ദുബൈ: കോവിഡ്-19 വ്യാപനം തടയുന്നതിനായി പഴുതടച്ച പ്രതിരോധ-മുൻകരുതൽ പ്രവർത്തനങ്ങൾ തുടരുന്ന യു.എ.ഇയിൽ ഇതുവരെ നടന്നത് 1,25,000ത്തോളം വൈറസ് സ്ഥിരീകരണ ടെസ്റ്റുകൾ. ദുബൈ ഹെൽത്ത് അതോറിറ്റിയുടെ ഏറ്റവും പുതിയ ട്വീറ്റിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ആഗോളതലത്തിൽ ഏറ്റവുമധികം ടെസ്റ്റുകൾ നടന്നതും യു.എ.ഇയിലാണെന്നും ട്വീറ്റ് ചൂണ്ടിക്കാട്ടുന്നു. നോവൽ കൊറോണ വൈറസ് ബാധ തടയുന്നതിന് സമഗ്രവും സുതാര്യവുമായ നടപടിക്രമങ്ങളും പരിശോധന സംവിധാനങ്ങളുമാണ് രാജ്യത്ത് സജ്ജമാക്കിയിട്ടുള്ളതെന്നും ചുറ്റുപാടുകളിൽ നടക്കുന്ന സംഭവവികാസങ്ങളിൽ ഒട്ടും പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും ഡി.എച്ച്.എയിലെ പൊതുജനാരോഗ്യ സംരക്ഷണ വകുപ്പ് പ്രിവൻറിവ് മെഡിസിൻ വിഭാഗം മേധാവി അബ്ദുല്ല അൽ റാസാസി പറഞ്ഞു. പരിഭ്രാന്തിയിലാകുന്നത് ഒഴിവാക്കുക എന്നതാണ് കമ്യൂണിറ്റി അംഗങ്ങളോട് ഉപദേശിക്കാനുള്ളത്. യു.എ.ഇയിലെ ആരോഗ്യ മന്ത്രാലയം ഉൾപ്പെടെ ബന്ധപ്പെട്ട എല്ലാ അധികാരികളും ഒരുമിച്ച് പ്രവർത്തിക്കുന്നു. സുതാര്യവും ഏകീകൃതവുമായ സംവിധാനം നിലവിലുണ്ട്. ദുബൈ വിമാനത്താവളങ്ങളിൽ 24/7 പ്രവർത്തിക്കുന്ന മെഡിക്കൽ ടീമുകളും സജ്ജീകരിച്ചിട്ടുണ്ട് -അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബൈ വിമാനത്താവളങ്ങളിൽ എത്തുന്ന എല്ലാ യാത്രക്കാരെയും തെർമൽ സ്ക്രീനിങ് പോലുള്ള കർശന പരിശോധനകൾക്ക് വിധേയമാക്കുന്നുണ്ട്. ഉയർന്ന അണുബാധയുള്ള രാജ്യങ്ങളിൽനിന്നെത്തുന്ന യാത്രക്കാരെ രണ്ടുതവണ പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ മന്ത്രാലയത്തിെൻറയും ദുബൈ ഹെൽത്ത് അതോറിറ്റിയുടെയും ആരോഗ്യപ്രവർത്തകർ മുഴുവൻ സമയവും ക്യാമ്പ് ചെയ്താണ് വിമാനത്താവളങ്ങളിൽ പരിശോധന തടുരുന്നത്. യാത്രക്കാരുടെ ശരീര ഉൗഷ്മാവ് അതിവേഗത്തിൽ പരിശോധിക്കുന്നതിന് കൈ കൊണ്ടു പ്രവർത്തിപ്പിക്കുന്ന തെർമോമീറ്ററുകളും ഉപയോഗിക്കുന്നുണ്ട്. വൈറസ് വ്യാപനം കൂടിയ രാജ്യങ്ങളിൽനിന്ന് ദുബൈയിെലത്തുന്ന എല്ലാ യാത്രക്കാരെയും വിശദമായിതന്നെ പരിശോധിക്കാനുള്ള സൗകര്യങ്ങൾ ആരോഗ്യ മന്ത്രാലയവും ഡി.എച്ച്.എയും ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രാ സമയത്തിൽനിന്ന് രണ്ടോ മൂന്നോ അധികം മണിക്കൂർ പരിശോധനക്കായി ചെലവഴിക്കേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.