ദുബൈ: നഗരത്തിലെ ഗതാഗത രംഗത്ത് വൻ മുന്നേറ്റം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഭൂഗർഭ പാതയുടെ നിർമാണത്തിന് ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ)യും അമേരിക്കൻ ടെക് ഭീമൻ ഇലോൺ മസ്കിന്‍റെ ബോറിങ് കമ്പനിയും കരാറിൽ ഒപ്പിട്ടു. ദുബൈ ലൂപ് എന്ന പേരിൽ നിർമിക്കുന്ന 17 കി.മീറ്റർ പാതയിൽ 11 സ്റ്റേഷനുകളുണ്ടാകുമെന്നും മണിക്കൂറിൽ 20,000 പേർക്ക് ഇതുവഴി യാത്രചെയ്യാമെന്നും അധികൃതർ വെളിപ്പെടുത്തി. നഗരത്തിലെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതായിരിക്കും പാത.
ഇലോൺ മസ്ക് പങ്കെടുത്ത ലോക സർക്കാർ ഉച്ചകോടിയിലെ സെഷനിൽ യു.എ.ഇ നിർമ്മിതബുദ്ധി, ഡിജിറ്റൽ ഇക്കോണമി, റിമോട്ട് വർക് അപ്ലിക്കേഷൻ വകുപ്പ് മന്ത്രി ഉമർ സുൽത്താൻ അൽ ഉലമയാണ് പദ്ധതി സംബന്ധിച്ച് വെളിപ്പെടുത്തിയത്. ബോറിങ് കമ്പനി യു.എസിലെ ലാസ് വഗാസ് നഗരത്തിൽ നിർമിച്ച ഭൂഗർഭ പാതയുടെ രീതി തന്നെയാണ് ദുബൈയിലും പിന്തുടരാൻ പോകുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിശയകരമായ സംവിധാനമായിരിക്കുമിതെന്നും ഒരിക്കൽ അനുഭവിച്ചവർ അതിഷ്ടപ്പെടുമെന്നും ഇലോൺ മസ്ക് പറഞ്ഞു.
ലോക സർക്കാർ ഉച്ചകോടിയിലെ പ്രഖ്യാപനത്തിന് ശേഷം ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പദ്ധതിയുടെ വിശദാംശങ്ങൾ എക്സ് അക്കൗണ്ട് വഴി വെളിപ്പെടുത്തി. പദ്ധതി ഗതാഗത രംഗത്ത് വിപ്ലകരമായ മാറ്റങ്ങൾക്ക് തിരികൊളുത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.