‘എ ജേണി ഓഫ് എ റീകോൾഡ് മാൻ’ സംഗീത ആൽബത്തിന്റെ ലോഞ്ചിങ് ചടങ്ങിൽ അണിയറശിൽപികൾ
ദുബൈ: മാതാവിന്റെ സ്നേഹവാത്സല്യം കൊതിക്കുന്ന മകന്റെ കഥപറയുന്ന സംഗീത ആൽബം ‘എ ജേണി ഓഫ് എ റീകോൾഡ് മാൻ’ പുറത്തിറങ്ങി. നിക്കോൺ മിഡിലീസ്റ്റ് ആൻഡ് ആഫ്രിക്കയുടെ ബാനറിൽ സുൽത്താൻ ഖാൻ സംവിധാനംചെയ്ത ആൽബം പ്രവാസജീവിതത്തിന്റെ നൊമ്പരവും മാതൃസ്നേഹവും ഒരേസമയം വിവരിക്കുന്നു. ദുബൈ ഫെസ്റ്റിവൽ സിറ്റി മാളിലെ നോവോ സിനിമാസിൽ നടന്ന ചടങ്ങിലാണ് ആൽബം പുറത്തിറക്കിയത്. അമ്മമാർക്കുള്ള സ്നേഹാദരമാണ് ഈ സംഗീതശിൽപമെന്ന് അണിയറപ്രവർത്തകർ പറഞ്ഞു.
പൂർണമായും നിക്കോൺ ഇസഡ് 6- II കാമറകളിൽ ചിത്രീകരിച്ച ഈ ദൃശ്യാവിഷ്കാരത്തിൽ മുഖ്യവേഷത്തിലെത്തുന്നത് യു.എ.ഇയിലെ പ്രമുഖ ഫോട്ടോ ജേണലിസ്റ്റായ കമാൽ കാസിമാണ്. മാതാവിന്റെ സാമീപ്യം നഷ്ടപ്പെട്ട് ദുരിതപ്രവാസം നയിക്കുന്ന മകന്റെ വേഷത്തിലാണ് കമാൽ കാസിം എത്തുന്നത്. മാതാവായി തെസ്നിം കാസിം വേഷമിടുന്നു. കഥ, ഛായാഗ്രഹണം എന്നിവ സുൽത്താൻ ഖാൻ നിർവഹിച്ചു. ഒ.എസ്.എ. റശീദിന്റെ വരികൾക്ക് ഖാലിദ് ഈണവും ശബ്ദവും നൽകി.
മേഖലയിലെ ഫോട്ടോഗ്രാഫർമാരുടെയും വിഡിയോഗ്രാഫർമാരുടെയും കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം സംരംഭങ്ങളെന്നും വേറിട്ട ആശയവുമായെത്തുന്നവർക്ക് പിന്തുണതുടരുമെന്നും നിക്കോൺ മിഡിലീസ്റ്റ് മാനേജിങ് ഡയറക്ടർ നരേന്ദ്ര മേനോൻ പറഞ്ഞു. കലാകാരൻമാരുടെ ക്രിയാത്മകത വളർത്തുക എന്നത് വളരെ പ്രാധാന്യത്തോടെയാണ് പരിഗണിക്കുന്നതെന്നും ദൃശ്യകലാകാരൻമാരെ പിന്തുണക്കുന്നത് കേവലം ബിസിനസായല്ല കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ ആൽബത്തിനായി തിരഞ്ഞെടുത്ത വിഷയമാണ് കൂടുതൽ ആകർഷിച്ചതെന്ന് സുൽത്താൻ ഖാൻ പറഞ്ഞു. മാതാവിനെ കാണാൻ കൊതിക്കുന്ന നിരവധി പ്രവാസികൾ ഇവിടെയുണ്ട്. അവർക്കുകൂടിയുള്ള ആദരമാണ് ഈ ആൽബം. നിക്കോൺ നൽകുന്ന ഇത്തരം അവസരങ്ങൾ ഫോട്ടോഗ്രാഫർമാർക്കും വിഡിയോഗ്രാഫർമാർക്കും മുതൽക്കൂട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.സി. ഉസ്മാനാണ് ആൽബത്തിന്റെ പ്രൊഡക്ഷൻ കോഓഡിനേറ്റർ. സീനഷ് എസ്. ആനന്ദ്, അർജുൻ ഗോപൻ, അനിൽ ഗോവിന്ദ്, മുഹമ്മദ് തംസീർ, ഇഷ ബക്കർ, മിഗ്ൻ ബൗസിം, ഷെർ ബഹാദർ, അക്ഷയ്, ഗൗരി നായർ തുടങ്ങിയവരും അണിയറയിൽ പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.