പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾക്കായി അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് സജ്ജമാക്കിയ 16 കേന്ദ്രങ്ങളിലൊന്ന്

പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനം; ഇന്നുമുതൽ അൽഹിന്ദ് വഴി

ദുബൈ: യു.എ.ഇയിലെ ഇന്ത്യൻ പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ ഇന്നുമുതൽ അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് കേന്ദ്രങ്ങൾ വഴിയാകും. സുപ്രീംകോടതി നിർദേശപ്രകാരമാണ് തീരുമാനം. എംബസിയും കോൺസുലേറ്റും നേരിട്ട് അപേക്ഷ സ്വീകരിക്കുന്നത് ഇതോടെ നിർത്തിവെച്ചു. സേവനങ്ങൾക്ക് അപ്പോയിന്‍റ്മെന്റ് എടുക്കാൻ പുതിയ വെബ്സൈറ്റും പ്രഖ്യാപിച്ചിട്ടുണ്ട്.

യു.എ.ഇയിലെ ഇന്ത്യൻ പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾക്ക് consularsevainuae.com എന്ന വെബ്സൈറ്റ് വഴിയാണ് ഇനി അപ്പോയിന്‍റ്മെന്റ് എടുക്കേണ്ടത്. രാവിലെ ഒമ്പതുമുതൽ രാത്രി ഒമ്പതുവരെ അപ്പോയിന്‍റ്മെന്റ് എടുക്കാൻ സൗകര്യമുണ്ടാകും.

യു.എ.ഇയുടെ വിവിധ എമിറേറ്റുകളിലെ അൽഹിന്ദ് ഗ്ലോബൽ കേന്ദ്രങ്ങൾ വഴിയാണ് സേവനങ്ങൾക്ക് അപേക്ഷ സമർപ്പിക്കേണ്ടത്. ഇതിനായി 16 കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. അപ്പോയിന്‍റ്മെന്റ് സമയത്തിന് 15 മിനിറ്റ് മുമ്പാണ് സേവനകേന്ദ്രങ്ങളിലേക്ക് പ്രവേശനം അനുവദിക്കുക. രാവിലെ എട്ട് മുതൽ വൈകുന്നേരം ആറ് വരെ ഈ കേന്ദ്രങ്ങളിൽ അപേക്ഷ നൽകാനാകും.

ജൂലൈ ഒന്ന് മുതൽ പുതുക്കിയ പാസ്പോർട്ട് സേവന നിരക്കാണ് ഇവിടെ ഈടാക്കുക. 19 ദിർഹം സർവീസ് ചാർജും ഇവിടെ അധികം ഈടാക്കും. ഫോം പൂരിപ്പിക്കൽ, ഫോട്ടോഗ്രാഫ്, ടൈപ്പിങ്, കൊറിയർ, ഫോട്ടോകോപ്പി തുടങ്ങി അവശ്യ സേവനങ്ങൾ ഉൾപ്പെടെയാണ് ഈ സർവീസ് ചാർജെന്ന് അബൂദബി ഇന്ത്യൻ എംബസി അറിയിച്ചു. തൽകാൽ പാസ്പോർട്ട്, നവജാത ശിശുക്കൾക്കുള്ള പാസ്പോർട്ട്, 60 വയസ് പിന്നിട്ടവർക്കുള്ള പാസ്പോർട്ട്, എമർജൻസി സർട്ടിഫിക്കറ്റ് എന്നിവക്ക് അപ്പോയിന്റ്മെന്റില്ലാതെ സേവനകേന്ദ്രങ്ങളിൽ നേരിട്ട് എത്താമെന്നും എംബസി അറിയിച്ചു.

സേവനങ്ങൾ തടസപ്പെടാതിരിക്കാൻ തൽകാലത്തേക്ക് പുതിയ ഏജൻസിയെ സർവീസ് ഏൽപിക്കണമെന്ന സുപ്രീംകോടതിയുടെ നിർദേശത്തിന് പിന്നാലെയാണ് അൽഹിന്ദിനെ സേവനം ഏൽപിക്കുന്നത്. മൂന്നുമാസത്തിനകം പുതിയ ഏജൻസിയെ കണ്ടെത്താൻ ടെൻഡർ നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

യു.എ.ഇ ഉൾപ്പെടെ നാല് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളിൽ പാസ്‌പോർട്ട്, വിസ, മറ്റ് കോൺസുലർ സേവനങ്ങൾ നൽകാൻ താത്കാലികമായി കരാർ കമ്പനികളെ ചുമതലപ്പെടുത്താൻ കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി അനുമതി നൽകിയത്. കരാർ റദ്ദാക്കിയ ഡൽഹി ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര സർക്കാർ നൽകിയ ഹർജി തള്ളിയെങ്കിലും, പ്രവാസികളുടെ സേവനങ്ങൾ തടസ്സപ്പെടാതിരിക്കാൻ സുപ്രീം കോടതി താത്കാലിക ക്രമീകരണങ്ങൾക്ക് വഴിയൊരുക്കുകയായിരുന്നു. ഇതോടെയാണ് അബൂദബിയിലെ ഇന്ത്യൻ എംബസിക്കും ദുബൈയിലെ കോൺസുലേറ്റിനും താത്കാലിക അടിസ്ഥാനത്തിൽ സേവനങ്ങൾ നൽകാൻ അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിനെ ചുമതലപ്പെടുത്താൻ വഴിയൊരുങ്ങിയത്.

2025 നവംബറിൽ നടന്ന മത്സരപരീക്ഷണത്തിനൊടുവിൽ കുറഞ്ഞ തുക തുക രേഖപ്പെടുത്തി കരാർ സ്വന്തമാക്കിയത് അൽഹിന്ദ് ആയിരുന്നു. എന്നാൽ, ലേല നടപടികളിൽ ക്രമക്കേടുണ്ടെന്ന് കാട്ടി മറ്റ് കമ്പനികൾ ഹൈക്കോടതിയെ സമീപിക്കുകയും തുടർന്ന് പുതിയ ടെൻഡർ വിളിക്കാൻ കോടതി ഉത്തരവിടുകയുമായിരുന്നു.

നിയമതടസ്സങ്ങൾ ഉയർന്നതിനെ തുടർന്ന് കുറച്ചുദിവസങ്ങളായി എംബസിയും കോൺസുലേറ്റും നേരിട്ടാണ് പാസ്‌പോർട്ട്, അറ്റസ്റ്റേഷൻ സേവനങ്ങൾ നൽകിയിരുന്നത്. പ്രത്യേക പോർട്ടൽ വഴി അപ്പോയിന്റ്മെന്റ് എടുത്തവർക്ക് മാത്രമായിരുന്നു സേവനം. ഇതിനാൽ പ്രവാസികൾ ഏറെ ബുദ്ധിമുട്ടുകളാണ് നേരിട്ടിരുന്നത്. അൽഹിന്ദ് സേവനം നൽകുന്നതോടെ അതിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

Tags:    
News Summary - Passport, visa, and attestation services; available through Al Hind from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.