ഷാർജ: ഷാർജയിലെ പ്രവാസി തൊഴിലാളികൾക്ക് ഇനി പെരുന്നാളിന്റെ ആഘോഷക്കാലം. ബലിപെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന 'കാർണിവൽ വിത്ത് വർക്കേഴ്സി'ന് സജ ലേബർ പാർക്കിൽ തുടക്കമായി. കലാ-സാംസ്കാരിക-ബോധവത്കരണ പരിപാടികളും സൗജന്യ മെഡിക്കൽ പരിശോധനകളും ലീഗൽ-മോട്ടിവേഷനൽ സെഷൻസും ഈദ് ബസാറുമൊക്കെ അടക്കം വിപുലമായ ആഘോഷത്തിനാണ് തുടക്കമായിരിക്കുന്നത്. ജൂലൈ 15 വരെ ആഘോഷ പരിപാടികൾ നീളും. ഷാർജ സർക്കാറിന്റെ ലേബർ സ്റ്റാൻഡേർഡ്സ് ഡെവലപ്മെന്റ് അതോറിറ്റിയാണ് തൊഴിലാളികൾക്കായി ഈദ് ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. ഷാർജയിലെ വിവിധ സർക്കാർ വകുപ്പുകളുമായും ഇന്ത്യൻ അസോസിയേഷൻ ഷാർജയുമായും സഹകരിച്ചാണ് 'കാർണിവൽ വിത്ത് വർക്കേഴ്സ്' നടത്തുന്നത്.
ഷാർജ ലേബർ സ്റ്റാൻഡേർഡ്സ് ഡെവലപ്മെന്റ് അതോറിറ്റി ചെയർമാൻ സാലിം യൂസഫ് അൽ ഖസീർ ഉദ്ഘാടനം ചെയ്തു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഷാർജയിലെ തൊഴിലാളികൾക്കിടയിൽ സാമൂഹികവും സാംസ്കാരികവുമായ ബന്ധം വർധിപ്പിക്കുകയാണ് പരിപാടി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. 'അവരെ ഒരിടത്ത് ഒരുമിച്ച് കൊണ്ടുവരുന്നതിലൂടെ ഈദുമായി ബന്ധപ്പെട്ട അവരുടെ ആചാരങ്ങളും പാരമ്പര്യങ്ങളും കൈമാറാൻ പ്രോത്സാഹിപ്പിക്കുകയാണ് 'കാർണിവൽ വിത്ത് വർക്കേഴ്സ്' ചെയ്യുന്നത്. ഷാർജയിലെ തൊഴിൽ അന്തരീക്ഷത്തിലെ ബന്ധങ്ങൾ വർധിപ്പിക്കുന്നതിനായി ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായും സ്വകാര്യ മേഖലയുമായും, പ്രത്യേകിച്ച് ധാരാളം തൊഴിലാളികൾ ജോലി ചെയ്യുന്ന കമ്പനികളുമായും ഏകോപിപ്പിച്ച് അതോറിറ്റി തൊഴിൽ പരിപാടികളും പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നത് തുടരും' -അദ്ദേഹം പറഞ്ഞു.
പാട്ടും നൃത്തവുമടക്കമുള്ള വിനോദ പരിപാടികളും ഈദ് ബസാറുമൊക്കെയുള്ള ഫെസ്റ്റിൽ അയ്യായിരത്തിലധികം തൊഴിലാളികൾക്ക് ഈദ് സമ്മാനങ്ങളും നൽകുന്നുണ്ട്. പെരുന്നാൾ ദിനം അയ്യായിരം പേർക്ക് പെരുന്നാൾ നമസ്കാരത്തിനുള്ള സൗകര്യവും സജ ലേബർ പാർക്കിൽ ഒരുക്കും. വിനോദ-സാംസ്കാരിക പരിപാടികൾക്ക് പുറമേ സൗജന്യ ഡെന്റൽ പരിശോധനയും കണ്ണ് പരിശോധനയും നിയമ ബോധവത്കരണവും പ്രചോദക പ്രഭാഷണവും ഫുഡ് സ്ട്രീറ്റുമൊക്കെ സംഘടിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.