കൽബയിലെ പെരുന്നാൾ നമസ്കാരം 

പ്രാര്‍ഥനകളായി പെരുന്നാള്‍ സന്തോഷം, മാനദണ്ഡങ്ങള്‍ പാലിച്ച് നമസ്കാരം

ഷാര്‍ജ: കോവിഡ് മഹാമാരിയുടെ രണ്ടാംവരവിനിടെയുള്ള ചെറിയ പെരുന്നാള്‍ സന്തോഷം വലിയ ആഘോഷമാക്കാതെ, പ്രാര്‍ഥനയാക്കി പ്രവാസലോകം ഈദ് ആശംസകള്‍ കൈമാറി. ഒന്നര വർഷത്തെ ഇടവേളക്കു ശേഷം പള്ളികളിലും ഈദ്ഗാഹുകളിലുമെത്തി പെരുന്നാൾ നമസ്കരിക്കാൻ കഴിഞ്ഞതിെൻറ സേന്താഷത്തിലായിരുന്നു വിശ്വാസികൾ.

രണ്ട് മീറ്റര്‍ അകലം പാലിച്ച്, വീട്ടില്‍നിന്ന് കൊണ്ടുവന്ന മുസല്ലയിലിരുന്ന് ദൈവ പ്രകീര്‍ത്തനങ്ങള്‍ ചൊല്ലിയാണ് അവർ പെരുന്നാളിനെ സ്വീകരിച്ചത്. പെരുന്നാൾപകരുന്ന മൂല്യങ്ങൾ എന്നതായിരുന്നു യു.എ.ഇയിലെ പെരുന്നാള്‍ പ്രസംഗത്തിെൻറ ശീര്‍ഷകം. 30 ദിവസം നീണ്ട വ്രതത്തിലൂടെ വിശ്വാസികളുടെ മനസ്സുകളില്‍ മൂല്യങ്ങള്‍ നിക്ഷേപിച്ചിട്ടുണ്ട്. അല്ലാഹുവുമായുള്ള നമ്മുടെ ബന്ധം അതിശക്തമാക്കി തീര്‍ക്കുവാനുള്ളതാണ് ആ മൂല്യങ്ങള്‍. സാമൂഹ്യ ബന്ധങ്ങള്‍ ശക്തമാക്കിയും ചുറ്റുമുള്ളവരോട് കരുണ കാണിച്ചും പ്രയാസപ്പെടുന്നവരെ സഹായിച്ചും മുന്നോട്ടു പോകുമ്പോള്‍ മാത്രമേ ആ ബന്ധം ശക്തമാകൂ എന്ന ഉൽബോധനമായിരുന്നു പ്രസംഗങ്ങളില്‍ നിറ‍ഞ്ഞുനിന്നത്. ജനങ്ങളിലെ ഏറ്റവും നല്ലവന്‍ അപരര്‍ക്ക് ഏറ്റവും കൂടുതല്‍ ഉപകാരം ചെയ്യുന്നവനാണെന്ന പ്രവാചക പാഠങ്ങള്‍ ഇമാമുമാര്‍ എടുത്തുപറഞ്ഞു. കുടുംബബന്ധങ്ങള്‍ ദൃഢമാക്കുക പെരുന്നാള്‍ സന്തോഷങ്ങളില്‍ പ്രധാനപ്പെട്ടതാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ അകലം പാലിച്ചും യാത്രകള്‍ ഒഴിവാക്കിയും നവമാധ്യമങ്ങള്‍ വഴി ബന്ധങ്ങള്‍ ഊഷ്മളമാക്കണമെന്നും ഓര്‍മപ്പെടുത്തിയാണ് 15 മിനിറ്റു മാത്രം നീണ്ട പ്രസംഗങ്ങള്‍ അവസാനിച്ചത്.

മുറികളിലൊതുക്കി ആഘോഷം

യു.എ.ഇയിലെ പെരുന്നാളുകളുടെ ഏറ്റവും വലിയ സന്തോഷം യാത്രയാണ്. സുഹൃത്തുകളും ബന്ധുക്കളും പരസ്പരം കാണാനും ഒന്നിച്ചിരുന്ന് ആഹാരം കഴിക്കാനും നാട്ടുവിശേഷങ്ങളും വീട്ടുവിശേഷങ്ങളും നേരിട്ട് പങ്കുവെക്കുന്നതിലുമാണ് ഈ യാത്രാ സന്തോഷം ചെന്നെത്തുന്നത്. വിനോദ മേഖലകളിലേക്കും അയല്‍രാജ്യങ്ങളിലേക്കും യാത്ര പോകുന്നവരും ധാരാളമാണ്.

എന്നാല്‍, രണ്ടാം കോവിഡ് കാലത്തെ സുരക്ഷമനദണ്ഡങ്ങള്‍ പാലിച്ച്, ഇത്തവണത്തെ കാണലും പറച്ചിലും മൊബൈല്‍ ഫോണുകളിലൊതുക്കുകയായിരുന്നു. അയല്‍നാടുകളിലേക്ക് സഞ്ചാര വിലക്കുള്ളതിനാല്‍ അത് ചിന്തിച്ചതേയില്ല.പെരുന്നാള്‍ നമസ്കാരത്തിനുശേഷം ഒന്നിച്ച് ഭക്ഷണം പാകംചെയ്തും നാട്ടിലെ പ്രയാസങ്ങളില്‍ പരസ്പരം ആശ്വസിപ്പിച്ചും കോവിഡ് കവര്‍ന്നെടുത്ത ഉറ്റവര്‍ക്കും ഉടയവര്‍ക്കുമായി പ്രാര്‍ഥിച്ചുമാണ് യു.എ.ഇയിലെ പെരുന്നാള്‍ദിനം കടന്നുപോയത്. തൊട്ടടുത്ത മാളുകളിലും മരുഭൂമിയിലും ഹ്രസ്വ സന്ദർശനം നടത്തിയവരുമുണ്ട്.

സുരക്ഷാകവചം ഒരുക്കി പൊലീസ്

പെരുന്നാള്‍ അവധി കണക്കിലെടുത്ത് നിരത്തുകളിലും കവലകളിലും ശക്തമായ പൊലീസ് നിരീക്ഷണമാണ് രാജ്യം ഏര്‍പ്പെടുത്തിയത്. പള്ളി പരിസരങ്ങളിലും ഈദ്ഗാഹുകളിലേക്ക് നീളുന്ന റോഡുകളിലും പൊലീസ് വാഹനങ്ങളും ആംബുലന്‍സ് സംവിധാനങ്ങളും നിലയുറപ്പിച്ചിരുന്നു.

വിനോദമേഖലകളിലും മലയോരങ്ങളിലും വാദികള്‍ക്ക് സമീപത്തും സുരക്ഷ സംവിധാനങ്ങള്‍ ശക്തമായിരുന്നു. കൂട്ടംകൂടല്‍ ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കാനും വിളംബരം ചെയ്താണ് പൊലീസ് വാഹനങ്ങള്‍ കവലകളിലൂടെ സഞ്ചരിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.