ദുബൈ: എക്സ്പോ 2020യിലെ തുറന്ന സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമില്ലെന്ന് അധികൃതരുടെ നിർദേശം. അടഞ്ഞ വേദികളിലെ പരിപാടികളിൽ മാസ്ക് ധരിക്കണമെന്ന നിർദേശം എക്സ്പോയിൽ ബാധകമാണോ എന്ന ആശയക്കുഴപ്പത്തിനാണ് അധികൃതരുടെ വിശദീകരണത്തോടെ ഉത്തരമായത്.
താൽപര്യമുള്ളവർക്ക് എവിടെ വേണമെങ്കിലും മാസ്ക് ധരിക്കാം. തുറന്ന സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമില്ലെങ്കിലും കൂടുതൽ ആളുകൾ എത്തുന്ന സ്ഥലങ്ങളിലും വിനോദ പരിപാടികൾ നടക്കുന്നിടത്തും മാസ്ക് ധരിക്കുന്നതാവും ഉചിതമെന്ന് അധികൃതർ വ്യക്തമാക്കി. പവലിയൻ ഉൾപ്പെടെയുള്ള ഇൻഡോർ വേദികളിൽ മാസ്ക് നിർബന്ധമായും ധരിക്കണം. ഇവന്റുകളുടെ സംഘാടകർക്കും പുറത്ത് മാസ്ക് നിർബന്ധമില്ലെങ്കിലും വലിയ വേദികളിൽ മാസ്ക് ധരിക്കുന്നതാവും നല്ലത്. സന്ദർശകർ വാക്സിനേഷൻ കാർഡ് കാണിക്കണമെന്ന നിബന്ധനക്ക് മാറ്റമില്ല. വാക്സിനെടുക്കാത്തവർ 72 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ ഫലം ഹാജരാക്കണം.
ശനിയാഴ്ച മുതലാണ് യു.എ.ഇയിലെ തുറന്ന സ്ഥലങ്ങളിൽ മാസ്ക് ധരിക്കൽ നിർബന്ധമല്ലാതാക്കിയത്. എന്നാൽ, മാളുകൾ അടക്കമുള്ള അടഞ്ഞ സ്ഥലങ്ങളിൽ ഇപ്പോഴും മാസ്ക് നിർബന്ധമാണ്. പോസിറ്റിവാകുന്നവരുമായി അടുത്ത ബന്ധം പുലർത്തുന്നവർക്ക് ക്വാറൻറീൻ വേണ്ട, വിദേശത്തുനിന്നെത്തുന്നവർക്ക് പി.സി.ആർ വേണ്ട, അബൂദബി പ്രവേശനത്തിന് ഗ്രീൻ പാസ് വേണ്ട, യാത്രക്കാർക്ക് ജി.ഡി.ആർ.എഫ്.എ, ഐ.സി.എ അനുമതി വേണ്ട തുടങ്ങിയ സുപ്രധാന തീരുമാനങ്ങളും ശനിയാഴ്ച മുതൽ നടപ്പാക്കിയിരുന്നു. കോവിഡിന് മുമ്പുള്ള കാലത്തിലേക്ക് യു.എ.ഇ തിരിച്ചുപോകുന്നതിന്റെ അടയാളങ്ങളാണ് ഇതെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.