ദുബൈ: യു.എ.ഇയിലെ സമ്പന്നരായ വിദേശികളുടെ പട്ടിക പ്രസിദ്ധീകരിച്ച് ഫോർബ്സ് മിഡിൽ ഈസ്റ്റ്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലിയാണ് ഏറ്റവും സമ്പന്നനായ മലയാളി. പട്ടികയിൽ ആറാം സ്ഥാനത്തുള്ള യൂസുഫലിയുടെ ആസ്തി 5.8 ശതകോടി ഡോളറാണ്.
ലാൻഡ്മാർക്ക് ഗ്രൂപ്പ് ചെയർവുമൺ രേണുക ജഗതിയാനി (5.6 ശതകോടി ഡോളർ), ആർ.പി ഗ്രൂപ്പ് സ്ഥാപകൻ രവി പിള്ള (4.2 ശതകോടി ഡോളർ), ജെംസ് എജുക്കേഷൻ മേധാവി സണ്ണി വർക്കി (4 ശതകോടി ഡോളർ), ശോഭ ഗ്രൂപ്പ് സ്ഥാപകൻ പി.എൻ.സി. മേനോൻ (3.9 ശതകോടി ഡോളർ ), ബുർജീൽ ഹോൾഡിങ്സ് ചെയർമാൻ ഷംഷീർ വയലിൽ (1.8 ശതകോടി ഡോളർ) എന്നിവരാണ് പട്ടികയിൽ ഇടം പിടിച്ച മറ്റ് ഇന്ത്യക്കാർ. ഇന്ത്യക്കാരായ ഒമ്പത് പേരാണ് പട്ടികയിൽ ഇടം നേടിയത്.
പട്ടികയിൽ ഏറ്റവും കൂടുതൽ സമ്പന്നരുള്ളതും ഇന്ത്യയിൽ നിന്നാണ്. 49.9 ശതകോടി ഡോളറാണ് പട്ടികയിലുള്ള ഇന്ത്യൻ സമ്പന്നരുടെ ആകെ ആസ്തി. 81 വയസുള്ള ത്രിവേണി ഗ്രൂപ്പ് ചെയർമാൻ ധ്രുവ് സാഹ്നിയാണ് പ്രായം കൂടിയ വ്യക്തി. അതേസമയം, ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചായ ബിനാൻസ് സ്ഥാപകൻ ചാങ്‌പെങ് ഷാവോയാണ് പട്ടികയിൽ മുന്നിൽ. 1100 കോടി ഡോളറാണ് ഇദ്ദേഹത്തിന്‍റെ ആസ്തി. ഗൗതം അദാനിയുടെ മൂത്ത സഹോദരൻ വിനോദ് അദാനിയാണ് (20.8 ശതകോടി ഡോളർ) പട്ടികയിൽ രണ്ടാമത്.
എനർജി കമ്പനിയായ സ്യൂക് സ്ഥാപകനും റഷ്യൻ സ്വദേശിയുമായ ആൻഡ്രി മെൽനിചെങ്കോയാണ് (20.4 ശതകോടി ഡോളർ) മൂന്നാമത്. നാലും അഞ്ചും സ്ഥാനത്തുള്ള ടെലഗ്രാം സ്ഥാപകൻ പവെൽ ദുറോവും ഫിൻടെക് കമ്പനിയായ റിവൊലുട് സ്ഥാപകൻ നിക് സ്റ്റോറോൻസ്കിയുമാണ് പട്ടികയിലെ പ്രായം കുറഞ്ഞ അതിസമ്പന്നർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.