അജ്മാന്: ആറുമാസത്തോളമായി മസ്തിഷ്ക രക്തസ്രാവംമൂലം ആശുപത്രിയില്‍ ചികിത്സയിലിരുന്ന പഞ്ചാബ് സ്വദേശി നാടണഞ്ഞു. പഞ്ചാബ് സ്വദേശിയായ രഞ്ജോത് സിങ്ങാണ് (44) സ്വന്തം നാട്ടിലെത്തിയത്. സാമൂഹിക പ്രവർത്തകനായ സജ്ജാദ് നാട്ടികയുടെ ഇടപെടലാണ് ഇദ്ദേഹത്തിന് തുണയായത്. ഉമ്മുല്‍ ഖുവൈനിലെ ക്ലീനിങ് കമ്പനിയിലെ ജീവനക്കാരനായിരുന്ന ഇദ്ദേഹം ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു.
തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ച് ആവശ്യമായ ചികിത്സ നല്‍കിയെങ്കിലും മാസങ്ങളായി അബോധാവസ്ഥയിലായിരുന്നു. തുടർന്ന് നാട്ടിലെത്തിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കാനുള്ള പരിശ്രമത്തിലായിരുന്നു നാട്ടിലുള്ള ഭാര്യയും മക്കളുമടങ്ങുന്ന കുടുംബം. എന്നാല്‍, ചികിത്സാർഥം ആശുപത്രിയില്‍ അടക്കേണ്ട 1,84,000 ദിർഹം നല്കാനാകാതെ പ്രതിസന്ധിയിലായ കുടുംബം ഉമ്മുല്‍ ഖുവൈന്‍ ഇന്ത്യന്‍ അസോസിയേഷന് മുന്‍ പ്രസിഡന്റ് കൂടിയായ സജ്ജാദ് നാട്ടികയുമായി ബന്ധപ്പെടുകയായിരുന്നു.
കുടുംബത്തിന്റെ അവസ്ഥ മനസ്സിലാക്കിയ സജ്ജാദ് ഉമ്മുല്‍ ഖുവൈന്‍ എമിറേറ്റ്സ് ഹെല്‍ത്ത് സര്‍വിസ് ആശുപത്രി അധികൃതരുമായി നടത്തിയ ചര്‍ച്ച ഫലം കാണുകയായിരുന്നു. സജ്ജാദ് നാട്ടികയുടെ ഇടപെടലിന്റെ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തിന്റെ ചികിത്സയുടെ ഭാഗമായി അടക്കേണ്ടിയിരുന്ന മുഴുവന്‍ തുകയും അധികൃതര്‍ ഒഴിവാക്കിനല്‍കി. ഇതോടെയാണ് തുടര്‍ചികിത്സക്ക് രഞ്ജോത് സിങ്ങിനെ നാട്ടിലേക്ക് കൊണ്ടുപോകാന്‍ വഴിയൊരുങ്ങിയത്.
രഞ്ജോത് സിങ്ങിനെ ദുബൈ ഇന്ത്യന്‍ കോൺസുലേറ്റ് സഹായത്തോടെ സ്ട്രെച്ചർ സൗകര്യത്തോടെ നാട്ടിലെത്തിക്കാന്‍ ആവശ്യമായ സൗകര്യം എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ട് ഒരുക്കുകയായിരുന്നു. നാട്ടിലെത്തുന്ന ഇദ്ദേഹത്തിന് ആവശ്യമായ തുടര്‍ചികിത്സ ഒരുക്കാനുള്ള തയാറെടുപ്പിലാണ് കുടുംബം. രഞ്ജോത് സിങ്ങിനെ നാട്ടിലെത്തിക്കാന്‍ പ്രയത്നിച്ച എല്ലാ സഹോദരങ്ങൾക്കും കുടുംബം നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.