മൂസബ് മുഹമ്മദ് അൽ കമാലി

‘മയക്കുമരുന്ന് കുടുംബ ബന്ധങ്ങൾ തകർക്കുന്നു’: ഞെട്ടിക്കുന്ന അനുഭവങ്ങൾ പങ്കുവെച്ച് ഷാർജ പബ്ലിക് പ്രോസിക്യൂഷൻ ചീഫ്

ഷാർജ: മയക്കുമരുന്ന് ഉപയോഗം കുടുംബബന്ധങ്ങളിൽ വരുത്തുന്ന കടുത്ത പ്രത്യാഘാതങ്ങളെക്കുറിച്ച് വെളിപ്പെടുത്തി ഷാർജ പബ്ലിക് പ്രോസിക്യൂഷൻ ചീഫ് കൗൺസിലർ മൂസബ് മുഹമ്മദ് അൽ കമാലി. ഷാർജ ടി.വിയിലെ ‘ഖദിയ ലിൽ ഹിവാർ’ എന്ന പരിപാടിയിലാണ് ലഹരിക്ക് അടിമപ്പെട്ടവരുടെയും അവരുടെ കുടുംബങ്ങളുടെയും ഹൃദയഭേദകമായ അനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ചത്. ആഘോഷങ്ങളിൽനിന്ന് വിലക്കപ്പെട്ടതോടെ സ്വന്തം പിതാവിനെ ലഹരി കേസിൽ കുടുക്കാൻ പൊലീസിലേൽപ്പിച്ച മകളുടെയും, കത്തി ചൂണ്ടി ഭീഷണിപ്പെടുത്തുന്ന മകനെ ഭയന്ന് ‘അവനെ പുറത്തുവിടരുത്’ എന്ന് പൊലീസിനോട് അപേക്ഷിച്ച എഴുപതുകാരനായ പിതാവിന്‍റെയും കഥകൾ ഇതിൽ ഉൾപ്പെടുന്നു.

മയക്കുമരുന്ന് ഉപയോഗം മനുഷ്യന്‍റെ മാനസികനില തെറ്റിക്കുന്നതിന്‍റെ ഉദാഹരണങ്ങളും പ്രോസിക്യൂട്ടർ വ്യക്തമാക്കി. ലഹരി ഉപയോഗിച്ചതിനെ തുടർന്ന് താൻ പൂച്ചയാണെന്ന് വിശ്വസിച്ച് കാറുകൾക്കടിയിലും ചുമരുകൾക്കരികിലും ഒളിച്ചിരുന്ന യുവാവിന്‍റെ കേസ്​ അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരുതവണ തമാശക്ക് ലഹരി പരീക്ഷിച്ച് ഒടുവിൽ പഠനവും ഭാവി ജീവിതവും തകർന്ന് ഒറ്റപ്പെട്ടുപോയ മറ്റൊരു യുവാവിന്‍റെ അനുഭവവും അദ്ദേഹം വിശദീകരിച്ചു. ആദ്യ ഡോസ് സൗജന്യമായി നൽകിയാണ് പലപ്പോഴും കൗമാരക്കാരെ ലഹരി സംഘങ്ങൾ ഇതിലേക്ക് ആകർഷിക്കുന്നത്.

സോഷ്യൽ മീഡിയയും മെസ്സേജിങ്​ ആപ്പുകളും കേന്ദ്രീകരിച്ചാണ് ലഹരി മാഫിയ കൂടുതലായി പ്രവർത്തിക്കുന്നത്. വാട്ട്‌സ്ആപ്പ്, ടെലിഗ്രാം, ഇൻസ്റ്റാഗ്രാം എന്നിവ വഴി അപരിചിതർക്ക് സന്ദേശങ്ങൾ അയച്ച് വിതരണം നടത്തുന്നു. ഇപ്പോൾ നേരിട്ടുള്ള ലഹരി കൈമാറ്റം അപൂർവമാണ്. പണം ഇടപാടിന് ശേഷം മയക്കുമരുന്ന് ഒളിപ്പിച്ചുവെച്ച സ്ഥലത്തിന്‍റെ ചിത്രങ്ങളും ലൊക്കേഷനും (വാഹനങ്ങൾക്കടിയിലോ കല്ലുകൾക്കടിയിലോ) അയച്ചുകൊടുക്കുന്ന രീതിയാണ് ഇവർ പിന്തുടരുന്നത്. പഠന ഏകാഗ്രതക്കും കായിക ശേഷിക്കും ലഹരി നല്ലതാണെന്ന തെറ്റായ പ്രചാരണങ്ങളിൽ യുവാക്കൾ വീഴരുതെന്ന് അൽ കമാലി മുന്നറിയിപ്പ് നൽകി.

മയക്കുമരുന്ന് വിൽപനക്കാർക്കും കടത്തുകാർക്കും എതിരെ യു.എ.ഇ നിയമം കർശനമായ ശിക്ഷ ഉറപ്പാക്കുന്നുണ്ടെങ്കിലും, ലഹരിക്ക് അടിമപ്പെട്ടവർക്ക് ശിക്ഷക്ക്​ പകരം ചികിത്സക്കും പുനരധിവാസത്തിനുമാണ് നിയമം മുൻഗണന നൽകുന്നത്. സ്വമേധയാ ചികിത്സക്ക്​ മുന്നോട്ടുവരുന്നവർക്ക്​ ക്രിമിനൽ നടപടികളിൽനിന്ന് ഒഴിവാക്കപ്പെടാൻ നിയമപരമായ വഴികളുണ്ട്. കുടുംബാംഗങ്ങൾക്കോ അധ്യാപകർക്കോ ലഹരിക്കടിമയായ വ്യക്തിയെ ചികിത്സക്കായി അധികാരികൾക്ക് മുന്നിലെത്തിക്കാം. ചികിത്സ സംബന്ധിച്ച വിവരങ്ങൾ യു.എ.ഇ നിയമപ്രകാരം രഹസ്യമായി സൂക്ഷിക്കപ്പെടും. അതിനാൽ, സാമൂഹിക അപമാനത്തെ ഭയന്ന് കുടുംബങ്ങൾ ചികിത്സ വൈകിപ്പിക്കരുതെന്നും പ്രോസിക്യൂട്ടർ ഓർമിപ്പിച്ചു. 

Tags:    
News Summary - Chief of Sharjah Public Prosecution says about drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.