ദുബൈ ഗോൾഡ് സൂക്കിലെത്തിയ സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി
ദുബൈ: ദുബൈ ഗോൾഡ് സൂക്കിൽ സാമ്പത്തിക-ടൂറിസം മന്ത്രാലയം പരിശോധന നടത്തി. മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് ജ്വല്ലറി മേഖലയിൽ പരിശോധന നടത്തിയത്. കള്ളപ്പണം വെളുപ്പിക്കൽ, ഭീകരസംഘടനകൾക്ക് ധനസഹായം നൽകൽ എന്നിവ തടയുന്നതിനായുള്ള നിയമങ്ങളും മാർഗനിർദേശങ്ങളും ജ്വല്ലറികൾ പാലിക്കുന്നുണ്ടോയെന്ന് കണ്ടെത്തുകയായിരുന്നു പരിശോധനയുടെ ലക്ഷ്യം.
മന്ത്രാലയം നടപ്പിലാക്കുന്ന നിയമങ്ങളെ കുറിച്ചുള്ള വിശദാംശങ്ങളും അഭിപ്രായങ്ങളും മന്ത്രി വ്യാപാരികളുമായി ചോദിച്ചറിഞ്ഞു. ഏറെ നേരം ചെലവിട്ടാണ് അദ്ദേഹം മടങ്ങിയത്. യു.എ.ഇയിലെ ജ്വല്ലറി മേഖലകൾ സാമ്പത്തിക-ടൂറിസം മന്ത്രാലയത്തിന്‍റെ മേൽനോട്ടത്തിന് കീഴിലുള്ള സാമ്പത്തികേതര ബിസിനസ്- പ്രഫഷണൽസ് (ഡി.എൻ.എഫ്.ബി.പി.എസ്) എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളതെന്നും ഇതു കൊണ്ട് തന്നെ സ്വർണ വിപണികളുടെ പ്രവർത്തനങ്ങൾ കർശന നിരീക്ഷണത്തിലാണെന്നും മന്ത്രി പറഞ്ഞു.
ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് രൂപം നൽകിയ അന്താരാഷ്ട്ര മാനദണ്ഡങ്ങളും നാഷനൽ റിസ്ക് അസസ്മമെന്‍റി (എൻ.ആർ.എ)ന്‍റെ നിർദേശങ്ങളും അനുസരിച്ച് ജ്വല്ലറി മേഖലക്ക് സമഗ്രമായ നിയമ ചട്ടക്കൂടുകൾ മന്ത്രാലയം വികസിപ്പിച്ചിട്ടുണ്ട്. ഇമാറാത്തി ബുള്ളിയൻ മാർക്കറ്റ് കമ്മിറ്റി, യു.എ.ഇ ഗോൾഡ് ഡലിവറി സ്റ്റാന്‍റേർഡ് തുടങ്ങി സമഗ്രമായ ഫെഡറൽ നയങ്ങളും നിയന്ത്രണ-മേൽനോട്ട നടപടികളും സ്വർണ വ്യവസായ മേഖലകളിൽ ഇതിനകം നടപ്പിലാക്കിയായും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.