ദുബൈ: നഗരവഴികളിൽ പൂത്തുലഞ്ഞു നിൽക്കുന്ന ഫ്ലേം മരങ്ങളുടെ (ഗുൽമോഹർ/വാക) ചിത്രങ്ങൾ കണ്ണിനിമ്പമേറിയ കാഴ്ചയാണ് സമ്മാനിക്കുന്നതെങ്കിൽ, ആ കാഴ്ച പകർത്തി നിങ്ങൾക്ക് കാശും നേടാം. ഫോട്ടോകൾ പകർത്താനുള്ള താൽപര്യം തരിമ്പെങ്കിലും ഉള്ളിലുണ്ടെങ്കിൽ ദുബൈ ഫ്ലേം ട്രീ സീസൺ ഫോട്ടോഗ്രാഫി മത്സരത്തിൽ നിങ്ങൾക്കും ഒരു കൈ നോക്കാവുന്നതാണ്. നഗരത്തിലെ തെരുവുകളും പാർക്കുകളും ഫ്ലേം ട്രീകളുടെ ചെന്നിറത്താൽ തിളങ്ങിനിൽക്കുമ്പോൾ, ദുബൈ കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റിയാണ് 'ഫ്ലേം ട്രീ സീസൺ ഫോട്ടോഗ്രാഫി മത്സരം പ്രഖയാപിച്ചിരിക്കുന്നത്. നഗരത്തിന്‍റെ ഈ വസന്തഭംഗി കാമറയിലാക്കാൻ ദുബൈയിലെ താമസക്കാരെയും സന്ദർശകരെയും അവർ ക്ഷണിക്കുകയാണ്.
ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം ഇന്‍റനാഷനൽ ഫോട്ടോഗ്രാഫി അവാർഡുമായി സഹകരിച്ച് ദുബൈ കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി സംഘടിപ്പിക്കുന്ന ഈ മത്സരത്തിൽ 30,000 ദിർഹത്തിന്‍റെ കാഷ് പ്രൈസുകളാണ് ജേതാക്കളെ കാത്തിരിക്കുന്നത്. ഒന്നാം സ്ഥാനത്തെത്തുന്ന ചിത്രത്തിന് 15,000 ദിർഹമാണ് സമ്മാനം. രണ്ടാം സമ്മാനാർഹന് 10,000 ദിർഹവും മൂന്നാം സ്ഥാനത്തെത്തുന്ന ചിത്രത്തിന് 5,000 ദിർഹവും സമ്മാനം ലഭിക്കും.
ഫ്ലേം ട്രീ സീസണുമായി ബന്ധപ്പെട്ട ഒരു ഫോട്ടോ എടുക്കുക.
നിങ്ങളുടെ പബ്ലിക് ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഫോട്ടോ പോസ്റ്റ് ചെയ്യുക.
FlameTreeSeason എന്ന ഹാഷ്‌ടാഗ് ഉപയോഗിക്കുക.
@dubaiculture, @hipaae, @flametreeseason എന്നീ അക്കൗണ്ടുകൾ ഫോളോ ചെയ്യുക.
പോസ്റ്റിൽ @dubaiculture, @hipaae, @flametreeseason എന്നീ അക്കൗണ്ടുകൾ മെൻഷൻ ചെയ്യുകയോ ടാഗ് ചെയ്യുകയോ ചെയ്യുക.
ഒരു വ്യക്തി ഒരു എൻട്രി മാത്രമേ സമർപ്പിക്കാൻ പാടുള്ളൂ.
മുമ്പ് പോസ്റ്റ് ചെയ്ത ചിത്രങ്ങളും വീണ്ടും അപ്‌ലോഡ് ചെയ്യാനോ ഷെയർ ചെയ്യാനോ സാധിക്കും; എന്നാൽ #FlameTreeSeason എന്ന ഹാഷ്‌ടാഗ് ഉപയോഗിക്കുകയും മുകളിൽ പറഞ്ഞ എല്ലാ അക്കൗണ്ടുകളും ടാഗ് ചെയ്യുകയും വേണം.
2026 ജൂലൈ 31 വെള്ളിയാഴ്ച യു.എ.ഇ സമയം രാത്രി 11:59 വരെയാണ് എൻട്രി സമർപ്പിക്കാൻ കഴിയുക. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയിലൂടെ ഈ വർഷം ആദ്യം ഔദ്യോഗികമായി പ്രഖ്യാപിച്ച 'ഫ്ലേം ട്രീ സീസൺ' ആഘോഷങ്ങളുടെ ഭാഗമായാണ് ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നത്. വേനൽക്കാലം ആരംഭിക്കുന്നതോടെ എമിറേറ്റിലുടനീളം ഫ്ലേം ട്രീകൾ കൂട്ടത്തോടെ പൂത്തുലയുന്ന സമയമാണ് 'ഫ്ലേം ട്രീ സീസൺ' ആയി കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.