ദുബൈ: ‘പൂർണമായും പ്രതിസന്ധിയിൽപെട്ട് നട്ടംതിരിയുകയായിരുന്നു നമ്മൾ. വിസിറ്റ് വിസയിലെത്തിയ ഭാര്യ ഗർഭണിയായതോടെ ചികിത്സക്കായി കൈയിലുണ്ടായിരുന്ന പണമെല്ലാം തീർന്നു. ഭക്ഷണത്തിന് പോലും വകയില്ലാതെ ദുരിതംപേറിയ നാളുകൾ. ആ അവസരത്തിലാണ് അതിശയം പോലെ മടക്കയാത്രക്കുള്ള ടിക്കറ്റ് കിട്ടിയത്. ഇപ്പോൾ വല്ലാത്തൊരു ആശ്വാസം തോന്നുന്നുണ്ട്. എല്ലാവരോടും നന്ദി പറയാൻ മാത്രമേ പറ്റൂ, എങ്ങനെ പറയണമെന്ന് പോലും എനിക്കറിയില്ല’- ഭാര്യക്ക് മടക്കയാത്രക്കുള്ള ടിക്കറ്റ് ലഭിച്ച കോഴിക്കോട് സ്വദേശി അനീഷിെൻറ വാക്കുകളാണിത്. ജീവിതത്തിൽ ഏറ്റവും സന്തോഷകരമായിത്തീരേണ്ട ദിവസങ്ങളിൽ ദുരിതപർവം താണ്ടിയെങ്കിലും, വൈകിയെത്തിയ ആശ്വാസത്തിൽ മനസ്സ് നിറഞ്ഞു സന്തോഷിക്കുകയാണ് പയ്യോളിക്കാരൻ അനീഷും ഭാര്യ ദിമിനേശ്വരിയും. ഏഴു വർഷമായി പ്രവാസ മണ്ണിൽ ഡ്രൈവറായി കഴിയുന്ന അനീഷിനൊപ്പം കഴിയാൻ നാലു മാസം മുമ്പാണ് ദിമിനേശ്വരി ദുബൈ ഖിസൈസിലെത്തിയത്. ഒരു മാസം പിന്നിട്ടതോടെ ലോക്ഡൗണിൽ എല്ലാം സ്തംഭിച്ചതോടെയാണ് അനീഷിെൻറ മുന്നിലുള്ള വാതികളും അടഞ്ഞുപോയത്. എങ്കിലും ഇൗ ദമ്പതികൾ ഇന്ന് സന്തോഷത്തിലാണ്. സുരക്ഷിതമായി നാട്ടിലെത്താനുള്ള വഴി തെളിഞ്ഞതിൽ തെല്ലൊന്നുമല്ല ഇവർ ആഹ്ലാദിക്കുന്നത്.
ദുരിതകാലത്ത് ഒരുകൈ സഹായത്തിന് പോലും ആരുമല്ലാതായിപ്പോയവരെ നാട്ടിലെത്തിക്കാൻ ഗൾഫ് മാധ്യമവും മീഡിയ വണ്ണും ഒരുക്കിയ മിഷൻ വിങ്സ് ഒാഫ് കംപാഷൻ പദ്ധതിയിലൂടെ നിരവധി പേരാണ് ഇതുപോലെ നാട്ടിലേക്ക് മടങ്ങിക്കൊണ്ടിരിക്കുന്നത്.
അർഹരായവർക്കെല്ലാം വിമാന ടിക്കറ്റ് ഇതിനകം കൈമാറിക്കഴിഞ്ഞു. പ്രവാസലോകത്തെ പ്രമുഖരുടെയും സുമനസ്സുകളുടെയും വ്യാപാര പ്രമുഖരുടെയും കനിവ് വറ്റാത്ത പ്രവാസി സഹോദരങ്ങളുടെയും സഹായത്തോടെ ഗൾഫ് മാധ്യമവും മീഡിയവണ്ണും രൂപകല്പന ചെയ്ത പദ്ധതിയിലൂടെ വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നായി 500ഓളം പേരാണ് ഇതിനകം നാട്ടിലെത്തിയത്. യു.എ.ഇയിൽ നിന്ന് മാത്രമായി 116 പേരും നാടിെൻറ സുരക്ഷിതത്വത്തിലേക്ക് വിമാനം കയറിപറന്നു. വിവിധ ജി.സി.സി രാജ്യങ്ങളിലായി ആയിരങ്ങളാണ് യാത്രക്കായി എല്ലാ തയാറെടുപ്പുകളും നടത്തി കാത്തിരിക്കുന്നത്. നാടിനും കുടുംബത്തിനുമായി നല്ലൊരു ജീവിതം സമർപ്പിച്ച് കഴിഞ്ഞിട്ടും പ്രവാസലോകത്ത് ആരുമല്ലാതായിത്തീർന്നവരെ വിധിക്ക് വിട്ടുകൊടുക്കാനാവില്ലെന്ന ഉറച്ച പ്രഖ്യാപനമായിരുന്നു മിഷൻ വിങ്സ് ഒാഫ് കംപാഷൻ. കരൾ കത്തുന്ന കാലത്തും കനിവോടെ സഹജീവികളെ ചേർത്തുപിടിക്കുന്ന ഇൗ ഉദ്യമത്തെ പ്രവാസലോകം രണ്ടുൈകയും നീട്ടി സ്വീകരിച്ചതോടെയാണ് പർക്കും നാടിെൻറ നനുത്ത സ്നേഹത്തിലേക്ക് ചേക്കേറാനായത്. കോഴിക്കോട് സ്വദേശി അനീഷിെൻറ പ്രിയതമ ദിമിനേശ്വരി 20ന് ദുബൈയിൽ നിന്ന് കോഴിക്കോട്ടേക്ക് പറക്കുന്ന വിമാനത്തിൽ യാത്രയാകും. തുടർന്നുള്ള ചികിത്സയും അമ്മയാകാനുള്ള കാത്തിരിപ്പുമെല്ലാം ഇനി സ്വന്തം നാട്ടിലെന്ന് ആനന്ദക്കണ്ണീരോടെ ദിമിനേശ്വരി പറഞ്ഞു.
നാടണയാനാവാതെ നൊമ്പരപ്പെട്ടവരുടെ ആശങ്കക്ക് മുന്നിൽ അനുഗ്രഹം പോലെ തിരികെ യാത്രക്കുള്ള ടിക്കറ്റ് ലഭിച്ചപ്പോഴുള്ള സന്തോഷം കണ്ണുനിറഞ്ഞും വാക്കുകളിടറിയുമാണ് പലരും ഫോൺ വിളിച്ചു ഗൾഫ് മാധ്യമവുമായി പങ്കുവെച്ചുകൊണ്ടിരിക്കുന്നത്. കണ്ണീരണിഞ്ഞ വാക്കുകളാണ് നിരവധി പേരുടെ വിളികളാണ് ഓരോ ദിവസവും മിഷൻ വിങ്സ് ഒാഫ് കംപാഷൻ പ്രവർത്തകരെയും തേടിയെത്തുന്നത്. നിരവധി വ്യവസായ പ്രമുഖരും കമ്പനികളും സ്ഥാപനങ്ങളും നൂറുകണക്കിന് ടിക്കറ്റുകളാണ് പദ്ധതിയിലേക്ക് സംഭാവന ചെയ്തത്. നൂറുകണക്കിന് സുമനസ്സുകളും പ്രവാസി പ്രമുഖരും മുതൽ വീട്ടമ്മമാരും കുരുന്നുകളും വരെ സഹായഹസ്തവുമായി മുന്നോട്ടുവന്നതോടെ ശരിക്കും പ്രവാസിലോകം ഒന്നിച്ച് ഒറ്റക്കെട്ടായാണ് കാരുണ്യത്തിെൻറ ചിറകുകളൊരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.