ദുബൈ: ഇറാനിൽനിന്ന് യു.എ.ഇക്കെതിരെ ആക്രമണം തുടരുന്നതിനിടെ ബുധനാഴ്ച ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. ഫുജൈറയിലെ അൽ റിഫ പ്രദേശത്തെ ഒരു ഫാമിൽ ഡ്രോൺ അവശിഷ്ടം വീണ് ബംഗ്ലാദേശ് സ്വദേശിക്കാണ് ജീവഹാനി സംഭവിച്ചത്. സംഭവമുണ്ടായ ഉടൻതന്നെ സ്ഥലത്തെത്തി അധികൃതർ രക്ഷാപ്രവർത്തനം നടത്തി. ഇതോടെ രാജ്യത്ത് കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി. ഭൂരിഭാഗം മരണങ്ങളും ഇറാൻ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞപ്പോൾ വീണ അവശിഷ്ടങ്ങൾ മൂലമാണുണ്ടായത്.
ഇതിനിടെ ഉമ്മുൽഖുവൈൻ എമിറേറ്റിലെ ഉമ്മുൽ ഥഊബ് ഇൻഡസ്ട്രിയൽ ഏരിയക്ക് സമീപം ഡ്രോൺ ചീളുകൾ പതിച്ച് ഒരു ഇന്ത്യൻ പ്രവാസിക്ക് പരിക്കേറ്റു. സംഭവത്തിൽ അധികൃതർ അതിവേഗത്തിൽ ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി. യു.എ.ഇയുടെ വ്യോമ പ്രതിരോധ സംവിധാനം ഡ്രോൺ വിജയകരമായി തടഞ്ഞതായി ഉമ്മുൽഖുവൈൻ മീഡിയ ഓഫിസ് സ്ഥിരീകരിച്ചു. സംഭവത്തോടെ യു.എ.ഇയിൽ പരിക്കേറ്റവരുടെ എണ്ണം കുറഞ്ഞത് 189 ആയി ഉയർന്നു. ജനങ്ങൾ ഔദ്യോഗിക ഉറവിടങ്ങളിൽനിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും സ്ഥിരീകരിക്കാത്ത വാർത്തകൾ പ്രചരിപ്പിക്കാതിരിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.