ഹാബിറ്റാറ്റ് സ്കൂളിൽ വിദ്യാർഥികളുടെ ഉപഹാരം വി.ഡി. സതീശന്
സമ്മാനിക്കുന്നു
അജ്മാന്: തുടർച്ചയായുണ്ടാവുന്ന മനുഷ്യജന്യമായ പരിസ്ഥിതി ദുരന്തങ്ങളെ ചെറുക്കാൻ കൂട്ടായ പ്രവർത്തനം അനിവാര്യമാണെന്നും അതിന്റെ ആരംഭം സ്കൂളുകളിൽ പ്രകൃതിയെ മനസ്സിലാക്കുന്ന, ദീർഘ വീക്ഷണമുള്ള ഒരു തലമുറയെ വാർത്തെടുത്തുകൊണ്ടാവണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു.
യു.എ.ഇയിലെ ഹാബിറ്റാറ്റ് സ്കൂളിലെ സുസ്ഥിരത സംവാദത്തിൽ പങ്കെടുക്കവേയാണ് അദ്ദേഹം സുസ്ഥിര വികസനത്തിന് യുവത്വത്തിനുള്ള പങ്കിനെക്കുറിച്ച് വിശദീകരിച്ചത്. പരിസ്ഥിതിയെ ചേർത്തുപിടിച്ചുകൊണ്ടല്ലാതെ മുന്നോട്ടുള്ള പ്രയാണം സാധ്യമല്ലെന്നും സ്വകേന്ദ്രീകൃതമായി ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന നിലവിലെ വിദ്യാഭ്യാസ സമ്പ്രദായങ്ങൾ ഉടച്ചുവാർക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹാബിറ്റാറ്റ് സ്കൂളിലെ ഗ്രീൻ ഹൗസ് ഓട്ടോമേറ്റഡ് സിസ്റ്റം ഉദ്ഘാടനം നിർവഹിച്ച ശേഷം വിദ്യാർഥികളോട് സംവദിച്ച പ്രതിപക്ഷ നേതാവ് വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് കൃത്യവും സരസവുമായ ഉത്തരങ്ങൾ നൽകി. യു.എ.ഇയിലെ ഏറ്റവും ആദ്യത്തെ വിദ്യാലയം എന്ന നിലയില്‍ ഹാബിറ്റാറ്റ് സ്കൂള്‍ പാരിസ്ഥിതിക നിലനില്പിനുള്ള നിരന്തര സംരംഭങ്ങളാല്‍ പ്രശസ്തമാണ്. കൃഷിയെ ഉള്‍പ്പെടുത്തുന്ന പ്രത്യേക പാഠ്യപദ്ധതി, നെറ്റ്-സീറോ സ്ഥാപനമാകാനുള്ള പ്രയാണം എന്നിവയും ഈ സ്കൂളിന്റെ പ്രധാന സവിശേഷതകളാണ്.
കോപ്28 ബ്ലൂ സോണിലേക്ക് നിലനില്പിന്റെ സംരംഭങ്ങളെക്കുറിച്ചുള്ള ചർച്ചക്കായി സ്കൂളിന് ക്ഷണം ലഭിച്ചിരുന്നു. യു.എ.ഇയിൽ ഈ ക്ഷണം ലഭിച്ച ഏക സ്കൂളാണ് ഹാബിറ്റാറ്റ് സ്കൂൾ. ലോകത്തൊരിടത്തും ഇത്രയും മനോഹരമായ ഒരു സ്കൂളും, കൃഷി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ സംവിധാനവും കണ്ടിട്ടില്ലെന്ന് വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു. ഈ മാതൃക കേരളത്തിലെ സ്കൂളുകളിൽ ഘട്ടം ഘട്ടമായി നടപ്പിൽ വരുത്താൻ ശ്രമിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
സുസ്ഥിര വികസനത്തിന്റെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് വിദ്യാർഥികള്‍ക്ക് മനസ്സിലാക്കാന്‍ പ്രതിപക്ഷ നേതാവിന്റെ സന്ദര്‍ശനത്തിലൂടെ സാധിച്ചെന്ന് സ്കൂള്‍ പ്രിന്‍സിപ്പൽ ബാല റെഡ്ഡി അമ്പാട്ടി പറഞ്ഞു. പരിപാടിയിൽ റീജൻസി ഗ്രൂപ് ചെയർമാൻ ശംസുദ്ദീൻ ബിൻ മുഹ്യിദ്ദീന്, മാനേജിങ് ഡയറക്ടർ ഡോ. അൻവർ അമീന്, ഗ്രാൻഡ് ഗ്രീൻ ഗ്ലോബൽ മേധാവി റാശിദ് മമ്മു ഹാജി, ഹാബിറ്റാറ്റ് ഗ്രൂപ് മാനേജിങ് ഡയറക്ടർ ശംസു സമാന് തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.