അടുത്ത അധ്യയന
വർഷം മുതൽ നിർബന്ധം
ദുബൈ: യു.എ.ഇയിൽ പബ്ലിക് സ്കൂളുകളിലെ ആൺകുട്ടികൾക്ക് ഇനിമുതൽ സ്കൂൾ യൂനിഫോമായി പരമ്പരാഗത അറബി വസ്ത്രമായ കന്തൂറയും ധരിക്കാം. എമിറേറ്റ്സ് സ്കൂൾ എസ്റ്റാബ്ലിഷ്മെന്റാണ് (ഇ.എസ്.ഇ) ഇക്കാര്യം അറിയിച്ചത്. യു.എ.ഇയിൽ ഔദ്യോഗിക രംഗങ്ങളിലും മറ്റുമുള്ളവരും സാധാരണക്കാരും സ്ഥിരമായി ഉപയോഗിക്കുന്ന വസ്ത്രമെന്ന നിലയിലാണ് ഇമാറാത്തി കന്തൂറ ധരിക്കാൻ അനുമതി നൽകിയത്. ഗ്രേഡ് 5ലും അതിനു മുകളിലുമുള്ള ആൺകുട്ടികൾക്കാണ് പുതിയ സ്കൂൾ യൂനിഫോമിന് പുറമെ ഒരു ഓപ്ഷനൽ യൂനിഫോമായി ഇത് ധരിക്കാൻ അനുവാദമുള്ളത്.
ഷർട്ടും ടൈയും ട്രൗസറുമുൾപ്പെടുന്ന പുതിയ യൂനിഫോമിനെക്കാൾ ചില രക്ഷിതാക്കൾ കന്തൂറയാണ് ഇഷ്ടപ്പെടുന്നതെന്ന് ഒരു സർവേ വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നാണ് പുതിയ നീക്കം. സർവേ ഫലമനുസരിച്ച് എടുത്ത തീരുമാനപ്രകാരം അടുത്ത അധ്യയന വർഷം (2023-2024) മുതൽ ആൺകുട്ടികൾക്ക് കന്തൂറ നിർബന്ധമാക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
ആഗസ്റ്റ് 29ന് ആരംഭിച്ച പുതിയ അധ്യയനവർഷം മുതൽ യു.എ.ഇയിലെ എല്ലാ പബ്ലിക് സ്കൂൾ വിദ്യാർഥികളും പുതിയ സ്കൂൾ യൂനിഫോമാണ് ഉപയോഗിക്കുകയെന്ന് ഇ.എസ്.ഇ നേരത്തേ പ്രഖ്യാപിച്ചിരുന്നു. കിന്റർഗാർട്ടൻ മുതൽ ഗ്രേഡ് 12 വരെയുള്ള പൊതുവിദ്യാലയങ്ങളിലെ എല്ലാ വിദ്യാർഥികൾക്കും പുതിയ സ്കൂൾ യൂനിഫോം അവതരിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.