അബൂദബി: സ്റ്റോപ് സിഗ്നൽ പ്രദർശിപ്പിച്ചിട്ടും ഡ്രൈവിങ്ങിലെ അശ്രദ്ധമൂലം സ്കൂൾ ബസുകളെ മറികടന്ന് പിഴ വാങ്ങുന്നവർ ഏറെ. സ്കൂള്‍ ബസുകളുടെ വശങ്ങളില് സ്റ്റോപ് സിഗ്നല്‍ പ്രദര്‍ശിപ്പിക്കുന്ന സമയങ്ങളില്‍ പിന്നില്‍ വരുന്ന വാഹനങ്ങള്‍ നിര്‍ത്തണമെന്ന് വീണ്ടും അബൂദബി പൊലീസ് ഓർമപ്പെടുത്തി. ഇത്തരം സാഹചര്യങ്ങളില്‍ വാഹനങ്ങള്‍ നിര്‍ബന്ധമായും കുറഞ്ഞത് അഞ്ചു മീറ്റര്‍ അകലെയായി നിര്‍ത്തണം. ബസില്‍നിന്ന് ഇറങ്ങുന്ന കുട്ടികള്‍ക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കുന്നതിനാണ് ഈ നടപടി. നിയമം പാലിക്കാത്ത ഡ്രൈവര്‍മാരില്‍നിന്ന് 1000 ദിര്‍ഹം പിഴ ചുമത്തും. ഇതിനു പുറമെ 10 ട്രാഫിക് പോയന്റുകളും ഡ്രൈവര്‍ക്കെതിരെ ചുമത്തുമെന്ന് പൊലീസ് പലതവണ മുന്നറിയിപ്പ് നല്കിയിട്ടുള്ളതാണ്.
സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വിഡിയോയിലൂടെ വീണ്ടും പൊലീസ് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
നിയമം പാലിച്ച് കാര്‍ സ്കൂള്‍ ബസിന് പിന്നില്‍ നിര്ത്തിയിടുന്നതിന്റെയും സ്റ്റോപ് സിഗ്നല്‍ അവഗണിച്ച് ഏതാനും വാഹനങ്ങള്‍ കടന്നുപോവുന്നതിന്റെയും ദൃശ്യങ്ങളും പൊലീസ് വിഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സ്കൂൾ ബസുകളിലെ സ്റ്റോപ് ബോർഡ് കണ്ടാൽ, പിന്നാലെ വരുന്ന വാഹനങ്ങൾ മാത്രമല്ല - ‘എതിരെ വരുന്ന വാഹനങ്ങളും നിർത്തണ’മെന്ന നിയമം ശ്രദ്ധിക്കാതെ കടന്നുപോകുന്നവർക്കാണ് വൻ ശിക്ഷ ലഭിക്കുന്നത്.
സ്കൂള്‍ ബസുകളിലെ സിഗ്നല്‍ ലംഘിക്കുന്നത് കാമറകളിലൂടെ നിരീക്ഷിക്കപ്പെടുന്നുണ്ടെന്ന് സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു.
നിര്‍ദിഷ്ട മേഖലകളില്ലാതെ വാഹനം നിര്‍ത്തി കുട്ടികളെ ഇറക്കരുതെന്നും കേന്ദ്രം മൂന്നറിയിപ്പു നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.