ദുബൈ: തന്‍െറ തമിഴിന് തമിഴിനേക്കാള്‍ മലയാണ്‍മയാണുള്ളതെന്ന് പ്രഥമ ഒ.എന്‍.വി ആഗോള കവിതാ പുരസ്കാര ജേതാവ് പ്രഫ. ചേരന്‍ രുദ്രമൂര്‍ത്തി പറഞ്ഞു. ആദ്യമായി തമിഴ്നാട്ടില്‍ എത്തിയ വേളയില്‍ തന്‍െറ തമിഴ് സംസാരം കേട്ടയാള്‍ മലയാളിയാണോ എന്നാണ് ആദ്യം തിരക്കിയത്. അല്ളെന്നു പറഞ്ഞപ്പോള്‍ എങ്കില്‍ ജാഫ്നക്കാരനാകും എന്ന് ഉറപ്പിച്ചു പറഞ്ഞു. ലക്ഷക്കണക്കിന് മനുഷ്യര്‍ വംശഹത്യ ചെയ്യപ്പെട്ട സമൂഹത്തിന്‍െറ പ്രതിനിധി എന്ന നിലയില്‍ തനിക്ക് ചോദ്യങ്ങള്‍ ഉന്നയിക്കാതെ നിശബ്ദനായിരിക്കാനാവില്ല. ആയിരക്കണക്കിന് ചെറുപ്പക്കാരെയാണ് കാണാതായിരിക്കുന്നത്. കാണാതെ പോയവരെയും പ്രതിനിധാനം ചെയ്യപ്പെടാത്തവരുമായ മനുഷ്യര്‍ക്കുവേണ്ടിയാണ് താന്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതെന്നും അവാര്‍ഡ് സ്വീകരിച്ച് നടത്തിയ പ്രസംഗത്തില്‍ ചേരന്‍ പറഞ്ഞു.
തന്‍െറ സുഹൃത്തിന്‍െറ നിര്‍ബന്ധിത തിരോധാനത്തെക്കുറിച്ചെഴുതിയ കേള്‍വി (ചോദ്യം) എന്ന കവിത ആലപിക്കവെ തിരോധാനം ചര്‍ച്ച ചെയ്ത ഉഗ്ര ചിത്രം എന്നാണ് മലയാള സിനിമ ‘പിറവി’യെ അദ്ദേഹം വിശേഷിപ്പിച്ചത്. കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത അവാര്‍ഡ് ശില്‍പം സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും പ്രശംസാ പത്രം ഡോ. ശിഹാബ് ഗാനിമും സമ്മാനിച്ചു. രാജീവ് ഒ.എന്‍.വി പ്രശംസാ പത്രം വായിച്ചു. അവാര്‍ഡ് തുക യു.എ.ഇ എക്ചേഞ്ച് ഗ്ളോബല്‍ സി.ഇ.ഒ പ്രശാന്ത് മാങ്ങാട് കൈമാറി. ചേരന്‍ എഴുതിയ ‘വെളിപാട്’ എന്ന കവിത ശിവപ്രസാദ് ആലപിച്ചു.
മികച്ച യുവ കവിക്കുള്ള പുരസ്കാരം നേടിയ ആര്യാഗോപിക്ക് പ്രഫ. വി.മധുസൂദനന്‍ നായര്‍ അവാര്‍ഡ് ശില്‍പവും ഡോ. മറിയം ഷിനാസി പ്രശംസാ പത്രവും സമ്മാനിച്ചു.
യു.എ.ഇ എക്ചേഞ്ച് ഡെ. സി.ഇ.ഒ പ്രശാന്ത് മാങ്ങാട് അവാര്‍ഡ് തുക കൈമാറി. ഡോ. ജോര്‍ജ് ഓണക്കൂര്‍, പ്രഫ. ആലങ്കോട് ലീലാകൃഷ്ണന്‍, പ്രമോദ് മാങ്ങാട്, പ്രശാന്ത് മാങ്ങാട്, കെ.കെ. മൊയ്തീന്‍ കോയ, മോഹന്‍ ശ്രീധര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫൗണ്ടേഷന്‍ അധ്യക്ഷന്‍ ഷാബു കിളിത്തട്ടില്‍ അധ്യക്ഷത വഹിച്ചു.
യു.എ.ഇ എക്ചേഞ്ച്, എന്‍.എം.സി ഹെല്‍ത് കെയര്‍, എക്സ്പ്രസ് മണി എന്നിവരുടെ പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.