ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിക്കുന്നതിനിടെ ദുബൈ കസ്റ്റംസ് പിടികൂടിയ വന്യജീവികൾ

129 പല്ലികൾ, 36 തേളുകൾ, എട്ട് പാമ്പുകൾ, 50 തവളകൾ; വംശനാശഭീഷണി നേരിടുന്ന 223 ജീവികളെ കടത്താനുള്ള ശ്രമം തടഞ്ഞ് ദുബൈ കസ്റ്റംസ്

ദുബൈ: വംശനാശഭീഷണി നേരിടുന്ന 223 വന്യജീവികളെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താനുള്ള ശ്രമം ദുബൈ കസ്റ്റംസ് പരാജയപ്പെടുത്തി. ആരും കൈപ്പറ്റാതെ കിടന്ന ഒരു ബാഗ് കസ്റ്റംസ് ഉദ്യോഗസ്ഥരിൽ സംശയം ജനിപ്പിച്ചതിനെ തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ജീവികളെ കണ്ടെത്തിയത്. കൃത്യമായ പരിശോധനയിലൂടെ 129 പല്ലികൾ, 36 തേളുകൾ, എട്ട് പാമ്പുകൾ, 50 തവളകൾ എന്നിങ്ങനെ വിവിധ ഇനത്തിലും വലിപ്പത്തിലുമുള്ള 223 ജീവികളെ ബാഗിൽ നിന്ന് കണ്ടെടുത്തു. ഇതിൽ പല ജീവികളും വംശനാശഭീഷണി നേരിടുന്ന വന്യജീവികളുടെയും സസ്യങ്ങളുടെയും അന്താരാഷ്ട്ര വ്യാപാര ഉടമ്പടിയായ ‘സൈറ്റ്സ്’ പരിധിയിൽ വരുന്നതാണെന്ന് സംശയിക്കുന്നു. പിടിച്ചെടുത്ത ജീവികളെ ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കുന്നതിനും, അംഗീകൃത പരിസ്ഥിതി-നിയമ മാനദണ്ഡങ്ങൾക്കനുസരിച്ച് കൈകാര്യം ചെയ്യുന്നതിനുമായി കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രാലയത്തിന് കൈമാറി.

കസ്റ്റംസ് പരിശോധനാ വിഭാഗത്തിന്‍റെ മികച്ച സജ്ജീകരണം വ്യക്തമാക്കുന്നതാണ് ഈ നടപടി. അപകടസാധ്യതകൾ തിരിച്ചറിയാനും അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങളെ പ്രതിരോധിക്കാനുമുള്ള കഴിവും ഇത് തെളിയിക്കുന്നു. പരിസ്ഥിതിയും ജൈവവൈവിധ്യവും സംരക്ഷിക്കുന്നതിൽ കസ്റ്റംസിന്‍റെ പങ്കും ഇത് അടിവരയിടുന്നുവെന്ന് ദുബൈ കസ്റ്റംസ് പാസഞ്ചർ ഓപറേഷൻസ് ഡിപാർട്ട്മെന്‍റ് ഡയറക്ടർ ഖാലിദ് അഹമ്മദ് പറഞ്ഞു. മാറിക്കൊണ്ടിരിക്കുന്നതും സങ്കീർണവുമായ കള്ളക്കടത്ത് രീതികളെ നേരിടാൻ ദുബൈ കസ്റ്റംസ് സജ്ജരാണെന്ന് ഈ സംഭവം തെളിയിക്കുന്നു. കസ്റ്റംസ് അതിർത്തികൾ സംരക്ഷിക്കുക എന്നത് നിരോധിത വസ്തുക്കളുടെയോ ചരക്കുകളുടെയോ പ്രവേശം തടയുന്നതിൽ മാത്രം ഒതുങ്ങുന്നില്ലെന്നും ഖാലിദ് അഹമ്മദ് കൂട്ടിച്ചേർത്തു.

Tags:    
News Summary - Dubai Customs foils attempt to smuggle 223 endangered creatures: 129 lizards, 36 scorpions, eight snakes, and 50 frogs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.