നേപ്പാളിലേക്കുള്ള ദുരിതാശ്വാസ സാമഗ്രികളുമായി യു.എ.ഇ എയ്ഡ് ഏജൻസി അധികൃതർ
അബൂദബി: മഹാദുരന്തത്തിൽ വലയുന്ന നേപ്പാളിലേക്ക് 83 ടൺ അടിയന്തര ദുരിതാശ്വാസ സാമഗ്രികളയച്ച് യു.എ.ഇ. യു.എ.ഇ എയ്ഡ് ഏജൻസി വഴിയുള്ള സഹായവുമായി പ്രത്യേക വിമാനം കാഠ്മണ്ഡുവിലെത്തി. പ്രളയത്തിലും ഉരുൾപൊട്ടലിലും ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് താങ്ങാകാൻ ഭക്ഷണം, പാർപ്പിട സാമഗ്രികൾ, മറ്റ് അടിയന്തര മാനുഷിക സഹായങ്ങൾ എന്നിവയാണ് വിമാനത്തിലുള്ളത്.
ഒരാഴ്ച മുമ്പ് നേപ്പാളിന്‍റെ വിവിധ ഭാഗങ്ങളിലുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും പരിക്കേൽക്കുകയും ധാരാളം പേരെ കാണാതാവുകയും ചെയ്തിരുന്നു. വൻനാശനഷ്ടങ്ങളാണ് രാജ്യത്തുണ്ടായത്. യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാന്‍റെ നിർദേശപ്രകാരം പ്രഖ്യാപിച്ച 10 കോടി യു.എസ് ഡോളറിന്‍റെ സഹായ പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. ദുരിതബാധിത പ്രദേശങ്ങളിലെ ജനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഭക്ഷണവും വേഗത്തിൽ ലഭ്യമാക്കാനും അവരുടെ ജീവിതം പഴയപടിയാകാൻ സഹായിക്കുന്നതിനും ഈ ഫണ്ട് ഉപയോഗിക്കും.
യു.എ.ഇ എയ്ഡ് ഏജൻസിയും നേപ്പാളിലെ യു.എ.ഇ എംബസിയും പ്രാദേശിക അധികൃതരുമായി സഹകരിച്ച് ദുരിതാശ്വാസ സാമഗ്രികൾ അർഹരായവരിലേക്ക് ഉടൻ എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നുണ്ട്. അന്താരാഷ്ട്ര സംഘടനകളുമായി ചേർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.