ദുബൈ: പണം വാങ്ങി തൊഴിൽ വിസ, റസിഡൻസി വിസ, അല്ലെങ്കിൽ വിസിറ്റ് വിസ എന്നിവ വാഗ്ദാനം ചെയ്യുന്ന വ്യാജ പരസ്യങ്ങൾക്കും സന്ദേശങ്ങൾക്കുമെതിരെ ദുബൈ പൊലീസിന്‍റെ മുന്നറിയിപ്പ്. ലൈസൻസില്ലാത്ത കമ്പനികളുടെയോ ഓഫിസുകളുടെയോ പേരുകളുപയോഗിച്ചും ഔദ്യോഗിക സ്ഥാപനങ്ങളുടെ പേര് വ്യാജമായി ചമച്ചും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും മെസേജിങ് ആപ്പുകളിലൂടെയുമാണ് ഇത്തരം പരസ്യങ്ങൾ പ്രചരിക്കുന്നത്. ആളുകളെ ആകർഷിച്ച് പണം തട്ടിയെടുക്കുകയാണ് ഇവരുടെ ലക്ഷ്യം.
തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പാലിക്കുക എന്ന ദുബൈ പൊലീസിന്‍റെ ബോധവൽക്കരണ കാമ്പയിന്റെ ഭാഗമായാണ് ജനറൽ ഡിപാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഈ മുന്നറിയിപ്പ് നൽകിയത്. വിസയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും അംഗീകൃത അധികാരികൾ വഴിയോ നിയമപരമായി അനുമതിയുള്ള ഓഫിസുകൾ വഴിയോ മാത്രമേ നടത്താവൂ. ഇടനിലക്കാരെയും വിശ്വാസ്യതയില്ലാത്ത മറ്റ് കക്ഷികളെയും ഒഴിവാക്കണം. വിസ ഓഫറുകളുടെയോ നടപടിക്രമങ്ങളുടെയോ സത്യാവസ്ഥ ഔദ്യോഗിക ചാനലുകളിലൂടെ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും പൊലീസ് വ്യക്തമാക്കി. തട്ടിപ്പ് കുറ്റകൃത്യങ്ങൾക്കെതിരെയുള്ള ആദ്യത്തെ പ്രതിരോധം ബോധവൽകരണവും സേവനം നൽകുന്ന സ്രോതസ്സിന്റെ കൃത്യത പരിശോധിക്കലുമാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. നിയമവിരുദ്ധ മാർഗങ്ങളിലൂടെ വിസ നൽകുമെന്നോ ജോലി നൽകാമെന്നോ ഉള്ള വ്യാജ വാഗ്ദാനങ്ങളിൽ വീണുപോകരുതെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
എന്തെങ്കിലും തരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകളോ തട്ടിപ്പ് ശ്രമങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ദുബൈ പൊലീസിന്റെ സ്മാർട്ട് ആപ്പ് വഴിയോ, സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാനായുള്ള 'ഇ-ക്രൈം' പ്ലാറ്റ്‌ഫോം വഴിയോ, അല്ലെങ്കിൽ 901 എന്ന നമ്പറിൽ വിളിച്ചോ ഉടൻ വിവരം അറിയിക്കണമെന്ന് ആന്റി-ഫ്രോഡ് സെന്റർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.