റാസൽഖൈമ: റാസൽഖൈമയിലെ ഇന്ത്യൻ സമൂഹത്തിന്റെ ചിരകാല സ്വപ്നത്തിന് സാക്ഷാത്കാരം. ഇന്ത്യൻ സമൂഹത്തിനായി ക്രിമേഷൻ സെന്ററും പ്രാർഥനാ സ്ഥലവും നിർമിക്കുന്നതിന് വേണ്ടി റാസൽഖൈമ ഭരണാധികാരി ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമി ജസീറ ഏരിയയിൽ സ്ഥലം അനുവദിച്ചു.
സ്ഥലം അനുവദിച്ചു കിട്ടിയതിന് പിന്നാലെ ക്രിമേഷൻ സെന്ററിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ഇന്ത്യൻ അസോസിയേഷൻ റാസൽഖൈമയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേർന്നു. അസോസിയേഷൻ പ്രസിഡന്റ് എസ്.എ. സലീമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ ഇന്ത്യൻ സംസ്ഥാന അസോസിയേഷനുകളുടെ നേതൃത്വവും പങ്കെടുത്തു.
നിലവിൽ വടക്കൻ എമിറേറ്റുകളിൽ ഷാർജ ഒഴികെ മറ്റുള്ള എമിറേറ്റുകളിൽ ക്രിമേഷൻ സൗകര്യം ഇല്ല. ഈ സംവിധാനത്തോടെ വടക്കൻ എമിറേറ്റുകളിൽ അന്തരിച്ചവരുടെ സംസ്കാര ചടങ്ങുകൾ നടത്താൻ നിലവിൽ നേരിടുന്ന പ്രയാസങ്ങൾക്ക് റാസൽ ഖൈമയിലെ സെന്റർ വലിയ ആശ്വാസമാകും.
യോഗത്തിൽ പ്രസിഡന്റ് എസ്.എ. സലീം സംസാരിച്ചു. റാസൽഖൈമ ഭരണാധികാരിയുടെ ഈ മഹത്തായ തീരുമാനത്തിന് ഇന്ത്യൻ സമൂഹത്തിന്റെ പേരിൽ അദ്ദേഹം നന്ദി രേഖപ്പെടുത്തി. സർക്കാരിന്റെ എല്ലാ അനുമതികളും വേഗത്തിൽ പൂർത്തിയാക്കി നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ക്രിമേഷൻ സെന്ററിനൊപ്പം എല്ലാ വിഭാഗം ആളുകൾക്കും പ്രാർഥന നടത്താനുള്ള സ്ഥലവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജിബിൻ, നാസർ അൽ മഹ, റിയാസ് കാട്ടിൽ, അജയകുമാർ, നീലേഷ് പരിക്, മണികണ്ഠൻ, രമേശ്, സുരേഷ് വേങ്ങോട്, പ്രസ്റ്റിൻ, പുഷ്പൻ, ഹരിപ്രകാശ്, സുരേഷ്, ശക്തി തുടങ്ങിവർ എക്സിക്യൂട്ടീവ് ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.