ഓൺലൈൻ തട്ടിപ്പ്; പരാതിക്കാരന് 7,000 ദിര്‍ഹം നഷ്ടപരിഹാരം
അബൂദബി: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ തട്ടിയെടുത്ത പണവും നഷ്ടപരിഹാരവും അടക്കം 7,000 ദിര്‍ഹം തിരികെ നല്കാന് പ്രതികളായ രണ്ടുപേരോട് ഉത്തരവിട്ട് അബൂദബി ഫാമിലി ആന്‍ഡ് സിവില്‍ അഡ്മിനിസ്ട്രേറ്റിവ് കോടതി. പരാതിക്കാരന് നേരിട്ട ധാര്‍മിക, ഭൗതിക നഷ്ടങ്ങള്‍ കണക്കിലെടുത്താണ് കോടതി നടപടി. കീഴ്കോടതി വിധിക്കെതിരെ പ്രതികള്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി.
ഒരു റസ്റ്റാറന്റ് നല്കിയ പരസ്യത്തോട് പ്രതികരിച്ചതിലൂടെയാണ് പരാതിക്കാരന് പണം നഷ്ടമായത്. പരസ്യം കണ്ട് ഓര്‍ഡര്‍ നല്കിയപ്പോള് അവര്‍ അയച്ചുനല്‍കിയ ലിങ്ക് മുഖേന 11 ദിര്‍ഹം അടക്കാന്‍ നിര്‍ദേശം ലഭിച്ചു. ഈ ലിങ്ക് തുറന്നപ്പോള്‍ പരാതിക്കാരന്റെ അക്കൗണ്ടില്‍നിന്ന് 5,000 ദിര്‍ഹം തട്ടിപ്പുകാര്‍ പിന്‍വലിക്കുകയായിരുന്നു. തട്ടിപ്പിനിരയായെന്ന് വ്യക്തമായതോടെ പരാതിക്കാരന് കോടതിയെ സമീപിച്ചു. കേസ് പരിഗണിച്ച കോടതി പ്രതികളായ രണ്ടുപേരെയും മൂന്നു മാസത്തെ തടവിനും 20,000 ദിര്‍ഹം പിഴക്കും ശിക്ഷിച്ചു.
ഇതിനു പുറമേ ഇരുവരെയും നാടുകടത്താനും കോടതി ഉത്തരവിട്ടു. ഇതിനെതിരെ പ്രതികള്‍ അപ്പീല്‍ പോവുകയും കോടതി ശിക്ഷ ലഘൂകരിച്ചു നല്‍കുകയുമായിരുന്നു. തുടർന്ന് പരാതിക്കാരന് നഷ്ടമായ 5,000 ദിര്‍ഹവും നഷ്ടപരിഹാരമായി 2000 ദിര്‍ഹവും ചേര്‍ത്ത് 7000 ദിര്‍ഹം നല്കാൻ അബൂദബി ഫാമിലി ആന്‍ഡ് സിവില്‍ അഡ്മിനിസ്ട്രേറ്റിവ് കോടതി ഉത്തരവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.