അബൂദബി: നിയമാനുസൃതമായി പ്രവർത്തിച്ചുവരുന്ന ബിസിനസ് സ്ഥാപനങ്ങളുടേതെന്ന വ്യാജേന തട്ടിപ്പിനും വ്യക്തിവിവരങ്ങൾ മോഷ്ടിക്കുന്നതിനുമായി വ്യാജ അക്കൗണ്ടുകള്‍ ഓണ്‍ലൈനില്‍ വര്‍ധിക്കുന്നതിനെതിരേ മുന്നറിയിപ്പുമായി അബൂദബി പൊലീസും കസ്റ്റംസും.
സാമൂഹിക മാധ്യമ പ്ലാറ്റ് ഫോമുകള്‍, ഡിജിറ്റല്‍ ചാനലുകള്‍, ടെക്‌സ്റ്റ് മെസേജുകള്‍ എന്നീ മാര്‍ഗങ്ങളിലൂടെ തട്ടിപ്പുകാര്‍ വിവിധ പരിപാടികളുടെ ഓഫര്‍ ടിക്കറ്റുകള്‍ വാഗ്ദാനം ചെയ്തും വ്യാജ വിസാ സേവനങ്ങളിലൂടെയും ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്‍റ് വാഗ്ദാനം ചെയ്തുമൊക്കെയാണ് തട്ടിപ്പുകള്‍ നടക്കുന്നത്. ഇതിനു പുറമേ കസ്റ്റംസ് പിടിച്ചെടുത്ത വാഹനങ്ങള്‍ അവിശ്വസനീയമായ വിലക്കുറവില്‍ നല്‍കാമെന്നു പറഞ്ഞും തട്ടിപ്പുനടക്കുന്നുണ്ട്. പാഴ്‌സല്‍ ട്രാക്ക് ചെയ്യുന്നതിനോ അല്ലെങ്കില്‍ ഡെലിവറി ചെയ്യുന്നതിനോ എന്നറിയിച്ചു വ്യക്തി വിവരങ്ങള്‍ പങ്കുവയ്ക്കാനും തട്ടിപ്പുകാര്‍ ശ്രമിക്കുന്നു.
അനധികൃത നിക്ഷേപ അവസരങ്ങളിലേക്കും തട്ടിപ്പുകാര്‍ വ്യക്തികളെ ആകര്‍ഷിക്കുന്നുണ്ട്. ഇല്ലാത്ത റിയല്‍ എസ്റ്റേറ്റ് ഓഫറുകള്‍ മുന്നോട്ടും വച്ചും ഇരകളെ വരുതിയിലാക്കുന്നതായാണ് വ്യക്തമായത്. ആകര്‍ഷണീയമായ വില, ബോധ്യപ്പെടുത്തുന്ന ദൃശ്യങ്ങളും കെട്ടിച്ചമച്ച വിശദാംശങ്ങളുമാണ് വിശ്വസനീയമാണെന്നു വരുത്തിതീര്‍ക്കാന്‍ ഇവർ കൈമാറുക. ഏതു പരസ്യമാണെങ്കിലും അതിന്‍റെ ഉറവിടം ഉറപ്പുവരുത്തണമെന്നും ഔദ്യോഗികവും വിശ്വസനീയമായ സ്ഥാപനങ്ങളുമായി മാത്രം ഇടപാടുകള്‍ നടത്തണമെന്നും പൊലീസും കസ്റ്റംസും ആവശ്യപ്പെട്ടു.
മതിയായ ഉറപ്പുവരുത്തലുകള്‍ നടത്താതെ പണം അയച്ചുകൊടുക്കുകയോ വ്യക്തിവിവരങ്ങളോ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളോ പങ്കുവയ്ക്കരുതെന്നും ബോധവല്‍ക്കരണമാണ് പ്രതിരോധത്തിന്‍റെ ആദ്യഘട്ടമെന്നും അധികൃതർ അറിയിച്ചു. സംശയകരമായ അക്കൗണ്ടുകള്‍ ശ്രദ്ധയില്‍പെട്ടാൽ 8002626 എന്ന നമ്പരില്‍ വിളിച്ചോ 2828 നമ്പരിലേക്ക് ടെക്സ്റ്റ് സന്ദേശമയച്ചോ aman@adpolice.gov.ae എന്ന വിലാസത്തിലേക്ക് മെയില്‍ അയച്ചോ പൊലീസ് സ്റ്റേഷന്‍ ഇന്‍ യുവര്‍ ഫോണ്‍ ആപ്പ് മുഖേനയോ വിവരം അറിയിക്കാം.
ഇത്തരം തട്ടിപ്പുകാരെ പിടികൂന്നതിനും നിയമനടപടി സ്വീകരിക്കുന്നതിനുമായി ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ച് നിരീക്ഷണം തുടരുന്നതായും സമൂഹത്തെ സൈബര്‍ കുറ്റകൃത്യങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിന് സമൂഹത്തിലുടനീളം തുടര്‍ച്ചയായ ജാഗ്രതയും ശക്തമായ ഡിജിറ്റല്‍ അവബോധവും അനിവാര്യമാണെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.