റോഡിൽ നിന്നും നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് കയറുന്ന കാറിന്‍റെ വിഡിയോ ദൃശ്യത്തിൽനിന്ന്
ഷാർജ: റോഡിൽ പൊടുന്നനെ വശങ്ങളിലേക്ക് വാഹനം വെട്ടിച്ചെടുക്കുന്നതിൽ നിന്ന് ഡ്രൈവർമാർ പിന്തിരിയണമെന്ന് മുന്നറിയിപ്പ് നൽകി ഷാർജ പൊലീസ്. നിശ്ചയിച്ച എക്സിറ്റ് തെറ്റിപ്പോയാൽ അടുത്ത എക്സിറ്റ് ഉപയോഗിക്കണമെന്നും അവസാന നിമിഷം തിടുക്കപ്പെട്ട് വണ്ടി വെട്ടിക്കരുതെന്നും അധികൃതർ നിർദേശിച്ചു. ഇടതുവശത്തെ രണ്ടാമത്തെ ലെയ്നിൽ നിന്ന് വലത്തോട്ടുള്ള എക്സിറ്റിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ റോഡിൽ നിന്നും നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് കയറുന്ന കാറിന്‍റെ വിഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചാണ് ഷാർജ പൊലീസിന്‍റെ മുന്നറിയിപ്പ്.
യു.എ.ഇ ആഭ്യന്തര മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം 2025ൽ രാജ്യത്തുടനീളം 6,014 റോഡപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 905 അപകടങ്ങൾക്കും കാരണം അവസാന നിമിഷം ലെയ്ൻ മാറുന്നതും ഡ്രൈവർമാരുടെ ശ്രദ്ധക്കുറവും മൂലമുള്ള പെട്ടെന്നുള്ള വാഹനം വെട്ടിക്കലാണ്. കഴിഞ്ഞ വർഷം രാജ്യത്ത് നടന്ന അപകടങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട കാരണവും ഇതുതന്നെയായിരുന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
യു.എ.ഇ ഫെഡറൽ ഗതാഗത നിയമപ്രകാരം അവസാന നിമിഷം റോഡിൽ അപകടകരമായി വാഹനം വെട്ടിക്കുന്നത് ഗുരുതരമായ നിയമലംഘനമാണ്. ഇത്തരം നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ നാല് ബ്ലാക്ക് പോയന്‍റുമാണ് ശിക്ഷ. അപകടത്തിന്‍റെ ഗുരുതാവസ്ഥ അനുസരിച്ച് ഉയർന്ന പിഴയും തടവുശിക്ഷയും വരെ ലഭിച്ചേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.