പ്രഥമ ‘അല്‍ ഐന്‍ റുതബ് മേള’ 25 മുതൽ

അബൂദബി: പ്രഥമ 'അല്‍ ഐന്‍ റുതബ് ഫെസ്റ്റിവല്‍' (ഈത്തപ്പഴ മേള) ജൂലൈ 25 മുതല്‍ 31 വരെ നടക്കും. അല്‍ ഐന്‍ മേഖലയിലെ അല്‍ സരൂജ് പാര്‍ക്കിലാണ് മേള അരങ്ങേറുക. അല്‍ ഐന്‍ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹസ്സ ബിന്‍ സായിദ് ആല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തില്‍ അബൂദബി ഹെറിറ്റേജ് അതോറിറ്റിയാണ് മേള ഒരുക്കുന്നത്. പുതിയ ഈത്തപ്പഴ വിളവെടുപ്പ് സീസണിനോട് അനുബന്ധിച്ച് നടക്കുന്ന മേള യു.എ.ഇയുടെ കാര്‍ഷിക പൈതൃകം വിളിച്ചോതുന്നതിനൊപ്പം കര്‍ഷകര്‍ക്കും ഉല്‍പ്പാദക കുടുംബങ്ങള്‍ക്കും മികച്ച പിന്തുണയുമേകും.

വൈവിധ്യമാര്‍ന്ന പൈതൃക കാര്‍ഷിക മത്സരങ്ങളും അനുബന്ധ പരിപാടികളും ഉള്‍പ്പെടുന്ന മേളയില്‍ ആകെ 19 മത്സരങ്ങളിലായി 245 സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. 50 ലക്ഷത്തിലധികം ദിര്‍ഹമാണ് സമ്മാനത്തുകയായി വിതരണം ചെയ്യുക. സുസ്ഥിര കാര്‍ഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം അല്‍ ഐനെ മികച്ച കാര്‍ഷിക വിനോദസഞ്ചാര കേന്ദ്രമായി ഉയര്‍ത്താന്‍ ഈ മേളയിലൂടെ സാധിക്കുമെന്ന് അബൂദബി ഹെറിറ്റേജ് അതോറിറ്റിയിലെ ഫെസ്റ്റിവല്‍സ് ആന്‍ഡ് ഇവന്റ്‌സ് സെക്ടര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഉബൈദ് ഖല്‍ഫാന്‍ അല്‍ മസ്‌റൂയി വ്യക്തമാക്കി.

ഖലാസ്, ഫര്‍ദ്, ഷിഷി, ബൂമാന്‍, ഖെനൈസി, സാംലി തുടങ്ങിയ വിവിധയിനം ഈത്തപ്പഴങ്ങള്‍ക്കായുള്ള മത്സരങ്ങള്‍, തുവാം, അല്‍ ഐന്‍, അല്‍ വാഹത് എന്നീ കാറ്റഗറികളിലെ എലൈറ്റ് മത്സരങ്ങള്‍ എന്നിവ ഉള്‍പ്പെടെ 11 റുതബ് മത്സരങ്ങള്‍ മേളയിലുണ്ടാവും. ഇവക്ക്പുറമെ ഏറ്റവും വലിയ ഈത്തപ്പഴക്കുല മത്സരം, വീട്ടുവിളവെടുപ്പ് മത്സരം, ചുവപ്പ്, മഞ്ഞ അത്തിപ്പഴങ്ങള്‍, നാടന്‍ മാങ്ങകള്‍, നാടന്‍ നാരങ്ങകള്‍ എന്നിവക്കായുള്ള പഴവര്‍ഗ മത്സരങ്ങള്‍, ഏറ്റവും മനോഹരമായ ഈത്തപ്പഴ കൊട്ട തയാറാക്കല്‍ മത്സരം, ഈന്തപ്പന തടി കൊണ്ടുള്ള സര്‍ഗാത്മക നിര്‍മാണ മത്സരം എന്നിവയും അരങ്ങേറും. മേളയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള കര്‍ഷകര്‍ക്ക് 'ഫാല്‍ക് അല്‍ നാമൂസ്' മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി രജിസ്റ്റര്‍ ചെയ്യാം. ആപ്ലിക്കേഷനിലൂടെ അപേക്ഷകള്‍ ട്രാക്ക് ചെയ്യാനും നിയമാവലികള്‍ മനസിലാക്കാനും ഫലങ്ങള്‍ തത്സമയം അറിയാനും സാധിക്കും.

Tags:    
News Summary - The first 'Al Ain Rutab Festival' starts from the 25th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.