യു.എ.ഇയിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കണം: ഹരജിയുമായി ദുബൈ കെ.എം.സി.സി ഹൈകോടതിയിൽ

കൊച്ചി/ ദുബൈ: കോവിഡ്-19നെ തുടർന്ന് യു.എ.ഇയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാൻ വിമാന സർവിസ് അനുവദിക്കണമെന്ന ആവശ്യവുമായി ദുബൈ കെ.എം.സി.സി കേരള ഹൈകോടതിയെ സമീപിച്ചു.

ലേബർ ക്യാമ്പുകളിൽ അടക ്കം കുടുങ്ങിക്കിടക്കുന്നവർക്ക് അടിയന്തര ചികിത്സയും പരിചരണവും ലഭ്യമാക്കാൻ യാത്രാവിലക്കിൽ ഇളവ് നൽകണമെന്നാവശ ്യപ്പെട്ട് കെ.എം.സി.സി ദുബൈ പ്രസിഡൻറ്​ ഇബ്രാഹിം എളേറ്റിൽ സുപ്രീം കോടതി അഭിഭാഷകൻ ഹാരിസ് ബീരാൻ, അഡ്വ. മുഹമ്മദ് ഷാ ഫി എന്നിവർ മുഖേനയാണ് റിട്ട് ഹരജി ഫയൽ ചെയ്തത്.

ചാർട്ടഡ് വിമാനങ്ങളിൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ സർവിസ ് തുടങ്ങാൻ തയാറാണെന്ന് എമിറേറ്റ്സ്, ഫ്ലൈ ദുബൈ കമ്പനികൾ അറിയിച്ചിട്ടും സർക്കാർ അനുമതി നൽകാത്ത സാഹചര്യത്തിലാണ് നിയമവഴി തേടുന്നത്.

സന്നദ്ധത അറിയിച്ച വിമാനകമ്പനികൾ വഴി കുടുങ്ങിക്കിടക്കുന്ന എല്ലാ ഇന്ത്യക്കാരേയും നാട്ടിൽ എത്തിക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും വ്യോമയാന മന്ത്രാലയത്തിനും നിർദേശം നൽകണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം.
തിരികെയെത്തിക്കുന്നവരെ ലോകാരോഗ്യ സംഘടനയുടെ മാർഗനിർദ്ദേശങ്ങൾ പ്രകാരം ക്വാറന്‍റൈൻ ചെയ്‌ത് വൈദ്യസഹായം ലഭ്യമാക്കണം. യു.എ.ഇയിൽ കൊറോണ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ സഹായം അഭ്യർഥിച്ച് വിദേശകാര്യമന്ത്രിക്കും ഇന്ത്യൻ സ്ഥാനപതിക്കും മുഖ്യമന്ത്രി പിണറായി വിജയനും കെ.എം.സി.സി കത്തു നൽകിയിരുന്നു.

എന്നാൽ, സാഹചര്യം കേന്ദ്ര സർക്കാരിനെ ധരിപ്പിച്ചിട്ടുണ്ടെന്നായിരുന്നു സ്ഥാനപതിയുടെ മറുപടി. ഇന്ത്യയിലേക്കുള്ള വിമാന സർവിസിന് മാർച്ച് 23ന് ഏർപ്പെടുത്തിയ വിലക്കിൽ ഇളവ് നൽകിയതുമില്ല. കുടുങ്ങിക്കിടക്കുന്ന പൗരന്മാർക്ക് ഭരണഘടന ഉറപ്പു നൽകുന്ന ജീവിക്കാനും തുല്യതയ്ക്കും ഉള്ള അവകാശങ്ങൾ ലംഘിക്കപ്പെടുകയാണെന്നാണ് ഹരജിയിലെ വാദം.

ലോക്ക്ഡൗൺ ഇളവ് ചെയ്യുന്നതിനെപ്പറ്റി പഠിച്ച വിദഗ്​ധ സമിതി വിമാന സർവിസുകൾ ജൂൺ മുതൽ മാത്രമേ അനുവദിക്കാവൂ എന്നാണ് ശിപാർശ നൽകിയത്. ഈ സാഹചര്യത്തിൽ ഹൈകോടതി ഇടപെട്ട് കേന്ദ്രസർക്കാരിന് നിർദേശം നൽകിയാലേ പ്രവാസികളുടെ ആശങ്ക ദൂരീകരിക്കാൻ കഴിയൂ എന്നും ഹരജിയിൽ പറയുന്നു.

Tags:    
News Summary - covid update uae gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.