അബൂദബി സൈക്ലിങ് ക്ലബ്ബിന്‍റെ ഹുദരിയാത്ത് ദ്വീപിലെ സംയോജിത സൈക്ലിങ് ഹബിൽ അബൂദബി എക്സിക്യൂട്ടിവ് ഓഫിസിലെ ചെയർമാനും അബൂദബി എക്സിക്യൂട്ടിവ് കൗൺസിൽ അംഗവുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ സന്ദർശിക്കുന്നു
അബൂദബി: ആഗോള സൈക്ലിങ് ഹബ്ബായി മാറുന്ന അബൂദബി എമിറേറ്റിലെ ഹുദൈരിയാത്ത് ദ്വീപിലെ സൈക്ലിങ് ഹബ് തുറന്നു. അബൂദബി സൈക്ലിങ് ക്ലബ്ബിന്‍റെ ഹുദരിയാത്ത് ദ്വീപിലെ സംയോജിത സൈക്ലിങ് ഹബ് അബൂദബി എക്സിക്യൂട്ടിവ് ഓഫിസിലെ ചെയർമാനും അബൂദബി എക്സിക്യൂട്ടിവ് കൗൺസിൽ അംഗവുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു.
\പൊതുജനങ്ങളെ സൈക്ലിങ് രംഗത്ത് സജീവമാക്കാൻ സഹായിക്കുന്ന പശ്ചിമേഷ്യയിലെ തന്നെ ആദ്യ സംരംഭമാണിത്. തുടക്കക്കാർക്കും പ്രഫഷണലുകൾക്കും ഇടമൊരുക്കുക, എമിറേറ്റിലെ ജനങ്ങളിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോൽസാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് സംയോജിത സൈക്ലിങ് ക്ലബ്ബിനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. അബൂദബി സൈക്ലിങ് ക്ലബ് വിവിധയിടങ്ങളിൽ നടന്ന മൽസരങ്ങളിൽ 2021ൽ ഷീൽഡ് ഓഫ് ജനറൽ എക്സലൻസ് അടക്കമുള്ള നേട്ടങ്ങൾ കൈവരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
വോൽഫിയുടെ ബൈക്ക് ഷോപ്പ് അടക്കം സൈക്ലിങ് ഹബ് ചുറ്റിക്കണ്ട ശൈഖ് ഖാലിദിനൊപ്പം അബൂദബി എക്സിക്യൂട്ടിവ് കൗൺസിൽ സെക്രട്ടറി ജനറൽ സൈഫ് സഈദ് ഗോബാഷ്, അബൂദബി സൈക്ലിങ് ക്ലബ് ചെയർമാൻ മതാർ സുഹൈൽ അൽ യബ്ഹൂനി, വൈസ് ചെയർമാൻ ഖാലിദ് ബിൻ ഷബാൻ അൽ മുഹൈരി, സി.ഇ.ഒ അൽ നഖീര അൽ ഖൈലി എന്നിവരുമുണ്ടായിരുന്നു.
ഹുദൈരിയാത്ത് ദ്വീപില്‍ ഒരുങ്ങുന്നത് 3500 കാണികളെ ഉള്‍ക്കൊള്ളുന്ന 109 കിലോമീറ്റര്‍ ട്രാക്ക് വെലോഡ്രോമാണ്. എമിറേറ്റിലെ സൈക്ലിങ് സൗഹൃദ ഇടപെടലുകളെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം യൂനിയന്‍ സൈക്ലിസ്റ്റ് ഇന്‍റര്‍നാഷനൽ(യു.സി.ഐ) അബൂദബിയെ ബൈക്ക് സിറ്റിയായി തിരഞ്ഞെടുത്തിരുന്നു.
ഏഷ്യയിൽ തന്നെ ഈ പദവി നേരിടുന്ന നഗരമാണ് അബൂദബി. ബൈസിക്കിള്‍ നിര്‍മാണ കമ്പനിയായ കൊല്‍നാഗോയുടെ ഭൂരിഭാഗം ഓഹരിയും രണ്ടുവര്‍ഷം മുമ്പ് അബൂദബി വാങ്ങിയിരുന്നു. ഈ കമ്പനിയുടെ സൈക്കിളാണ് ടൂര്‍ ഡേ ഫ്രാന്‍സില്‍ ഇമാറാത്തി ടീമായ ടീം ഇമാറാത്ത്‌സ് ഓടിച്ചത്.
കഴിഞ്ഞ രണ്ടു സീസണുകളിലും ജേതാവായ ടീം ഇമാറാത്ത്‌സിന്‍റെ റൈഡറായ താദജ് പോഗകര്‍ ഇത്തവണ റണ്ണര്‍ അപ്പായാണ് ഫിനിഷ് ചെയ്തത്. ബൈക്ക് സിറ്റി പദവി നേടിയ അബൂദബി ഈ വര്‍ഷം നവംബറില്‍ യു.സി.ഐ അര്‍ബന്‍ സൈക്ലിങ് ലോകചാമ്പ്യന്‍ഷിപ്പിന് വേദിയാവുന്നുണ്ട്. 2024ലും ഇതേ ലോകകപ്പ് അബൂദബിയിലാവും അരങ്ങേറുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.