ദുബൈ: നടപ്പു സാമ്പത്തിക വർഷം മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ (ജി.ഡി.പി) എട്ട് ശതമാനത്തിന്റെ വളർച്ച കൈവരിക്കുമെന്ന പ്രതീക്ഷയിൽ യു.എ.ഇ. 2024 സാമ്പത്തിക വർഷം രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം നാല് ശതമാനമായിരുന്നു. ഹൈഡ്രോകാർബൺ മേഖലയിലെ പ്രവർത്തനങ്ങളിലെ മികവിന്റെ പിൻബലത്തിലാണ് കഴിഞ്ഞ വർഷം ജി.ഡി.പി നാല് ശതമാനം വളർച്ച കൈവരിച്ചതെന്ന് പ്രമുഖ ധനകാര്യ സ്ഥാപനം വിലയിരുത്തുന്നു. എണ്ണ ഉത്പാദന മേഖലയിൽ ഈ വർഷം അഞ്ചു ശതമാനത്തിന്റെ വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം ഇത് ഒരു ശതമാനമായിരുന്നു. എന്നാൽ, ഒപെക് രാജ്യങ്ങളുടെ തീരുമാനങ്ങളെ കൂടി അടിസ്ഥാനമാക്കിയായിരിക്കും ഇതിന്റെ ഗതി നിർണയിക്കുക.
എമിറേറ്റ്സ് എൻ.ബി.ഡിയുടെ അനുമാനപ്രകാരം രാജ്യത്തെ എണ്ണയിതര വളർച്ചയിൽ നേരിയ ഇടിവ് പ്രതീക്ഷിക്കുന്നു. 2024ൽ 5.0 ശതമാനമായിരുന്ന വളർച്ച നിലവിൽ 4.7 ശതമാനമായാണ് തുടരുന്നത്. എണ്ണയിതര മേഖലയിലെ വർച്ചയിൽ അബൂദബിയുടെ വളർച്ച ദുബൈയിയേക്കാൾ വേഗത്തിലാണെന്നും എൻ.ബി.ഡി വിലയിരുത്തുന്നു. കൂടാതെ ഗതാഗതം, സംഭരണം, നിർമാണം, ധനകാര്യ സേവനങ്ങൾ എന്നിവയും വളർച്ചയുടെ പാതയിലാണ്. അതേസമയം, 2026ൽ രാജ്യത്തെ ജി.ഡി.പി വളർച്ച 4.6 ശതമാനമായിരിക്കുമെന്നാണ് എൻ.ബി.ഡിയിലെ മുതിർന്ന സാമ്പത്തിക വിദഗ്ധനായ ഡാനിയൽ റിചാർഡ്സ് അഭിപ്രായപ്പെടുന്നത്.ഇതിനിടെ 2026-2027 വർഷങ്ങളിൽ യു.എ.ഇയുടെ സമ്പദ് വ്യവസ്ഥ 4.9 ശതമാനത്തിന്റെ വളർച്ച കൈവരിക്കുമെന്ന് ലോക ബാങ്ക് പ്രതീക്ഷിക്കുന്നു. എണ്ണയിതര മേഖലയിലെ വളർച്ചയാണ് സാമ്പത്തിക അഭിവൃദ്ധിയുടെ മുഖ്യ ഘടകമായി ലോക ബാങ്ക് പരിഗണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.