ദുബൈ: ഷാർജയിലെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴയും ആലിപ്പഴ വീഴ്ചയും. ഷാർജയിലെ അൽ ദൈദ് റോഡ്, അൽ മലീഹ റോഡ്, ഖോർഫക്കാൻ റോഡ് എന്നിവിടങ്ങളിൽ പെയ്ത കനത്ത മഴയുടെ ദൃശ്യങ്ങൾ വാഹനമോടിക്കുന്നവർ പങ്കുവെച്ചിട്ടുണ്ട്. ചൊവ്വാഴ്ച മുതൽ തുടർച്ചയായി മൂന്നു ദിവസം യു.എ.ഇയുടെ കിഴക്കൻ, തെക്കൻ മേഖലകളിലും സമീപ പ്രദേശങ്ങളിലും ഉച്ചക്കുശേഷം മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) പ്രവചിക്കുന്നു. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ സാധാരണ തെളിഞ്ഞ അന്തരീക്ഷമായിരിക്കുമെങ്കിലും താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം.
കിഴക്കുനിന്നുള്ള ന്യൂനമർദ രൂപീകരണവും അന്തരീക്ഷത്തിന്റെ ഉയർന്ന തട്ടുകളിലുള്ള തണുത്ത വായുവിന്റെ സാന്നിധ്യവുമാണ് ഉച്ചക്കുശേഷം മഴമേഘങ്ങൾ രൂപപ്പെടുന്നതിന് കാരണമാകുന്നത്. മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വേഗതയിൽ വീശുന്ന തെക്ക്-കിഴക്കൻ, വടക്ക്-കിഴക്കൻ കാറ്റ് ചില സമയങ്ങളിൽ 40 കിലോമീറ്റർ വരെ വേഗത പ്രാപിക്കാൻ സാധ്യതയുണ്ട്. ഇത് തുറസ്സായ സ്ഥലങ്ങളിൽ പൊടിക്കാറ്റിനും കാഴ്ചമങ്ങലിനും ഇടയാക്കും.
മഴയുള്ള സമയങ്ങളിൽ ഡ്രൈവർമാർ അതീവ ശ്രദ്ധ പുലർത്തണമെന്നും മലവെള്ളപ്പാച്ചിലിനും വെള്ളക്കെട്ടിനും സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.
ഇടിമിന്നലുള്ളപ്പോൾ തുറസ്സായതും ഉയർന്നതുമായ സ്ഥലങ്ങളിൽ നിൽക്കരുത്. വ്യാജ വാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കാതെ, ഔദ്യോഗിക ചാനലുകൾ വഴി പുറത്തുവിടുന്ന തത്സമയ കാലാവസ്ഥാ വിവരങ്ങളും പ്രാദേശിക ഭരണകൂടത്തിന്റെ സുരക്ഷാ നിർദേശങ്ങളും കൃത്യമായി പാലിക്കണമെന്നും അതോറിറ്റി പൊതുജനങ്ങളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.