അബൂദബി: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ 'സൈക്ലോസ്പോറിയാസിസ്' ഭക്ഷ്യവിഷബാധക്ക് കാരണമായ ലെറ്റസ് ഉല്‍പന്നങ്ങള്‍ യു.എ.ഇയിലെ വിപണിയിലില്ലെന്ന് സ്ഥിരീകരിച്ച് കാലാവസ്ഥ വ്യതിയാന പരിസ്ഥിതി മന്ത്രാലയം. ശുചിത്വമില്ലാത്ത വെള്ളത്തില്‍ നിന്നും കഴുകാത്ത പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍ എന്നിവയില്‍ നിന്നും പടരുന്ന പൊതുവെ കണ്ടുവരുന്നൊരു പരാന്നഭോജി (പാരസൈറ്റ്) രോഗബാധയാണിത്.
മധ്യ മെക്സിക്കോയില്‍ നിന്നുള്ള ഫ്രഷ് ലെറ്റസ് വഴി പടരുന്ന ഈ മലിനീകരണത്തിന്റെ ഉറവിടങ്ങളെക്കുറിച്ച് ആഗോളതലത്തില്‍ നടക്കുന്ന അന്വേഷണങ്ങളും ഭക്ഷ്യസുരക്ഷാ മുന്നറിയിപ്പുകളും മന്ത്രാലയം കൃത്യമായി നിരീക്ഷിച്ചു വരികയാണ്. രാജ്യത്തേക്ക് പ്രവേശിക്കുന്ന ഭക്ഷ്യശേഖരങ്ങള്‍ കൃത്യമായി പരിശോധിക്കാനും വിപണിയിലെ ലഭ്യത ഉറപ്പുവരുത്താനും ബന്ധപ്പെട്ട മറ്റ് അതോറിറ്റികളുമായി ചേര്‍ന്ന് പ്രതിരോധ നടപടികള്‍ കര്‍ശനമാക്കിയിട്ടുണ്ട്. പരമാവധി ഉയര്‍ന്ന ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം.
ശക്തമായ വയറിളക്കമാണ് രോഗത്തിന്റെ പ്രധാന ലക്ഷണം. ഇതിനുപുറമെ വിശപ്പില്ലായ്മ, വയറുവീര്‍ക്കല്‍, കടുത്ത തളര്‍ച്ച, ചെറിയ പനി, വയറുവേദന, ഓക്കാനം, ഛര്‍ദ്ദി എന്നിവയും ലക്ഷണങ്ങളാണ്. ഈ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ഫ്രഷ് പഴവര്‍ഗങ്ങളും പച്ചക്കറികളും ഉപയോഗിക്കുന്നതിന് മുമ്പ് നന്നായി കഴുകണമെന്നും അംഗീകൃത റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ നിന്ന് മാത്രം ഭക്ഷ്യവസ്തുക്കള്‍ വാങ്ങണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
അതേസമയം, യു.എസിലെ വിവിധ സംസ്ഥാനങ്ങളില്‍ നിലവില്‍ രോഗബാധ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതേത്തുടര്‍ന്ന് യു.എസ്. ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി അന്വേഷണം ആരംഭിച്ചു. ആഗസ്ത് 5ന് 'ടെയ്ലര് ഫാംസ് ഡി മെക്സിക്കോ' വിതരണം ചെയ്ത മുഴുവന്‍ ഐസ്ബര്‍ഗ് ലെറ്റൂസുകളും വിപണിയില്‍ നിന്ന് കമ്പനി തിരിച്ചുവിളിച്ചിരുന്നു. 27ലേറെ സംസ്ഥാനങ്ങളില്‍ വിതരണം ചെയ്ത ലെറ്റസ് ഉല്‍പന്നങ്ങള്‍ വാങ്ങിയിട്ടുണ്ടെങ്കില്‍ ഉപയോഗിക്കാതെ തിരികെ നല്‍കാനോ നശിപ്പിച്ചുകളയാനോ ഉപഭോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.