ദുബൈ: പതിറ്റാണ്ടുകളുടെ പാരമ്പര്യത്തിലൂടെ വികസിച്ച ഇന്ത്യയും യു.എ.ഇയും തമ്മിലെ നയതന്ത്ര, വ്യാപാര സഹകരണം പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിന്റെ തുടക്കമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം. 2022, 2023 വർഷങ്ങളിൽ അതിവേഗമാണ് ഇരുരാജ്യങ്ങളും തമ്മിലെ ബന്ധത്തിൽ വിവിധ തലങ്ങളിൽ വളർച്ച കൈവരിച്ചത്. വ്യാപാരം, ഊർജം, വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, സാമ്പത്തികരംഗത്തെ സാങ്കേതികവിദ്യ, പ്രതിരോധം, സംസ്കാരം തുടങ്ങിയ മേഖലകളിലാണ് കൂടുതൽ സഹകരണത്തിന് വാതിലുകൾ തുറക്കപ്പെട്ടത്. ഇരു രാജ്യങ്ങൾക്ക് മാത്രമല്ല, മേഖലയിലെ മറ്റു സമ്പദ്വ്യവസ്ഥകൾക്കും ഗുണകരമാകുന്നതാണ് സഹകരണം. വിവിധ നിക്ഷേപ പദ്ധതികളിലൂടെയും സാമ്പത്തിക വളർച്ച വഴിയും ആകെ 380 കോടി ജനങ്ങൾക്ക് പ്രത്യക്ഷത്തിലും പരോക്ഷമായും ഗുണം ലഭിക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. സമീപകാലത്ത് ഇരുരാജ്യങ്ങളും തമ്മിൽ നടന്ന നയതന്ത്ര നീക്കങ്ങളും കരാറുകളും നിരവധിയാണ്.
കഴിഞ്ഞവർഷം ഫെബ്രുവരിയിലാണ് സമഗ്ര സാമ്പത്തിക സഹകരണ കരാർ (സെപ) ഇരു രാജ്യങ്ങളും ഒപ്പുവെക്കുന്നത്. മേയ് മാസത്തിൽ ഇത് നിലവിൽവന്നത് നിരവധി ഉൽപന്നങ്ങളുടെ കസ്റ്റംസ് തീരുവ കുറയാനും ചരക്ക്-സേവന നീക്കം എളുപ്പമാക്കാനും വഴിയൊരുക്കി. ഇതിലൂടെ അഞ്ചു വർഷംകൊണ്ട് ഉഭയകക്ഷി വ്യാപാരം 6000 കോടി ഡോളറിൽനിന്ന് 10,000 കോടി ഡോളറായി വർധിക്കുമെന്നാണ് കണക്കാക്കുന്നത്.
യു.എ.ഇയിൽനിന്ന് വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനും ഇന്ത്യയിൽനിന്ന് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറുമാണ് ഈ യോഗത്തിൽ പങ്കാളികളായത്. ‘സെപ’യുടെ മുന്നോട്ടുപോക്ക് അടക്കം നിരവധി വിഷയങ്ങൾ ചർച്ചയായ യോഗത്തിന് ശേഷം വിവിധ കരാറുകളിലും ഇരു വിഭാഗവും ഒപ്പുവെക്കുകയുണ്ടായി. യു.എ.ഇ-ഇന്ത്യ കൾചറൽ കൗൺസിൽ ഫോറം രൂപവത്കരിക്കാനാണ് പ്രധാനമായും ധാരണയിലെത്തിയത്. വൈൽഡ്ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും യു.എ.ഇയിലെ ഇന്റർനാഷനൽ ഫണ്ട് ഫോർ ഹൂബറ കൺസർവേഷനും കരാറിലൊപ്പിടുകയുണ്ടായി.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് മൂന്ന് രാജ്യങ്ങളുടെ സഹകരണ സഖ്യത്തിന് തുടക്കമായത്. ഊർജം, കാലാവസ്ഥ വ്യതിയാനം നേരിടൽ തുടങ്ങിയ മേഖലകളിൽ സഹകരിക്കുന്നതിനാണ് രാഷ്ട്ര നേതാക്കളുടെ ഫോൺ സംഭാഷണത്തെ തുടർന്ന് തീരുമാനിച്ചത്. യു.എ.ഇ അധ്യക്ഷപദവി വഹിക്കുന്ന കാലാവസ്ഥ ഉച്ചകോടിയുടെയും (കോപ്) ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ജി20 ഉച്ചകോടിയുടെയും പശ്ചാത്തലത്തിൽ വിവിധ ത്രികക്ഷി പരിപാടികൾ സംഘടിപ്പിക്കാനും ധാരണയായിരുന്നു. സാംസ്കാരിക മേഖലയിലും വിവിധ പരിപാടികൾ ഈ സഹകരണത്തിന്റെ ഭാഗമായി നിർണയിച്ചിരുന്നു.
ഈ കരാറിലൂടെ കാലാവസ്ഥ വ്യതിയാനത്തെ നേടുന്നതിൽ സഹകരിക്കുന്നതിനാണ് യു.എ.ഇയും ഇന്ത്യയും ധാരണപത്രത്തിൽ ഒപ്പുവെച്ചത്. 2015ലെ പാരിസ് ഉടമ്പടി പ്രകാരമുള്ള കാർബൺ പുറന്തള്ളൽ കുറക്കുന്നതിനുള്ള നടപടികൾക്ക് ഈ കരാർ വഴി ഇരുരാജ്യങ്ങളും സഹായിക്കും. ഗ്രീൻ ഹൈഡ്രജൻ, കാർബൺ മാർക്കറ്റുകളുടെ രൂപവത്കരണം, കാർഷിക കാര്യക്ഷമത കൈവരിക്കൽ, സുസ്ഥിര ധനകാര്യം സംവിധാനം രൂപപ്പെടുത്തൽ എന്നിവ കരാറിലെ ധാരണകളായിരുന്നു.
യു.എ.ഇ സാമ്പത്തിക കാര്യ മന്ത്രി അബ്ദുല്ല ബിൻ അൽ തൂഖ് അല മർറിയുടെ ഇന്ത്യ സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യയിലെ വിവിധ വകുപ്പ് മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും ബിസിനസുകാരുമായും കൂടിക്കാഴ്ചകൾ നടന്നിരുന്നു.
പുനരുപയോഗ ഊർജം, ടെലി കമ്യൂണിക്കേഷൻ, അടിസ്ഥാന സൗകര്യവികസനം, റിയൽ എസ്റ്റേറ്റ്, സ്റ്റാർട്ടപ്പുകൾ എന്നിവയിൽ പരസ്പര നിക്ഷേപം വർധിപ്പിക്കുന്നതിനാണ് ഇതിൽ ചർച്ചകൾ നടന്നത്. തുടർന്ന് ഇന്ത്യൻ വ്യവസായിക കൂട്ടായ്മയായ സി.ഐ.ഐയുടെ വാർഷിക യോഗത്തിൽ പങ്കെടുക്കുകയും ചെയ്തു.
ജൂണിൽ നടന്ന ആദ്യ ‘സെപ’ സംയുക്ത യോഗത്തിൽ യു.എ.ഇ-ഇന്ത്യ എണ്ണ ഇതര വ്യാപാരം 2030ഓടെ 100 ശതകോടി ഡോളറിലെത്തിക്കാൻ ധാരണയായി.
സെപ ഒപ്പുവെച്ച ശേഷം ഇരുരാജ്യങ്ങളും തമ്മിലെ വ്യാപാരം 45 ശതകോടി ഡോളറിലെത്തിയതായി യോഗത്തിൽ യു.എ.ഇ വിദേശ വ്യാപാര വകുപ്പ് സഹമന്ത്രി ഡോ. ഥാനി ബിൻ അഹ്മദ് അൽ സയൂദി വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.