അബൂദബി: വർഷങ്ങളായി ജീവിച്ച, ഏറെ ഇഷ്ടത്തോടെ മനസ്സിൽ ചേർത്തുവെച്ച മണ്ണിൽനിന്ന് മടങ്ങിയെങ്കിലും നാടണയാൻ കഴിഞ്ഞതിൽ നന്ദിപറയുകയാണ് പാലക്കാട് സ്വദേശി. രുചികരമായ ഭക്ഷണമുണ്ടാക്കി ബാച്ലർ മുറികളിൽ വെച്ചുവിളമ്പിയ ഇൗ 66കാരൻ അബൂദബിയിൽനിന്നുള്ള ആദ്യ വിമാനത്തിലാണ് നാടണഞ്ഞത്. കാലങ്ങളായി പ്രവാസഭൂമിയിൽ നാടിനും വീടിനുംവേണ്ടി വിയർപ്പൊഴുക്കി, നാടണയാനാവാതെ കുരുങ്ങിപ്പോയവർക്ക് ആശ്വാസമായി ഗൾഫ് മാധ്യമവും മീഡിയവണും ചേർന്ന് നടത്തുന്ന ‘മിഷൻ വിങ്സ് ഒാഫ് കംപാഷൻ’ദൗത്യം വഴി ടിക്കറ്റ് നേടിയാണ് പോക്കർ ദിവസങ്ങൾക്കുമുമ്പ് നാട്ടിലെത്തിയത്. ‘‘എല്ലാം ബന്തായതോടെ ജോലിയെല്ലാം പോയി, ഓപറേഷൻ കഴിഞ്ഞതിനാൽ മറ്റു ജോലികളൊന്നും ചെയ്യാനാവില്ല. അങ്ങനെ കഴിയുമ്പോഴാണ് പടച്ചോെൻറ കൃപകൊണ്ടു നാട്ടിലേക്ക് വരാൻ കഴിഞ്ഞത്. എന്നെ സഹായിച്ചവരെയെല്ലാം നല്ലോണം ഓർമയുണ്ട്. എല്ലാരോടും നന്ദീണ്ട്, എല്ലാർക്കുംവേണ്ടി ദുആ ചെയ്യും’’-നാട്ടിലെത്തി വിശ്രമിക്കുന്ന പോക്കർക്ക ‘മിഷൻ വിങ്സ് ഒാഫ് കംപാഷൻ’കോഓഡിനേറ്റർമാരോട് പറഞ്ഞു.
വർഷങ്ങളായി യു.എ.ഇയിൽ ജീവിച്ച പോക്കർ ഒരുദിവസം ജോലിക്കിടെ തലകറങ്ങി വീണതോടെയാണ് ദുരിതകാലം തുടങ്ങുന്നത്. പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിച്ചതിനാൽ വലിയ കുഴപ്പമില്ലാതെ രക്ഷപ്പെട്ടു. എന്നാൽ, പക്ഷാഘാതത്തിെൻറ ലക്ഷണങ്ങൾ ശരീരം കാണിച്ചുതുടങ്ങി. ഒരാഴ്ചത്തെ ആശുപത്രി വാസത്തിനുശേഷം പിന്നെ മരുന്നുകളോടൊപ്പമായി ജീവിതം. ഇതിനിടെ നാട്ടിൽ പോയി ജനുവരിയിലാണ് പോക്കർ തിരികെയെത്തിയത്. പിന്നാലെ കോവിഡിൽ ലോക്ഡൗണിലായതോടെ ചെയ്തിരുന്ന ജോലികൾ ഇല്ലാതായി. ബാച്ലർ റൂമുകളെല്ലാം പുറത്തുള്ളവരെ പ്രവേശിപ്പിക്കാൻ ഭയന്നതോടെ പോക്കർക്ക നിത്യവൃത്തിക്കുപോലും വകയില്ലാതെ വലഞ്ഞു. തുടർന്നാണ് നാട്ടിലേക്ക് മടങ്ങാനുള്ള ആഗ്രഹമുണ്ടായത്. എംബസിയിൽനിന്ന് കാര്യങ്ങളെല്ലാം വേഗത്തിൽ ശരിയായതോടെ ടിക്കറ്റുമായി ‘മിഷൻ വിങ്സ് ഒാഫ് കംപാഷൻ’ഉദ്യമം പോക്കർക്കയെ സഹായിക്കാനെത്തി. ഹമീദലി, ഇസ്മയിൽ എൻ.കെ, ശരീഫ് വി.എം എന്നിവരുടെ നേതൃത്വത്തിലാണ് അബൂദബിയിൽ ’’മിഷൻ വിങ്സ് ഒാഫ് കംപാഷൻ’’പ്രവർത്തനങ്ങൾ നടക്കുന്നത്. നാട്ടിൽ വിശ്രമത്തിലാണ് ഇപ്പോൾ പോക്കർ, കാലങ്ങളോളം ജീവിച്ച നാടിെൻറ സുന്ദരമായ ഓർമകളുമായി...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.