അബൂദബി അഡ്നിക് സെന്‍ററില്‍ നടന്ന ‘മെയ്ക്ക് ഇറ്റ് ഇന്‍ ദി എമിറേറ്റ്സ് 2026’ പ്രദര്‍ശനത്തില്‍ യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായി ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി
റാസല്‍ഖൈമ: ദേശീയ വ്യവസായ രംഗത്ത് മത്സരക്ഷമത ഉയര്‍ത്തേണ്ടത് യു.എ.ഇയുടെ സുസ്ഥിര സാമ്പത്തിക വികസനത്തിന് നിര്‍ണായകമെന്ന് യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി. അബൂദബിയില്‍ ‘മെയ്ക്ക് ഇറ്റ് ഇന്‍ ദി എമിറേറ്റ്സ് 2026’ പ്രദര്‍ശനവേദി സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക വൈവിധ്യവത്കരണത്തിനും ദേശീയ സമ്പദ് വ്യവസ്ഥയുടെ മത്സരക്ഷമതക്കും വ്യവസായ മേഖല പ്രധാനമാണ്. ആധുനിക വ്യവസായം, സാങ്കേതിക വിദ്യ, നവീകരണം എന്നിവയില്‍ നിക്ഷേപം വര്‍ധിപ്പിക്കുന്നതിന് ആഗോള മാറ്റങ്ങള്‍ക്കൊപ്പം മുന്നേറണം. ഇത് കൂടുതല്‍ ഉല്‍പാദനക്ഷമവും സുസ്ഥിരവുമായ സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുന്നതിനുള്ള സുപ്രധാന വഴിയാണ്. ‘വി ദി യു.എ.ഇ 2031’, ‘യു.എ.ഇ സെന്‍റന്നിയല്‍ 2071’ ദര്‍ശനങ്ങളിലൂന്നി രാഷ്ട്രം മുന്നേറുകയാണ്.
ഉല്‍പ്പന്നങ്ങളുടെ പ്രാദേശികവത്കരണം, വ്യവസായ വിപുലീകരണം, സ്വദേശി ഉല്‍പ്പന്നങ്ങള്‍ക്ക് പിന്തുണ, പൊതു-സ്വകാര്യ മേഖല പങ്കാളിത്തം എന്നിവ ശക്തിപ്പെടുത്തുന്നതിലൂടെ യു.എ.ഇ ആഗോള വ്യവസായ നിക്ഷേപ കേന്ദ്രമായി മാറുകയാണ്. മത്സരാധിഷ്ഠതവും സുസ്ഥിരവുമായ സമ്പദ് വ്യവസ്ഥ സൃഷ്ടിക്കാനുള്ള യു.എ.ഇയുടെ ലക്ഷ്യത്തിലേക്ക് റാസല്‍ഖൈമയുടെ പങ്കാളിത്തം സജീവമാണ്.
‘ഓപ്പറേഷന്‍ 300 ബില്യന്‍’ പദ്ധതി ലക്ഷ്യം കൈവരിക്കുന്നതില്‍ റാസല്‍ഖൈമ പ്രധാന പങ്ക് വഹിക്കുന്നു. വ്യവസായ നിക്ഷേപങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ കേന്ദ്രങ്ങളിലൊന്നായി റാസല്‍ഖൈമ വളര്‍ന്നിട്ടുണ്ടെന്നും ശൈഖ് സഊദ് വ്യക്തമാക്കി. ‘അഡ്വാന്‍സ്ഡ് ഇന്‍ഡസ്ട്രി, എമര്‍ജിങ് സ്ട്രോങ്ങര്‍’ പ്രമേയത്തില്‍ അബൂദബി അഡ്നിക് സെന്‍ററില്‍ മിനിസ്ട്രി ഓഫ് ഇന്‍ഡസ്ട്രി ആൻഡ് അഡ്വാന്‍സ്ഡ് ടെക്നോളജി ഇന്‍ കോഓപ്പറേഷന്‍, മിനിസ്ട്രി ഓഫ് കള്‍ച്ചര്‍, അബൂദബി ഇന്‍വെസ്റ്റ്മെന്‍റ് ഓഫീസ്, അഡ്നോക്, ലിമാഡ് ഹോള്‍ഡിങ് കമ്പനി എന്നിവയുടെ സഹകരണത്തോടെയാണ് പ്രദര്‍ശനം നടന്നത്. അഹമ്മദ് ബിന്‍ സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി, സുല്‍ത്താന്‍ അഹമ്മദ് അല്‍ ജാബിര്‍ തുടങ്ങിയവര്‍ ശൈഖ് സഊദിനെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.