റ് ഓഫ് ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ അപകടത്തെക്കുറിച്ച് വിശദീകരിച്ചു. കമാൻഡ് ആൻഡ് കൺട്രോൾ സെന്‍ററിനാണ് അപകടവിവരം ലഭിച്ചത്. പ്രാഥമിക അന്വേഷണത്തിൽ, മുന്നിലുള്ള വാഹനത്തിന് പിന്നിൽ കൃത്യമായ അകലം പാലിക്കാത്തതാണ് അപകടത്തിന് കാരണമായതെന്ന് കണ്ടെത്തി. അപകടത്തിൽ പരിക്കേറ്റയാളെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അപകടം നടന്ന ഉടൻ തന്നെ ട്രാഫിക് അപകട വിദഗ്ധർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയും സാങ്കേതിക തെളിവുകൾ ശേഖരിക്കുകയും ചെയ്തു. ട്രാഫിക് പട്രോളിങ് സംഘം അപകടസ്ഥലം സുരക്ഷിതമാക്കുകയും ആംബുലൻസുകൾക്കും മറ്റ് പ്രത്യേക സംഘങ്ങൾക്കും വേഗത്തിൽ എത്തിച്ചേരാൻ ട്രാഫിക് നിയന്ത്രിക്കുകയും ചെയ്തു. അതേസമയം, ഫീൽഡ് ടീമുകൾ കേടുപാടുകൾ സംഭവിച്ച ട്രക്കുകൾ റോഡിൽ നിന്ന് അതിവേഗം നീക്കം ചെയ്ത് ഗതാഗതക്കുരുക്ക് ഒഴിവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.