‘വിജനതയുടെ ചുവന്ന ദ്വീപ്’ പുനര്‍നിര്‍മാണത്തിൽ

റാസല്‍ഖൈമ: യു.എ.ഇയിലെ ഏറ്റവും പഴക്കം ചെന്ന കുടിയേറ്റ പട്ടണമായ ജസീറ അല്‍ ഹംറയില്‍ തകര്‍ന്നടിഞ്ഞ പുരാതന മസ്ജിദും ചന്തയും പുനര്‍ നിര്‍മിക്കുന്നു. പ്രാചീന സംസ്കാരത്തി​​െൻറ ഒാർമ്മക്കാറ്റു വീശുന്ന പ്രദേശത്ത് ഒരു നൂറ്റാണ്ട് മുമ്പ് പ്രവര്‍ത്തിച്ചിരുന്ന ചന്ത അത്യാധുനിക സൗകര്യങ്ങളോടെയാണ് അധികൃതര്‍ പുന$സംവിധാനിക്കുന്നത്. തകര്‍ന്നടിഞ്ഞ പള്ളികളില്‍ കടല്‍ തീരത്തോട് ചേര്‍ന്നുള്ള മസ്ജിദ്​ ബലപ്പെടുത്തി ഉപയോഗയോഗ്യമാക്കും.  നൂറ്റാണ്ടുകളുടെ സ്മരണകള്‍ ഒരുമിച്ചു ചേർക്കുന്ന മ്യൂസിയ നിര്‍മാണത്തിനുള്ള ഒരുക്കങ്ങളും പ്രാഥമിക ഘട്ടത്തിലാണ്. ആകര്‍ഷകമായ വിനോദ-വാഹന പാര്‍ക്കിംഗ് സൗകര്യങ്ങളൊരുക്കി കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാനുള്ള പദ്ധതികളാണ് അധികൃതര്‍ ആവിഷ്കരിച്ചിട്ടുള്ളത്. 

 ജസീറ അല്‍ ഹംറ ഇന്ന് പുരാവസ്തു വകുപ്പിന്‍െറ സംരക്ഷണയിലാണ്. മരുഭൂമിയുടെ വിജനതയില്‍ കാലങ്ങളോടൊപ്പം ഒരു ജനത ജീവിച്ചിരുന്നതി​​െൻറ ബാക്കിവെപ്പുകളാണ് ഇവിടെ സന്ദര്‍ശകരെ കാത്തിരിക്കുന്നത്. 16ാം നൂറ്റാണ്ടില്‍ പേര്‍ഷ്യയില്‍ നിന്ന് കുടിയേറിയ സഅബ് വംശജര്‍ തീര്‍ത്ത സാമ്രാജ്യമായിരുന്നു ഈ ചുവന്ന ദ്വീപ്്. 40 വര്‍ഷം മുമ്പ് ഇവരുടെ അവസാന തലമുറയും ചുവന്ന ദ്വീപ് ഉപേക്ഷിച്ച് പോയതോടെ ഈ പ്രദേശം ശ്മശാന മൂകമാവുകയായിരുന്നു. ഇവിടെ തല ഉയര്‍ത്തി നില്‍ക്കുന്ന ഓരോ കെട്ടിടവും കാലങ്ങളുടെ കഥകളാണ് വിളിച്ചു പറയുന്നത്. മണ്‍കട്ടകളും ഇത്തിളുകളും കക്കകളും കണ്ടലും ഈന്തപ്പനത്തടികളും ഉപയോഗിച്ച് നിര്‍മിച്ചതാണ് ഇവിടുത്തെ കെട്ടിടങ്ങള്‍. ചിതറി തെറിച്ച നിലയിലും പുറ്റെടുക്കുകയും ചെയ്ത രീതിയിലുമാണ് ഇവയിൽ പലതുമിപ്പോൾ.

ഒരു ദേശത്തി​​െൻറയും ജനതയുടെയും പ്രതാപത്തെ അടയാളപ്പെടുത്തുന്നതാണ് ഈ പ്രദേശത്തെ ഓരോ കല്‍ ചീളുകളും മണല്‍ തരികളും. നഗര കവാടത്തില്‍ തന്നെയുള്ള നൂറ്റാണ്ട് പഴക്കമുള്ള നമസ്കാരപള്ളിയും   മിനാരവും  പള്ളിയിലെ റാന്തല്‍ വിളക്കുകളും കിളി വാതിലുകളും പൗരാണിക കാലത്തിലേക്ക് കൂട്ടികൊണ്ടുപോകുന്നതാണ്. നൂറിലധികം ചെറിയ വീടുകള്‍ ഉണ്ടായിരുന്നതായാണ് വിലയിരുത്തപ്പെടുന്നത്. വിദ്യാലയവും ചന്തയും വിശ്രമ സ്ഥലവും കോടതിയും ജയിലും എല്ലാം ഈ കുടിയേറ്റ പട്ടണത്തിലുണ്ടായിരുന്നു. ചരിത്രപുസ്തക താളുകള്‍ പോലെ വിവരണാതീതമായി ചിതറി കിടക്കുന്നതാണ് ഈ പ്രദേശം. സഅബ് വംശജരുടെ ശരീഫ് താമസിച്ചിരുന്ന ഇരുനില വീട് തലയെടുപ്പോടെയാണ് ഇന്നും നിലനില്‍ക്കുന്നത്. മല്‍സ്യബന്ധനം നടത്തിയും മുത്തുകള്‍ വാരിയും ജീവിതം നയിച്ചവരായിരുന്നു ചുവന്ന ദ്വീപിലെ പ്രദേശവാസികള്‍. ഒരു കാലത്ത് പ്രശസ്ത തുറമുഖമെന്ന ഖ്യാതിയും അല്‍ ജസീറ അല്‍ ഹംറക്ക് സ്വന്തമായിരുന്നു.  പ്രതാപകാലത്ത് നഗരിയിരിലേക്ക് വിവിധ നാടുകളില്‍ നിന്നായി നിരവധിയാളുകളാണ് ഇവിടെ എത്തിയിരുന്നത്. വിജനതയില്‍ ഏകാന്തതയുടെ കൂട്ടുകാരനായി കഴിയുന്ന ഈ പ്രദേശം പ്രേതങ്ങളുടെ താഴ്വരായാണെന്ന കഥകൾ ഇന്നും സജീവമാണ്. യു.എ.ഇയുടെ രൂപവത്കരണ കാല ശേഷമാണ് സഅബ് വംശജര്‍ ചുവന്ന ദ്വീപ് വിടുന്നത്. അല്‍ ജസീറ അല്‍ ഹംറയെ റാസല്‍ഖൈമയുടെ ഭാഗമാക്കാന്‍ ശ്രമം നടന്നെങ്കിലും അവസാനത്തെ സഅബ് ശരീഫായിരുന്ന ശൈഖ് ഹുസൈന്‍ ബിന്‍ റഹ്മ അല്‍ സഅബി അതിന് വിസമ്മതിച്ചു. 

സഅബ് ഉപേക്ഷിച്ചതോടെ നാല് നൂറ്റാണ്ടിന്‍െറ ചരിത്രമുള്ള ചുവന്ന ദ്വീപ് അനാഥമാവുകയും ചെയ്​തു. വിസ്മൃതിയിലേക്ക് തള്ളപ്പെടാന്‍ സാധ്യതയുള്ള ഒരു സംസ്കാരത്തിന്‍െറ അടയാളങ്ങളെ തുടർന്ന്​ റാസല്‍ഖൈമ പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കുകയായിരുന്നു. 

Tags:    
News Summary - dweep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.