ദുബൈ: ഹുമൈദ് എയർ ബ്രിഡ്ജ് ദൗത്യത്തിന് കീഴിൽ സഹായ വസ്തുക്കളുമായി അവസാനത്തെ വിമാനവും ഗസ്സയിലെത്തി. ഓപ്പറേഷൻ ഷിവർലസ് നൈറ്റ് 3 സംരംഭത്തിന് കീഴിൽ ഗസ്സക്ക് സഹായമെത്തിക്കാനായി ആരംഭിച്ച ഹുമൈദ് എയർ ബ്രിഡ്ജ് ദൗത്യം ഇതോടെ അവസാനിച്ചു. 100 ടൺ ഭക്ഷ്യ വസ്തുക്കളും 3200ലധികം ഭക്ഷ്യ പാർസലുകളും അടങ്ങിയ അവസാനത്തെ വിമാനം അൽ ആരിഷ് എയർപോർട്ടിലെത്തിയതായി അധികൃതർ സ്ഥിരീകരിച്ചു.
കഴിഞ്ഞ രണ്ട് മാസമായി തുടരുന്ന ഹുദൈ് എയർബ്രിഡ്ജ് ദൗത്യത്തിലൂടെ ആകെ 600 ടൺ സഹായ, ഭക്ഷ്യ വസ്തുക്കളാണ് ഗസ്സയിലെത്തിച്ചത്. ഇസ്രായേൽ യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് അടിയന്തര മാനുഷിക സഹായമെത്തിക്കുന്നതിൽ യു.എ.ഇ തുടരുന്ന പ്രതിബദ്ധതയാണ് ഈ ദൗത്യം പ്രതിഫലിപ്പിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. അൽ ആരിഷ് വിമാനത്താവളത്തിലെത്തിയ ഷിപ്പ്മെന്റുകൾ ലോജിസ്റ്റിക്സ് സെന്‍ററിന് കൈമാറിയിരിക്കുകയാണ്. അംഗീകൃത സംവിധാനങ്ങളിലൂടെ ഇവ ഗസ്സ മുനമ്പിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണ്. ഗസ്സയിലെത്തിയാലുടൻ യുദ്ധ ബാധിത കുടുംബങ്ങൾക്ക് ഇവ വേഗത്തിൽ വിതരണം ചെയ്യും.
യു.എ.ഇ സുപ്രിം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമിയുടെ നിർദേശം അനുസരിച്ചാണ് ഹുമൈദ് എയർ ബ്രിഡ്ജ് സംരംഭം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.