ആവേശം ആകാശത്തും; ലോകകപ്പ് മത്സരങ്ങളുടെ തത്സമയ സംപ്രേഷണവുമായി എമിറേറ്റ്സ്

ദുബൈ: നിങ്ങൾ കടുത്ത ഫുട്ബാൾ പ്രേമിയാണോ? മത്സരങ്ങൾ നടക്കുന്ന സമയത്ത് വിമാനയാത്രയിലാണെന്നതുകൊണ്ട് വിശ്വപോരാട്ടങ്ങളുടെ ആവേശ നിമിഷങ്ങൾ അന്യമാകുമെന്ന നിരാശയുണ്ടോ? എന്നാൽ, എമിറേറ്റ്സിലാണ് നിങ്ങളുടെ യാത്രയെങ്കിൽ ആ ആവേശക്കാഴ്ചകൾ നിങ്ങൾക്ക് നഷ്ടമാകില്ല. ഫിഫ ലോകകപ്പ് 2026-ലെ എല്ലാ മത്സരങ്ങളും തങ്ങളുടെ വിമാനങ്ങൾക്കുള്ളിൽ തത്സമയം സംപ്രേഷണം ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് ദുബൈ ആസ്ഥാനമായ എമിറേറ്റ്സ്.

വിമാനം ടേക്ക്-ഓഫ് ചെയ്യുന്നത് മുതൽ ലാൻഡ് ചെയ്യുന്നത് വരെ ഒരൊറ്റ മത്സരവും നഷ്ടമാകാതെ കാണാൻ സാധിക്കുമെന്നതാണ് ഫുട്ബാൾ പ്രേമികൾക്ക് എമിറേറ്റ്സ് നൽകുന്ന ഗ്യാരണ്ടി. എമിറേറ്റ്സിന്‍റെ ഇൻ-ഫ്ലൈറ്റ് എന്‍റർടൈൻമെന്‍റ് സിസ്റ്റമായ ‘ice’ൽ ലഭ്യമായ 'Sport 24' എന്ന പ്രത്യേക സ്പോർട്സ് ചാനലിലൂടെയാണ് യാത്രക്കാർക്ക് എല്ലാ ഫിഫ ലോകകപ്പ് മത്സരങ്ങളും തത്സമയം കാണാൻ സജ്ജീകരണമൊരുക്കുന്നതെന്ന് എമിറേറ്റ്സ് അറിയിച്ചു. ജൂലൈ 19ലെ ഫൈനൽ വരെയുള്ള എല്ലാ മത്സരങ്ങളും ഇതിലൂടെ തത്സമയം ലഭ്യമാകും.

യാത്രക്കാർ ലോകത്ത് എവിടേക്ക് പറക്കുകയാണെങ്കിലും, കളിക്കളത്തിലെ ആവേശ നിമിഷങ്ങൾ ആകാശത്തുവെച്ചുതന്നെ തത്സമയം ആസ്വദിക്കാനാകും. 40,000 അടി ഉയരത്തിൽ പറക്കുമ്പോൾ പോലും ഈ തത്സമയ സംപ്രേഷണം ലഭ്യമായിരിക്കും. ഭൂരിഭാഗം എമിറേറ്റ്സ് വിമാനങ്ങളിലും ‘Sport 24’, ‘Sport 24 Extra’ എന്നിവയുൾപ്പെടെയുള്ള ലൈവ് ടെലിവിഷൻ സേവനങ്ങൾ ലഭ്യമാണ്. വിമാനത്തിന്‍റെ തരവും റൂട്ടും അനുസരിച്ച് ഇതിൽ മാറ്റങ്ങൾ വരാം. ദുബൈ വഴി യാത്ര ചെയ്യുന്ന ഫുട്ബോൾ ആരാധകർക്ക് എമിറേറ്റ്സിന്‍റെ ദുബൈ ലോഞ്ചുകളിലും ലോകകപ്പ് മത്സരങ്ങൾ തത്സമയം കാണാൻ സാധിക്കും. സൗകര്യപ്രദമായ ഇടങ്ങളിൽ ഇതിനായുള്ള സ്ക്രീനിങ് ക്രമീകരിച്ചിട്ടുണ്ട്. ഫുട്ബാളിന് പുറമെ, ഈ വേനൽക്കാലത്ത് എൻ.ബി.എ ഫൈനൽസ് ബാസ്കറ്റ്ബാൾ, കാനഡ സെയിൽ ഗ്രാൻഡ് പ്രീ, ഫോർമുല 1 ബെൽജിയൻ ഗ്രാൻഡ് പ്രീ, ഫോർമുല 1 ഹംഗേറിയൻ ഗ്രാൻഡ് പ്രീ എന്നിവയും എമിറേറ്റ്സിന്‍റെ സ്പോർട്സ് ചാനലുകളിൽ തത്സമയം സംപ്രേഷണം ചെയ്യും.

Tags:    
News Summary - Excitement in the sky too; Emirates with the live telecast of World Cup matches

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.