വി.ഡി. സതീശന് വേണ്ടി വാദിച്ച് ഇൻകാസ് പ്രവർത്തകർ; സംഘടനയുമായി ബന്ധമില്ലെന്ന് ഔദ്യോഗിക വിശദീകരണം

ദുബൈ: കേരള മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തെരഞ്ഞെടുക്കണമെന്നാവശ്യപ്പെട്ട് യു.എ.ഇയിലെ കോൺഗ്രസ് അനുകൂല പ്രവാസി സംഘടനകളും രംഗത്ത്. സതീശനെ അനുകൂലിക്കുന്ന ഇൻകാസ് പ്രവർത്തകർ വിവിധയിടങ്ങളിൽ യോഗം ചേർന്നു. മുഖ്യമന്ത്രിയെ നൂലിൽ കെട്ടി ഇറക്കിയാൽ അംഗീകരിക്കാനാകില്ലെന്ന് ഒരു വിഭാഗം ഇൻകാസ് പ്രവർത്തകർ ദുബൈയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

മുഖ്യമന്ത്രിയെ കുറിച്ചുള്ള ചർച്ചകളും ഫ്ലക്സ് യുദ്ധവും കേരളത്തിൽ സജീവമായി തുടരുമ്പോൾ ഗൾഫിലെ, കോൺഗ്രസ് അനുകൂല പ്രവാസി സംഘടനകളും ഇതേറ്റുപിടിക്കുകയാണ്. വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടുന്ന ഇൻകാസിലെ ഒരു വിഭാഗം നേതാക്കൾ ദുബൈയിൽ പ്രത്യേക യോഗം ചേർന്നു. നിരവധി പേർ രാഹുൽ ഗാന്ധിക്കും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും ഇമെയിൽ സന്ദേശവും അയച്ചിട്ടുണ്ട്. ഇൻകാസ് യു.എ.ഇ വർക്കിങ് പ്രസിഡന്‍റ് നദീർ കാപ്പാടിന്‍റെ നേതൃത്വത്തിലായിരുന്നു ദുബൈയിൽ ഇൻകാസ് പ്രവർത്തകരുടെ യോഗം.

ജനപ്രീതിയുള്ള ജനനായകൻതന്നെ മുഖ്യമന്ത്രിയാകണമെന്നും രാജസ്ഥാനിലും മധ്യപ്രദേശിലും സംഭവിച്ചത് കേരളത്തിൽ ആവർത്തിക്കരുതെന്നും ഇൻകാസ് നേതാക്കൾ പറഞ്ഞു. കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കിയാൽ നിയമസഭാ - ലോക് സഭാ ഉപതെരഞ്ഞെടുപ്പുകളുണ്ടാകുമെന്നും ഇത് ജയിക്കാനാകുമെന്ന് ഉറപ്പിക്കരുതെന്നും ഇൻകാസ് നേതാക്കൾ പറഞ്ഞു. ഇൻകാസ് നേതാക്കളായ നദീർ കാപ്പാട്, രാജി നായർ, സാദിഖ് അലി, ബാബുരാജ്, മുനീർ കുമ്പള, നാസർ, ഷാജി കാസിം തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. അതേസമയം, സംഭവവുമായി ഇൻകാസിന് ബന്ധമില്ലെന്ന് ഇൻകാസ് ദുബൈ പ്രസിഡന്‍റ് റഫീഖ് മട്ടന്നൂരും ജനറൽസെക്രട്ടറി ഷൈജു അമ്മാനപ്പാറയും പ്രസ്താവനയിൽ അറിയിച്ചു.

Tags:    
News Summary - Incas activists advocate for VD Satheesan; Official explanation that they have no connection with the organization

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.