അബൂദബി: മുസഫയിലെ പുതിയ മേഖലകളില്‍ പെയ്ഡ് പാര്‍ക്കിങ് വ്യാപിപ്പിച്ചതായി ക്യു മൊബിലിറ്റി അറിയിച്ചു. സംയോജിത ഗതാഗതകേന്ദ്രത്തിന്‍റെ മേല്‍നോട്ടത്തിലാണ് ഇതിന്‍റെ പ്രവർത്തനം. എമിറേറ്റിലുടനീളമുള്ള പാര്‍ക്കിങ് മാനേജ്‌മെന്‍റും ഗതാഗതവും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ രണ്ടാം ഘട്ടമാണിത്. എം7, എം8, എം9, എം14, എം15 എന്നിവിടങ്ങളിലായി 10,010 പാര്‍ക്കിങ് സ്‌പേസുകളാണ് പുതുതായി പ്രവര്‍ത്തനസജ്ജമായിരിക്കുന്നത്. ഈ പാര്‍ക്കിങ് കേന്ദ്രങ്ങളിലൊക്കെ നിശ്ചയദാര്‍ഢ്യ ജനതയ്ക്കായി പ്രത്യേക സൗകര്യങ്ങളോടു കൂടിയ ഇടങ്ങള്‍ നീക്കിവച്ചിട്ടുണ്ട്. അബൂദബിയുടെ പ്രധാന വ്യവസായ, വാണിജ്യ കേന്ദ്രങ്ങളിലൊന്നായ മുസഫയിലെ പെയ്ഡ് പാര്‍ക്കിങ് സേവനം മേഖലയിലെ തിരക്ക് ഒഴിവാക്കുന്നതിന് സഹായിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
മണിക്കൂറിന് രണ്ട് ദിര്‍ഹമാണ് പാര്‍ക്കിങ് ഫീസ്. ദര്‍ബ്, താം ആപ്പുകള്‍ മുഖേനയും എസ്.എം.എസ് സേവനത്തിലൂടെയും പാര്‍ക്കിങ് സ്ഥലത്ത് നേരിട്ടും ഫീസ് അടയ്ക്കാന്‍ സൗകര്യമുണ്ടാവും. എമിറേറ്റിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം പെയ്ഡ് പാര്‍ക്കിങ് വിപുലീകരിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് നടപടിയെന്ന് ക്യു മൊബിലിറ്റി പറഞ്ഞു. പാര്‍ക്കിങ് നിയമം പാലിക്കണമെന്നും ഔദ്യോഗിക പേയ്‌മെന്‍റ് മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഫീസ് അടച്ച് പിഴ അടക്കമുള്ള നടപടികള്‍ ഒഴിവാക്കണമെന്നും ക്യു മൊബിലിറ്റി ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. പ്രമുഖ വ്യവസായ, വാണിജ്യകേന്ദ്രമായ മുസഫയില്‍ തൊഴിലാളികളുടെയും സന്ദര്‍ശകരുടെയും ആധിക്യം മൂലം വലിയ ഗതാഗതത്തിരക്കാണ് അനുഭവപ്പെടുന്നത്. അലക്ഷ്യമായ പാര്‍ക്കിങ് അടക്കമുള്ള കാര്യങ്ങളാണ് ഇതിനു കാരണം. പാര്‍ക്കിങ് സൗകര്യം വിപുലപ്പെടുത്തുന്നതിലൂടെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാവും.
മുഹമ്മദ് ബിന്‍ സായിദ് സിറ്റിയിലെ വാണിജ്യ മേഖലകളായ ഷാബിയ എം.ഇ10, എം.ഇ11 എന്നിവിടങ്ങളിലും വില്ലാ മേഖലയായ ഇസഡ്17 ഒ1, ഇസഡ്19, ഇസഡ്20, ഇസഡ് 27 എന്നിവിടങ്ങളിലും പെയ്ഡ് പാർക്കിങ് ഏർപ്പെടുത്തിയിരുന്നു.11,030 പാര്‍ക്കിങ് ലോട്ടുകളാണ് അധികൃതര്‍ ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. എം.ഇ 10ല്‍ മാത്രം 6666 ഇടമുണ്ട്. എം.ഇ(3758), ഇസഡ്17-01(431), ഇസഡ്19(108), ഇസഡ്20 (67)എന്നിങ്ങനെയാണ് മറ്റു കേന്ദ്രങ്ങളിലെ പാര്‍ക്കിങ് സൗകര്യങ്ങള്‍. വില്ലാ മേഖലയില്‍ പെര്‍മിറ്റ് ഉടമകള്‍ക്കു മാത്രമായി പ്രത്യേക പാര്‍ക്കിങ് സൗകര്യമുണ്ട്. മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ ബഹുനില പാര്‍ക്കിങ് കേന്ദ്രങ്ങള്‍ എം.ഇ9, എം.ഇ10, എം.ഇ12 എന്നിവിടങ്ങളില്‍ ഒന്നുവീതവും എം.ഇ10ല്‍ രണ്ടും തുറന്നിരുന്നു. നാലിടങ്ങളിലുമായി 1446 പാര്‍ക്കിങ് ലോട്ടുകളാണ് ഉള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.