സ്വകാര്യ- ഗാർഹിക മേഖലയിലെ തൊഴിലാളികളുടെ ആരോഗ്യ ഇൻഷുറൻസ്; വീഴ്ച വരുത്തിയാൽ പിടിവീഴും

അബൂദബി: സ്വകാര്യ മേഖലയിലെ ജീവനക്കാരുടെയും ഗാർഹിക തൊഴിലാളികളുടെയും ആരോഗ്യ ഇൻഷുറൻസ് വ്യവസ്ഥകൾ പാലിക്കുന്നതിൽ തൊഴിലുടമകൾ വരുത്തുന്ന ആറ് പ്രധാന ലംഘനങ്ങൾ വ്യക്തമാക്കി യു.എ.ഇ. മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (മൊഹ്‌റെ). ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തുന്നതിനൊപ്പം പുതിയ വർക്ക് പെർമിറ്റുകൾ നൽകുന്നതും നിലവിലുള്ളവ പുതുക്കുന്നതും തടയുന്നത് അടക്കമുള്ള കടുത്ത ഭരണനിർവഹണ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ഇൻഷുറൻസ് ലംഘനങ്ങളായി കണക്കാക്കുന്നവ:

  • ഇൻഷുറൻസിൽ ചേർക്കാതിരിക്കൽ/പുതുക്കാതിരിക്കൽ: തൊഴിലാളിയെ ആരോഗ്യ ഇൻഷുറൻസ് പോളിസിയിൽ ഉൾപ്പെടുത്താതിരിക്കുകയോ കൃത്യസമയത്ത് പുതുക്കാതിരിക്കുകയോ ചെയ്യുക.
  • ചികിത്സാച്ചെലവ് നിഷേധിക്കൽ: ഇൻഷുറൻസ് പരിരക്ഷയുള്ള തൊഴിലാളിയുടെ അത്യാഹിത ചികിത്സാച്ചെലവോ മറ്റ് ആരോഗ്യ സേവനങ്ങളുടെ ചെലവോ വഹിക്കാൻ തൊഴിലുടമ വിസമ്മതിക്കുക.
  • തുക തൊഴിലാളിയിൽ നിന്ന് ഈടാക്കൽ: ഇൻഷുറൻസ് പോളിസി വരിസംഖ്യയോ പുതുക്കൽ തുകയോ പൂർണമായോ ഭാഗികമായോ തൊഴിലാളിയുടെ മേൽ ബാധ്യതയാക്കുക.
  • അടിസ്ഥാന മാനദണ്ഡങ്ങൾ പാലിക്കാതിരിക്കൽ: മന്ത്രാലയം അംഗീകരിച്ച കുറഞ്ഞ പരിരക്ഷ പോലുമില്ലാത്ത ഇൻഷുറൻസ് പോളിസികൾ നൽകുക.
  • പെർമിറ്റ് കാലാവധിയിലിരിക്കെ റദ്ദാക്കൽ: വർക്ക് പെർമിറ്റ് നിലനിൽക്കെ പോളിസി റദ്ദാക്കുകയും തൊഴിലാളിയുടെ ഇൻഷുറൻസ് പരിരക്ഷ തടസ്സപ്പെടുത്തുകയും ചെയ്യുക.
  • തുടർച്ചയായ പരിരക്ഷ ഉറപ്പാക്കാതിരിക്കൽ: വർക്ക് പെർമിറ്റിന്‍റെ രണ്ട് വർഷത്തെ പൂർണ കാലാവധിയിലും ഇൻഷുറൻസ് പരിരക്ഷ മുടക്കമില്ലാതെ ലഭ്യമാക്കാതിരിക്കുക.

കർശന നിയമനടപടികളും അഡ്മിനിസ്ട്രേറ്റീവ് പിഴയും

മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിന്‍റെ സർവീസ് ഫീസുകളും പിഴകളും സംബന്ധിച്ച 2020ലെ 21-ാം നമ്പർ സർക്കാർ തീരുമാനം അനുസരിച്ച് ലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ഭരണനിർവഹണ പിഴ ഈടാക്കും. ഇതിന് പുറമെ, നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങളുടെ വർക്ക് പെർമിറ്റുകൾ തടഞ്ഞുവെക്കുക, നിരസിക്കുക, പുതുക്കി നൽകതിരിക്കുക തുടങ്ങിയ നടപടികളും ഉണ്ടാകും.

വർക്ക് പെർമിറ്റ് ലഭിക്കുന്നതിനും പുതുക്കുന്നതിനും ഇൻഷുറൻസ് പോളിസിക്ക് മന്ത്രാലയത്തിന്‍റെ അംഗീകൃത മാനദണ്ഡങ്ങൾ ഉണ്ടായിരിക്കണം. രണ്ടുവർഷത്തെ പെർമിറ്റ് കാലാവധിയിലുടനീളം ഇതിന് പ്രാബല്യമുണ്ടായിരിക്കണം. ചികിത്സയിലെ കോ-പേയ്മെന്‍റ് വ്യവസ്ഥകൾ ഒഴികെ ഇൻഷുറൻസ് പ്രീമിയം തുക തൊഴിലാളിയിൽനിന്ന് ഈടാക്കാൻ പാടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

സെപ്റ്റംബർ ഒന്നുവരെ സർവേ

സ്വകാര്യ-ഗാർഹിക മേഖലകളിലെ ആരോഗ്യ ഇൻഷുറൻസ് കൂടുതൽ കാര്യക്ഷമമാക്കുന്നതിനും അനുയോജ്യമായ ആനുകൂല്യങ്ങൾ നിശ്ചയിക്കുന്നതിനുമായി മന്ത്രാലയം പൊതുജനങ്ങളിൽ നിന്നും തൊഴിലുടമകളിൽ നിന്നും അഭിപ്രായങ്ങളും നിർദേശങ്ങളും തേടുന്നു. സെപ്റ്റംബർ ഒന്നു വരെ ഓൺലൈൻ വഴി സർവേയിൽ പങ്കാളികളാകാം.

സർവേയുടെ അഞ്ച് പ്രധാന മേഖലകൾ

  • മുൻഗണനകൾ: ഇൻഷുറൻസ് തിരഞ്ഞെടുക്കുമ്പോൾ ചെലവ്, ആനുകൂല്യങ്ങളുടെ വ്യാപ്തി, ആശുപത്രികളുടെയും ക്ലിനിക്കുകളുടെയും ശൃംഖല, പെട്ടെന്നുള്ള അനുമതികൾ എന്നിവയിൽ നൽകുന്ന മുൻഗണന.
  • സ്ഥാപനങ്ങളുടെ വലുപ്പം: 10 ൽ താഴെ, 10-49, 50-99, 100 ന് മുകളിൽ എന്നിങ്ങനെ ജീവനക്കാരുടെ എണ്ണമനുസരിച്ചുള്ള തരംതിരിക്കൽ.
  • തൊഴിലാളി വിഭാഗങ്ങൾ: സീനിയർ മാനേജ്‌മെന്‍റ്, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർ, ഫീൽഡ് വർക്കർമാർ, ഗാർഹിക തൊഴിലാളികൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങൾക്കുള്ള പരിരക്ഷ.
  • പ്രവർത്തന മേഖല: യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽ/സ്ഥലങ്ങളിൽ ഇൻഷുറൻസ് പരിരക്ഷ ആവശ്യമുണ്ടോ എന്ന വിഷയം.
  • വെല്ലുവിളികൾ: തൊഴിലുടമകളും ഗാർഹിക തൊഴിലാളികളും നേരിടുന്ന പ്രധാന വെല്ലുവിളികൾ.

ഇലക്ട്രോണിക് സംവിധാനവും ചുരുങ്ങിയ പ്രീമിയവും

2021 ലെ 33-ാം നമ്പർ ഫെഡറൽ നിയമത്തിലെ ആർട്ടിക്കിൾ 36 പ്രകാരം തൊഴിലാളികളുടെ പൊതുജനാരോഗ്യവും സുരക്ഷയും ഉറപ്പാക്കാൻ സ്ഥാപനങ്ങൾ ബാധ്യസ്ഥരാണ്. പോളിസി രേഖകൾ വെവ്വേറെ സമർപ്പിക്കുന്നതിന് പകരം വർക്ക് പെർമിറ്റ് വിതരണവുമായി ഇൻഷുറൻസ് വിവരങ്ങൾ ഇലക്ട്രോണിക് രീതിയിൽ ബന്ധിപ്പിച്ചിട്ടുണ്ട്.

2025 ജനുവരി ഒന്നുമുതൽ ഇൻഷുറൻസ് പൂളുമായി ചേർന്ന് മന്ത്രാലയം തുടക്കം കുറിച്ച പദ്ധതി പ്രകാരം, 64 വയസ്സുവരെയുള്ള തൊഴിലാളികൾക്ക് പ്രതിവർഷം പരമാവധി 320 ദിർഹം പ്രീമിയത്തിൽ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പോളിസി ലഭ്യമാണ്. സ്വകാര്യ മേഖലയിലെ ജീവനക്കാർ, ഗാർഹിക തൊഴിലാളികൾ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്ക് ചികിത്സാ പരിരക്ഷയും സേവനങ്ങളും ഇത് ഉറപ്പുനൽകുന്നു.

Tags:    
News Summary - Private- household sector, labor, health insurance,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.