പ്രതീകാത്​മക എ.ഐ ചിത്രം

മെഡിക്കൽ പരസ്യങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി ദുബൈ ഹെൽത്ത്​ ​അതോറിറ്റി

ദുബൈ: ആരോഗ്യ മേഖലയിലെ വ്യാജ അവകാശവാദങ്ങൾ തടയുന്നതിനായി ക്ലിനിക്കുകൾക്കും ഡോക്ടർമാർക്കുമായി ദുബൈ ഹെൽത്ത് അതോറിറ്റി (ഡി.എച്ച്​.എ) പുതിയ സോഷ്യൽ മീഡിയ പരസ്യ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചു. ‘പാർശ്വഫലങ്ങളില്ലാത്തത്’, ‘ഏറ്റവും മികച്ചത്’, ‘100 ശതമാനം വിജയം’, ‘ഉടനടി ഫലം ലഭിക്കുന്നത്’ തുടങ്ങിയ അതിശയോക്തി കലർന്ന വാക്കുകളും വാഗ്ദാനങ്ങളും ഇനിമുതൽ മെഡിക്കൽ പരസ്യങ്ങളിൽ ഉപയോഗിക്കാൻ പാടില്ല. രോഗികളുടെ അറിവില്ലായ്മയെ ചൂഷണം ചെയ്യുന്നതും അനാവശ്യമായ ചികിത്സാ ഭയം ഉണ്ടാക്കുന്നതുമായ രീതിയിലുള്ള പരസ്യങ്ങൾ നിർമിക്കുന്നതിനാണ് ഡി.എച്ച്.എ പൂർണ നിരോധനമേർപ്പെടുത്തിയത്.

ചികിത്സയെക്കുറിച്ചുള്ള അത്ഭുത രോഗശാന്തി അവകാശവാദങ്ങളോ ഉറപ്പുകളോ നൽകാൻ പാടില്ല. ഡി.എച്ച്.എ അംഗീകൃത ലൈസൻസുള്ള സ്ഥാപനങ്ങൾക്കും ഡോക്ടർമാർക്കും ഈ നിയമം ബാധകമാണെന്നും അതോറിറ്റി വ്യക്തമാക്കി. മറ്റ് ക്ലിനിക്കുകളെയോ ഡോക്ടർമാരെയോക്കാൾ തങ്ങളാണ് മികച്ചതെന്നോ തങ്ങളുടെ സേവനങ്ങളാണ് ഏറ്റവും സുരക്ഷിതമെന്നോ തരത്തിലുള്ള താരതമ്യ പ്രചാരണങ്ങൾക്കും അനുമതിയില്ല. നൽകുന്ന വിവരങ്ങൾ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതും നിലവിലെ വൈദ്യശാസ്ത്ര തത്ത്വങ്ങൾക്ക് അനുയോജ്യവുമാകണം.

ശസ്ത്രക്രിയകൾ അല്ലെങ്കിൽ ശരീരത്തിനുള്ളിലേക്ക് നടത്തുന്ന ചികിത്സകൾ എന്നിവയെക്കുറിച്ചുള്ള പരസ്യങ്ങളിൽ ഉണ്ടാകാൻ ഇടയുള്ള അപകടസാധ്യതകൾ കൃത്യമായി ഉൾപ്പെടുത്തണമെന്ന് നിർബന്ധമാക്കിയിട്ടുണ്ട്. ഇത്തരം ചികിത്സാ അപകടസാധ്യതകളെ മറച്ചുവെക്കുകയോ മുന്നറിയിപ്പുകൾ നൽകതിരിക്കുകയോ ചെയ്യുന്നത് ഗുരുതരമായ ലംഘനമായി കണക്കാക്കും. രോഗികൾക്ക് യാഥാർഥ്യത്തിന് നിരക്കാത്ത പ്രതീക്ഷകൾ നൽകുന്ന പരസ്യങ്ങൾ പൂർണമായും ഒഴിവാക്കണം.

അതേസമയം, സ്ഥാപനം വാഗ്ദാനം ചെയ്യുന്ന സേവനങ്ങളുടെ വ്യക്തമായ വസ്തുതകൾ, ബന്ധപ്പെടേണ്ട വിവരങ്ങൾ, പ്രവർത്തന സമയം, അംഗീകൃത യോഗ്യതകളും പദവികളും, സുരക്ഷാ-ഗുണനിലവാര അംഗീകാരങ്ങൾ എന്നിവ പരസ്യങ്ങളിൽ ഉൾപ്പെടുത്താം.

അതോടൊപ്പം, ശാസ്ത്രീയ തെളിവുകളുള്ള പൊതുജന ആരോഗ്യ വിവരങ്ങളും പങ്കുവെക്കാൻ അനുമതിയുണ്ട്. തെറ്റിദ്ധരിപ്പിക്കുന്നതും ഭയം സൃഷ്ടിക്കുന്നതുമായ പ്രചാരണങ്ങൾ ഒഴിവാക്കി, സുതാര്യമായ രീതിയിൽ വിശ്വസനീയമായ സേവനം നൽകാനാണ് പുതിയ നിർദേശത്തിലൂടെ ഡി.എച്ച്.എ ലക്ഷ്യമിടുന്നത്.

Tags:    
News Summary - Dubai Health Authority imposes strict regulations on medical advertisements

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.