ദുബൈ: നിർമിതബുദ്ധി ഉപകരണങ്ങൾക്ക് അറബിഭാഷ തിരിച്ചറിയാൻ ഉപകരിക്കുന്ന അതിനൂതനമായ സംവിധാനം രൂപപ്പെടുത്താൻ ഇസ്രായേലും യു.എ.ഇയും കൈകോർക്കുന്നു.പശ്ചിമേഷ്യക്ക് മുഴുവനായും ഉപകാരപ്പെടുന്ന സംരംഭമാണിതെന്നും ഭാഷയും വാമൊഴിഭേദങ്ങളും തിരിച്ചറിയാൻ കഴിയുംവിധം ആപ്ലിക്കേഷനാണ് സംവിധാനിക്കുന്നതെന്നും മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് യു.എ.ഇ വാർത്താ ഏജൻസി (വാം) റിപ്പോർട്ട് ചെയ്തു.കമ്പ്യൂട്ടർ സാങ്കേതിക വിദ്യയിൽ അറബിയും ഹീബ്രുവും പരസ്പരം മനസ്സിലാക്കാൻ ഉപകരിക്കുന്ന സംവിധാനം ഇല്ലെന്ന് തിരിച്ചറിഞ്ഞതാണ് പുതിയ ആപ്ലിക്കേഷൻ വികസിപ്പിക്കാൻ കാരണമെന്ന് ഇസ്രായേലിന്റെ ഇന്നവേഷൻ അതോറിറ്റി സി.ഇ.ഒ ഡ്രോർ ബിൻ പറഞ്ഞു. യു.എ.ഇയിൽ ഔദ്യോഗിക സന്ദർശനത്തിന് എത്തിയതായിരുന്നു അദ്ദേഹം.
ഇന്റർനെറ്റിൽ അറബിയും ഹീബ്രുവും തമ്മിൽ ആശയവിനിമയം നടത്തുമ്പോൾ നിലവിൽ ചില തടസ്സങ്ങൾ നിലവിലുണ്ട്. ഇത് പരിഹരിക്കാനും മെഷീൻ വിവർത്തനം, സ്പെല്ലിങ് തിരുത്തൽ, സ്മാർട്ട് ഫോണുകളിലെ വോയ്സ് നിയന്ത്രിത വ്യക്തിഗത സഹായികൾ എന്നിവ സാധാരണ നിലയിലാക്കാനും പുതിയ സംവിധാനം വരുന്നതോടെ ഇല്ലാതാകും.നിർമിതബുദ്ധി സംവിധാനം വളരെ വേഗത്തിൽ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ശക്തിപ്പെടുന്ന സന്ദർഭത്തിൽ പുതിയ സംവിധാനം വികസിപ്പിക്കുന്നത് വലിയരീതിയിൽ ഉപകാരപ്പെടുമെന്നും രേഡാർ ബിൻ ചൂണ്ടിക്കാട്ടി.നിർമിതബുദ്ധി ഉപകരണങ്ങൾ ഉപയോഗിച്ച് ഹീബ്രു സംസാരിക്കുന്നയാൾക്കും അറബിഭാഷയുള്ളയാൾക്കും പരസ്പരം ചാറ്റ് ചെയ്യാനും ഇതുപകാരപ്പെടും. ഈ മേഖലയിൽ യു.എ.ഇയുമായി കൂടുതൽ സഹകരണത്തിന് ഇടമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അബൂദബിയിലെ മുഹമ്മദ് ബിൻ സായിദ് യൂനിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷൽ ഇന്റലിജൻസും ന്യൂയോർക്ക് യൂനിവേഴ്സിറ്റി അബൂദബിയും ഡിസംബർ 7-11 തീയതികളിൽ ഈ വിഷയങ്ങൾ ചർച്ച ചെയ്യാനായി കോൺഫറൻസ് സംഘടിപ്പിച്ചിരുന്നു. മെഷീൻ ഭാഷാമേഖലയിൽ പുതിയ പദ്ധതികൾ നടപ്പിലാക്കുന്ന സാഹചര്യത്തിൽ യു.എ.ഇക്കും അറബിഭാഷക്കും ഇസ്രായേൽ പദ്ധതി ഉപകാരപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.