അബൂദബിയിലെത്തിയ ഖത്തർ അമീർ തമീം ബിൻ ഹമദ് ആൽ ഥാനിയെ യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ സ്വീകരിക്കുന്നു
അബൂദബി: യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും ഖത്തർ അമീർ തമീം ബിൻ ഹമദ് ആൽ ഥാനിയും അബൂദബിയിൽ കൂടിക്കാഴ്ച നടത്തി. ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി നടന്ന കൂടിക്കാഴ്ചയിൽ മേഖലയിൽ തുടരുന്ന സൈനിക സംഘർഷങ്ങളും അതിന്റെ പ്രാദേശിക, ആഗോള പ്രത്യാഘാതങ്ങളും നേതാക്കൾ ചര്‍ച്ച ചെയ്തു.
പ്രത്യേകിച്ച് സമുദ്രഗതാഗത സുരക്ഷക്കും ആഗോള സമ്പദ്വ്യസ്ഥക്കുമുണ്ടാക്കുന്ന ആഘാതങ്ങൾ നേതാക്കൾ പങ്കുവെച്ചു. യു.എ.ഇ, ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ സാധാരണ പൗരന്മാരെയും സിവിൽ അടിസ്ഥാനസൗകര്യങ്ങളെയും ലക്ഷ്യമിടുന്ന ഇറാന്‍റെ ഭീകരാക്രമണങ്ങളും ഇരുരാജ്യങ്ങളും സുരക്ഷയും പരമാധികാരവും സംരക്ഷിക്കാനായി സ്വീകരിക്കുന്ന നടപടികളും ചർച്ചയിൽ കടന്നുവന്നു.
ഇരുരാജ്യങ്ങളുടെയും വികസന ലക്ഷ്യങ്ങൾക്കും ജനങ്ങളുടെ നന്മക്കും ഗുണകരമാകുന്ന രീതിയിൽ, യു.എ.ഇ-ഖത്തർ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിൽ സഹകരണം വിപുലീകരിക്കുന്നതിനുമുള്ള വഴികളും സംഭാഷണത്തിൽ കടന്നുവന്നു.
കൂടിക്കാഴ്ചയിൽ യു.എ.ഇ വൈസ്പ്രസിഡൻറും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷയൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ, അബൂദബി ഉപഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ശൈഖ് തഹ്നൂൻ ബിൻ സായിദ് ആൽ നഹ്യാൻ എന്നിവരും പങ്കെടുത്തു. ഖത്തർ പ്രതിനിധി സംഘത്തിൽ അമീറിന്‍റെ പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽ ഥാനി, പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽ ഥാനി ഉൾപ്പെടെയുള്ളവർ അമീറിനെ അനുഗമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.