ദുബൈ: ദുബൈ സർക്കാരിന്‍റെ ഗ്ലോബൽ വില്ലേജ് അന്താരാഷ്ട്ര മാധ്യമ പുരസ്കാരം 'ഗൾഫ് മാധ്യമ'ത്തിന്. ഇതര ഭാഷാ പത്രങ്ങളിലെ സമഗ്ര കവറേജിന് 'ഗൾഫ് മാധ്യമം' സീനിയർ കറസ്പോണ്ടന്റ് ഷിഹാബ് അബ്ദുൽ കരീമിനാണ് പുരസ്കാരം. 13,000 ദിർഹമിന്‍റെ (2.60 ലക്ഷം രൂപ) സ്വർണപ്പതക്കവും ഫലകവുമാണ് പുരസ്കാരം. 'മീഡിയവൺ' ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് ഷിനോജ് ഷംസുദ്ദീനും അവാർഡ് നേടി.
ദുബൈ ഗ്ലോബൽ വില്ലേജിൽ നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം. ഗ്ലോബൽ വില്ലേജ് സി.ഇ.ഒ ബദർ അൻവാഹിയിൽനിന്ന് ഇരുവരും പുരസ്കാരം ഏറ്റുവാങ്ങി. അവാർഡ് പട്ടികയിലുള്ള ഏക ഇന്ത്യൻ ദിനപത്രവും 'ഗൾഫ് മാധ്യമ'മാണ്.
26 രാജ്യങ്ങൾ സംഗമിച്ച ആഗോള മേളയായ ഗ്ലോബൽ വില്ലേജിന്‍റെ 26-ാം സീസണിലെ മികച്ച റിപ്പോർട്ടുകൾ പരിഗണിച്ചാണ് പുരസ്കാരം. 2008 മുതൽ 'മാധ്യമം' പത്രാധിപ സമിതി അംഗമാണ് ഷിഹാബ്. ഇടുക്കി തൊടുപുഴ കുടയത്തൂർ തകിടിയേൽ അബ്ദുൽ കരീമിന്‍റെയും ജമീലയുടെയും മകനാണ്. മുംതാസാണ് ഭാര്യ. അസ്ലാൻ ഫാദി, അയ്ദിൻ ഹാദി എന്നിവർ മക്കളാണ്.
തൃശൂർ എടത്തിരുത്തി കുട്ടമംഗലം പരേതനായ കുഞ്ഞിമാക്കച്ചാലിൽ ഷംസുദ്ദീന്‍റെയും ഹഫ്സാബിയുടെയും മകനാണ് ഷിനോജ്. തുടർച്ചയായ രണ്ടാം തവണയാണ് പുരസ്കാരം ലഭിക്കുന്നത്. നാദിയ മുഹമ്മദാണ് ഭാര്യ. മക്കൾ: ഇൻസാഫ് ഷംസുദ്ദീൻ, ഇത്തിഹാദ് മുഹമ്മദ്, ഈലാഫ് ഷിനോജ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.