കുട്ടികളിൽ എനർജി ഡ്രിങ്കുകൾ പ്രോത്സാഹിപ്പിക്കരുത്

ദുബൈ: കുട്ടികൾക്കും കൗമാരക്കാർക്കും ഇടയിൽ എനർജി ഡ്രിങ്കുകളുടെ അമിത ഉപഭോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന പരസ്യ വീഡിയോകൾക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ദുബൈ പൊലീസ്. സമൂഹ മാധ്യമ പേജുകളിൽ കൂടുതൽ പേരെ ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് ഇത്തരത്തിലുള്ള ഡിജിറ്റൽ ഉള്ളടക്കങ്ങൾ ചിലർ നിർമിക്കുന്നതെന്ന് സൈബർ ഡിപ്പാർട്ട്മെന്‍റ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ഇത്തരം എനർജി ഡ്രിങ്കുകൾ യുവാക്കളിൽ ഉണ്ടാക്കുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ അവഗണിക്കുന്നതാണ് സാമൂഹിക മാധ്യമ ഉള്ളടക്കങ്ങൾ.

കുട്ടികൾ ഇത്തരം വീഡിയോകൾ കാണുന്നുണ്ടോ എന്ന് രക്ഷിതാക്കൾ നിരീക്ഷിക്കുകയും ഇതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് അവരെ ബോധവൽകരിക്കുകയും വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. അമിത അളവിൽ എനർജി ഡ്രിങ്കുകൾ കുടിക്കുന്നത് ഹൃദയമിടിപ്പ് താളം തെറ്റാനും ശ്രദ്ധ നഷ്ടപ്പെടാനും ഹൃദയസ്തംഭനത്തിനും കാരണമാകും. കൂടാതെ വിഷബാധ, വയറിന് അസ്വസ്ഥത, ഉത്കണ്ഠ, അമിത ആശങ്ക, ശ്രദ്ധമില്ലായ്മ, ഓർമക്കുറവ്, വേഗത്തിലുള്ള ഹൃദയമിടിപ്പ്, ഉയർന്ന രക്തസമ്മർദം, ദേഷ്യം എന്നിവക്കും അമിതമായ എനർജി ഡ്രിങ്കിന്‍റെ ഉപയോഗം കാരണമാകുമെന്ന് പൊലീസ് മുന്നറിയിപ്പു നൽകി.

ആരോഗ്യവുമായി ബന്ധപ്പെട്ട അറിയിപ്പുകൾക്ക് ഔദ്യോഗിക മാർഗങ്ങളെ മാത്രം ആശ്രയിക്കണം. അപകടകരമായ സ്വഭാവ രീതികളും സമൂഹത്തിന് ഭീഷണിയാകുന്നതുമായ ഡിജിറ്റൽ ഉള്ളടക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പൊലീസ് സ്മാർട്ട് ആപ്പ്, ഇ-ക്രൈം പ്ലാറ്റ്ഫോം എന്നിവയിലോ 901 നമ്പറിൽ വിളിച്ചോ റിപോർട്ട് ചെയ്യാം. സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് യുവാക്കളിൽ ബോധവൽകരണം ശക്തമാക്കാനായി ദുബൈ പൊലീസ് ഇ-പ്ലാറ്റ്ഫോമും അവതരിപ്പിച്ചിട്ടുണ്ട്. അറബി, ഇംഗ്ലീഷ് ഭാഷകളിലുള്ള ഉള്ളടക്കങ്ങളിൽ സൈബർ കുറ്റകൃത്യങ്ങളുടെ അപകടങ്ങളിൽ നിന്നുള്ള സംരക്ഷണത്തിന്‍റെ എല്ലാ വശങ്ങളും വിവരിക്കുന്നുണ്ട്.  

Tags:    
News Summary - Don't encourage energy drinks in children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.